മിഡിൽ ഈസ്റ്റിൽ യുദ്ധം രൂക്ഷം; ഇറാനിൽ 3,000 ലക്ഷ്യങ്ങൾ തകർത്തതായി യുഎസ്, സൗദിയിൽ ഡ്രോൺ ആക്രമണം തടഞ്ഞു

മിഡിൽ ഈസ്റ്റിൽ യുദ്ധം രൂക്ഷം; ഇറാനിൽ 3,000 ലക്ഷ്യങ്ങൾ തകർത്തതായി യുഎസ്, സൗദിയിൽ ഡ്രോൺ ആക്രമണം തടഞ്ഞു


അമേരിക്കയും ഇസ്രയേലും ഇറാനെതിരെ ആരംഭിച്ച ആക്രമണത്തിന് പിന്നാലെ മധ്യപൂർവ മേഖലയിലെ സംഘർഷം കൂടുതൽ രൂക്ഷമാകുന്നു. യുദ്ധം ഒരു ആഴ്ച പിന്നിടുമ്പോൾ നിരവധി രാജ്യങ്ങളിലേക്കാണ് സംഘർഷത്തിന്റെ വ്യാപനം.

സൗദി അറേബ്യയിലെ ഒരു എണ്ണപ്പാടത്തെയും വ്യോമസേനാ താവളത്തെയും ലക്ഷ്യമിട്ട ആക്രമണശ്രമം തങ്ങൾ പരാജയപ്പെടുത്തിയതായി സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റെ തെക്കൻ ഭാഗത്തെ 'എംപ്റ്റി ക്വാർട്ടർ' മരുഭൂമിയിലേക്ക് പറന്നെത്തിയ ആറു ഡ്രോണുകൾ തകർത്തതായും ഷൈബ എണ്ണപ്പാടമാണ് ആക്രമണത്തിന്റെ ലക്ഷ്യമെന്നുമാണ് വിവരം. സൗദി കമ്പനിയായ അരാംകോയുടെ കണക്കുകൾ പ്രകാരം ദിവസവും ഏകദേശം ഒരു മില്യൺ ബാരൽ എണ്ണ ഉൽപാദിപ്പിക്കുന്ന എണ്ണപ്പാടമാണിത്. പ്രിൻസ് സുൽത്താൻ വ്യോമതാവളത്തെ ലക്ഷ്യമിട്ട ബാലിസ്റ്റിക് മിസൈലും തടഞ്ഞതായി അധികൃതർ അറിയിച്ചു.

ഇതിനിടെ ഇറാനിൽ അമേരിക്ക ആരംഭിച്ച സൈനിക നടപടി ശക്തമാകുകയാണ്. ഇറാനിലെ 3,000ത്തിലധികം ലക്ഷ്യസ്ഥാനങ്ങൾ ഇതിനകം ആക്രമിച്ചുവെന്നാണ് അമേരിക്കൻ സെൻട്രൽ കമാൻഡിന്റെ കണക്ക്. 'ഓപ്പറേഷൻ എപിക് ഫ്യൂറി'യുടെ ഭാഗമായി 43 കപ്പലുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നും സൈന്യം വ്യക്തമാക്കി. ഇറാന്റെ സുരക്ഷാ സംവിധാനങ്ങൾ തകർക്കുക എന്നതാണ് ആക്രമണങ്ങളുടെ ലക്ഷ്യമെന്നാണ് അമേരിക്കയുടെ വിശദീകരണം.

എന്നാൽ ഈ ആക്രമണങ്ങളിൽ സ്‌കൂളുകൾ, ആശുപത്രികൾ തുടങ്ങിയ സാധാരണ ജനങ്ങൾ ഉപയോഗിക്കുന്ന കേന്ദ്രങ്ങളും നശിച്ചതായി റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ ശനിയാഴ്ച മുതൽ നടന്ന ആക്രമണങ്ങളിൽ 1,332 സാധാരണക്കാർ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്രസഭയിൽ ഇറാന്റെ അംബാസഡർ അമീർ സഈദ് ഇരവാനി പറഞ്ഞു. മരിച്ചവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം ഇറാനിൽ പുതിയ ആക്രമണങ്ങൾ തുടരുന്നതായി റിപ്പോർട്ടുകളുണ്ട്. ടെഹ്‌റാനിൽ വീണ്ടും ശക്തമായ സ്‌ഫോടനങ്ങൾ ഉണ്ടായതായി വിവരമുണ്ട്. ഇറാനിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് വ്യാപകമായ ആക്രമണം ആരംഭിച്ചതായി ഇസ്രയേൽ സൈന്യം അറിയിച്ചു.

