ഹോങ്‌കോങ്- ഡല്‍ഹി എയര്‍ ഇന്ത്യ ഡ്രീംലൈനര്‍ തിരികെ പറന്നു

ഹോങ്‌കോങ്- ഡല്‍ഹി എയര്‍ ഇന്ത്യ ഡ്രീംലൈനര്‍ തിരികെ പറന്നു


ഹോങ്‌കോങ്: ഹോംങ് കോങില്‍ നിന്നും ഡല്‍ഹിലേക്ക് പറന്ന എയര്‍ ഇന്ത്യയുടെ ബോയിംഗ് 787 ഡ്രീം ലൈനര്‍ വിമാനം ഒരു മണിക്കൂറിനു ശേഷം തിരികെ പറന്നു. വിമാനത്തിന് സാങ്കേതിക തകരാറുകളുണ്ടെന്ന പൈലറ്റിന്റെ സംശയമാണ് വിമാനം ഹോങ്‌കോങിലേക്ക് തിരികെ പറക്കാന്‍ കാരണമായത്. 

എഐ 315 വിമാനമാണ് ഹോങ്‌കോങില്‍ സുരക്ഷിതമായി തിരിച്ചിറക്കിയത്. യാത്രക്കാരെ മുഴുവന്‍ വിമാനത്തില്‍ നിന്നും ഇറക്കിയതായും വിമാനം പരിശോധനയ്ക്ക് വിധേയമാക്കിയതായും എയര്‍ലൈന്‍ പ്രസ്താവനയില്‍ അറിയിച്ചു. 


പ്രാദേശിക സമയം ഉച്ചക്ക് 12.16ന് (ഇന്ത്യന്‍ സമയം രാവിലെ 9.46) ഹോങ്‌കോങില്‍ നിന്ന് പുറപ്പെട്ട വിമാനം ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.20നാണ് ഡല്‍ഹിയില്‍ ലാന്റ് ചെയ്യേണ്ടിയിരുന്നത്. 

ഫ്‌ളൈറ്റ് ട്രാക്കിംഗ് വെബ്സൈറ്റായ ഫ്‌ളൈറ്റ്‌റഡാര്‍24 ഡോട്ട് കോം പ്രകാരം പ്രാദേശിക സമയം രാവിലെ 8.50ന് പുറപ്പെടേണ്ടിയിരുന്നത വിമാനമാണിത്. ഏകദേശം മൂന്നര മണിക്കൂര്‍ വൈകിയാണ് ടേക്ക്ഓഫ് ചെയ്തത്. 

യാത്രക്കാരെ എത്രയും വേഗം അവരുടെ ലക്ഷ്യസ്ഥാനമായ ഡല്‍ഹിയിലേക്ക് എത്തിക്കുന്നതിന് ബദല്‍ ക്രമീകരണങ്ങള്‍ ആസൂത്രണം ചെയ്തതായി എയര്‍ ഇന്ത്യ അറിയിച്ചു. അപ്രതീക്ഷിത തടസ്സം മൂലമുണ്ടാകുന്ന അസൗകര്യം കുറയ്ക്കുന്നതിന് യാത്രക്കാര്‍ക്ക് ആവശ്യമായ എല്ലാ ഓണ്‍-ഗ്രൗണ്ട് സഹായവും നല്‍കുന്നതായും എയര്‍ ഇന്ത്യ അറിയിച്ചു. 

പ്രാദേശിക സമയം ഉച്ചക്ക് 1.15ഓടെ എഐ 315 ഹോങ്‌കോങ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സുരക്ഷിതമായി ലാന്റ് ചെയ്തതായി എയര്‍പോര്‍ട്ട് അതോറിറ്റി ഹോങ്‌കോങിന്റെ വക്താവ് അറിയിച്ചു. വിമാനം തിരിച്ചറിങ്ങിയത് വിമാനത്താവള പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടില്ല.