ടെഹ്രാൻ: ഗൾഫ് ഓഫ് ഒമാൻ സമുദ്രത്തിൽ ഇറാൻ പതാകയോടെ സഞ്ചരിച്ച ചരക്കുകപ്പൽ അമേരിക്ക പിടിച്ചെടുത്ത സംഭവം അന്താരാഷ്ട്ര തലത്തിൽ സംഘർഷം ശക്തമാക്കുന്നു. യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് സെൻട്രൽ കമാൻഡ് പുറത്തിറക്കിയ ദൃശ്യങ്ങളിൽ, ഉപരോധം ലംഘിക്കാൻ ശ്രമിച്ചാൽ ശക്തിപ്രയോഗം നടത്തുമെന്ന മുന്നറിയിപ്പോടെ അമേരിക്കൻ സൈന്യം കപ്പൽ തടഞ്ഞുനിർത്തുന്നതാണ് കാണുന്നത്.
'എം/വി ടൂസ്‌ക' എന്നറിയപ്പെടുന്ന കപ്പൽ ഇസ്ലാമിക് റിപ്പബ്ലിക് ഒഫ് ഇറാൻ ഷിപ്പിംഗ് ലൈൻസ് ഉടമസ്ഥതയിലുള്ളതാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 2019 മുതൽ അമേരിക്കയുടെ ഉപരോധ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്ന സ്ഥാപനമാണിത്. മുന്നറിയിപ്പുകൾ അവഗണിച്ചതിനെ തുടർന്ന് യുഎസ്എസ് സ്പുവാൻസ് എന്ന യുദ്ധക്കപ്പൽ ഇടപെട്ട് കപ്പലിന്റെ എഞ്ചിൻ ഭാഗം പ്രവർത്തനരഹിതമാക്കി. പിന്നാലെ അമേരിക്കൻ മറൈൻസ് കപ്പലിൽ കയറി പിടിച്ചെടുക്കുകയായിരുന്നു.
കപ്പൽ ചൈനയിൽ നിന്ന് യാത്രതിരിച്ചതാണെന്നും, അതിൽ ജീവനക്കാരുടെ കുടുംബാംഗങ്ങളും ഉണ്ടായിരുന്നതുകൊണ്ട് സൈനികമായി ശക്തമായി പ്രതികരിക്കാൻ കഴിയാത്ത സാഹചര്യമുണ്ടായിരുന്നുവെന്നും ഇറാൻ അറിയിച്ചു. എന്നാൽ സംഭവത്തെ 'സായുധ കള്ളക്കടത്ത്' എന്ന് വിശേഷിപ്പിച്ച് ശക്തമായ പ്രതികാര നടപടികൾ ഉണ്ടാകുമെന്ന് ടെഹ്രാൻ മുന്നറിയിപ്പ് നൽകി.
ഇതിനിടെ, അമേരിക്കയുടെ നാവിക ഉപരോധം മൂലം ഇതിനകം 27 കപ്പലുകൾ തിരിച്ചുപോയതായും റിപ്പോർട്ടുകളുണ്ട്. ഉപരോധം തുടരുന്നതിനിടെ കൂടുതൽ കർശന നടപടികളിലേക്ക് അമേരിക്ക നീങ്ങുന്നുവെന്നാണ് സൂചന.
ഉപരോധം ഉടൻ പിൻവലിക്കില്ലെന്ന് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. ഇറാനുമായി കരാർ ഉണ്ടാകുന്നതുവരെ നടപടികൾ തുടരുമെന്നും, അതിന് സമയംപരിധിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഏപ്രിൽ 7ന് പ്രഖ്യാപിച്ച രണ്ടാഴ്ചത്തെ വെടിനിർത്തൽ ഉടൻ അവസാനിക്കാനിരിക്കെ, ഇസ്ലാമാബാദിൽ പുതിയ സമാധാന ചർച്ചകൾ നടക്കാനാണ് സാധ്യത.
അതേസമയം, ഹോർമുസ് കടലിടുക്ക് അടയ്ക്കുമെന്ന ഭീഷണിയും ഇറാൻ വീണ്ടും ഉയർത്തി. പാർലമെന്റ് സ്പീക്കർ മൊഹമ്മദ് ബാഗർ ഖലിഫാഫ് ഉപരോധം തുടർന്നാൽ കടൽപ്പാത തുറന്നിരിക്കില്ലെന്ന് മുന്നറിയിപ്പ് നൽകി.
കപ്പൽ പിടിച്ചെടുത്ത സംഭവം ഇരുരാജ്യങ്ങൾ തമ്മിലുള്ള സംഘർഷം കൂടുതൽ കടുപ്പിക്കാനിടയുണ്ടെന്ന ആശങ്കയിലാണ് അന്താരാഷ്ട്ര സമൂഹം.
ഇറാൻ കപ്പൽ പിടിച്ചെടുത്തു: ഉപരോധം കടുപ്പിച്ച് അമേരിക്ക; പ്രതികാര ഭീഷണിയുമായി ടെഹ്രാൻ