ഇസ്രയേലിലേക്ക് ഇറാനിൽ നിന്ന് പുതിയ മിസൈൽ ആക്രമണങ്ങൾ നടന്നതായും ഇസ്രയേൽ പ്രതിരോധ സേന അറിയിച്ചു. നിരവധി പ്രദേശങ്ങളിൽ ജനങ്ങൾക്ക് സുരക്ഷിത കേന്ദ്രങ്ങളിൽ അഭയം തേടാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

ഇതിനിടെ ഇറാഖിന്റെ തെക്കൻ ഭാഗമായ ബസ്രയിലെ ഒരു എണ്ണകേന്ദ്രത്തിലും ഡ്രോൺ ആക്രമണം നടന്നു. വിദേശ ഊർജ്ജ കമ്പനികൾ പ്രവർത്തിക്കുന്ന സമുച്ചയമാണ് ലക്ഷ്യമിട്ടതെന്ന് റിപ്പോർട്ടുകൾ പറയുന്നു.

ലബനാനിലെ ഐക്യരാഷ്ട്രസഭ സമാധാനസേനാ കേന്ദ്രത്തെയും ആക്രമണം ബാധിച്ചു. തെക്കൻ ലബനാനിലെ യുഎൻഐഫിൽ താവളത്തിൽ ഉണ്ടായ ആക്രമണത്തിൽ ഘാന സ്വദേശികളായ മൂന്ന് സൈനികർക്ക് പരിക്കേറ്റു. സമാധാനസേനയെ ലക്ഷ്യമിട്ട ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ ഗുരുതര ലംഘനമാണെന്ന് യുഎൻ അറിയിച്ചു.

ഇതിനിടെ റഷ്യ ഇറാനെ സഹായിച്ചെന്ന റിപ്പോർട്ടുകൾ അമേരിക്ക പരിശോധിക്കുകയാണെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ്‌ഹെഗ്‌സെത്ത് പറഞ്ഞു. അമേരിക്കയുടെ സൈനിക നീക്കങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ റഷ്യ ഇറാനെ അറിയിച്ചുവെന്ന ആരോപണങ്ങളും ഉയർന്നിട്ടുണ്ട്.

യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇറാന്റെ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാനുമായി റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിർ പുടിൻ ഫോണിൽ സംസാരിച്ചു. സംഘർഷം അവസാനിപ്പിച്ച് നയതന്ത്രപരമായ പരിഹാരം കണ്ടെത്തണമെന്ന് പുടിൻ ആവശ്യപ്പെട്ടു.

അതേസമയം യൂറോപ്യൻ രാജ്യങ്ങൾ യുദ്ധത്തിൽ ഇടപെട്ടാൽ അവയും ഇറാന്റെ പ്രതികാരത്തിന്റെ ലക്ഷ്യമാകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. സംഘർഷം വ്യാപിക്കാനുള്ള സാധ്യത ഉയരുന്ന സാഹചര്യത്തിൽ സൗദി അറേബ്യയുടെ സുരക്ഷയ്ക്ക് ആവശ്യമെങ്കിൽ പിന്തുണ നൽകുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കിയർ സ്റ്റാർമർ അറിയിച്ചു. ബ്രിട്ടൻ അധിക യുദ്ധവിമാനങ്ങളും കപ്പലുകളും മേഖലയിലേക്ക് അയക്കുമെന്നും അറിയിച്ചു.

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇറാന്റെ സൈനിക ശേഷി വൻതോതിൽ തകർത്തുവെന്ന് അവകാശപ്പെട്ടു. ഇറാന്റെ നാവികസേനയും വ്യോമസേനയും ഏകദേശം പൂർണമായും നശിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഇതേസമയം അമേരിക്കൻ പ്രതിരോധ കമ്പനികൾ ആയുധ നിർമ്മാണം നാലിരട്ടിയാക്കാൻ സമ്മതിച്ചതായും ട്രംപ് അറിയിച്ചു.