ട്രംപിന്റെ ഭീഷണി 'യുദ്ധക്കുറ്റം' ആകാമെന്ന് ഇറാൻ; ശക്തമായ പ്രതികാരത്തിന് മുന്നറിയിപ്പ്

ട്രംപിന്റെ ഭീഷണി 'യുദ്ധക്കുറ്റം' ആകാമെന്ന് ഇറാൻ; ശക്തമായ പ്രതികാരത്തിന് മുന്നറിയിപ്പ്


ടെഹ്‌റാൻ: ഇറാനിലെ വൈദ്യുതി നിലയങ്ങളും പാലങ്ങളും ലക്ഷ്യമാക്കി ആക്രമണം നടത്തുമെന്ന് ഡോണൾഡ് ട്രംപ് ഭീഷണി മുഴക്കിയതിനെതിരെ ഉപവിദേശ കാര്യമന്ത്രി കാസിം ഘരീബാബാദി ശക്തമായി രംഗത്ത്. ഇത്തരത്തിലുള്ള ഭീഷണികൾ അന്താരാഷ്ട്ര നിയമപ്രകാരം യുദ്ധക്കുറ്റമായി കണക്കാക്കപ്പെടാമെന്ന് അദ്ദേഹം വ്യക്തമാക്കി.

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ നടത്തിയ പ്രതികരണത്തിൽ, 'അമേരിക്കൻ പ്രസിഡന്റ് എന്ന നിലയിൽ പൊതുവേദിയിൽ  ഭീഷണിപ്പെടുത്തുന്നത് യുദ്ധക്കുറ്റങ്ങളാണ്' എന്ന് ഘരീബാബാദി ആരോപിച്ചു. സാധാരണ ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളായ വൈദ്യുതി നിലയങ്ങളും പാലങ്ങളും ലക്ഷ്യമാക്കുന്നത് അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ നിയമപ്രകാരം (Rome Statute Article 8) യുദ്ധക്കുറ്റമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, ഇറാൻ സൈനിക കേന്ദ്രം ശക്തമായ മുന്നറിയിപ്പും നൽകി. 'സിവിലിയൻ കേന്ദ്രങ്ങൾ വീണ്ടും ആക്രമിക്കപ്പെടുകയാണെങ്കിൽ അതിന്റെ പ്രതികാരം വളരെ വ്യാപകവും ശക്തവുമായിരിക്കും,' എന്നാണ് കേന്ദ്ര സൈനിക കമാൻഡ് വ്യക്തമാക്കിയത്.

ഹോർമുസ് കടലിടുക്ക് തുറക്കാത്ത പക്ഷം ഇറാനിലെ വൈദ്യുതി നിലയങ്ങളും പാലങ്ങളും ആക്രമിക്കുമെന്ന് ട്രംപ് സോഷ്യൽ മീഡിയയിൽ പ്രസ്താവിച്ചിരുന്നു. കടുത്ത ഭാഷയിൽ എഴുതിയ ഈ പോസ്റ്റിന് പിന്നാലെ വലിയ വിമർശനമാണ് ഉയർന്നത്. ഒരു രാഷ്ട്രത്തലവന് അനുയോജ്യമല്ലാത്ത ഭാഷ ഉപയോഗിച്ചതിനും ക്രിസ്ത്യൻ തിരുനാളായ ഈസ്റ്റർ ദിനത്തിൽ 'അല്ലാഹുവിന് സ്തുതി' എന്ന് പറഞ്ഞതിനും ട്രംപ് വിമർശിക്കപ്പെട്ടു.

മുൻപ് നൽകിയ 48 മണിക്കൂർ സമയപരിധി ട്രംപ് പിന്നീട് ചൊവ്വാഴ്ച രാത്രി 8 മണിവരെ നീട്ടി. സ്ഥിതിഗതികൾ കൂടുതൽ സംഘർഷഭരിതമാകാനുള്ള സാധ്യതയുള്ളതായി നിരീക്ഷകർ വിലയിരുത്തുന്നു.