ഒക്ടോബര്‍ ഏഴ് ആക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ മുഹമ്മദ് ഡെയ്ഫിനെ കൊലപ്പെടുത്തിയതായി ഇസ്രയേല്‍

ഒക്ടോബര്‍ ഏഴ് ആക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ മുഹമ്മദ് ഡെയ്ഫിനെ കൊലപ്പെടുത്തിയതായി ഇസ്രയേല്‍


ടെല്‍ അവീവ്: ഹമാസ് സൈനിക വിഭാഗമായ ഖസ്സാം ബ്രിഗേഡ് മേധാവിയും ഇസ്രയേലില്‍ ഒക്ടോബര്‍ ഏഴിനു നടത്തിയ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനുമായ മുഹമ്മദ് ഡെയ്ഫിനെ വധിച്ചെന്ന് ഇസ്രയേല്‍ അവകാശപ്പെട്ടു. ജൂലൈ 13ന് നടത്തിയ മിസൈല്‍ ആക്രമണത്തിലാണ് ഡെയ്ഫിനെ കൊലപ്പെടുത്തിയതെന്ന് ഇസ്രയേല്‍ അവകാശപ്പെടുന്നത്. ഹമാസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഇറാനിലെ ടെഹ്‌റാനില്‍ ഹമാസിന്റെ രാഷ്ട്രീയ വിഭാഗം മേധാവി ഇസ്മായില്‍ ഹനിയയെ കഴിഞ്ഞ ദിവസം വധിച്ചതായി ഇസ്രായേല്‍ അവകാശപ്പെട്ടിരുന്നു.  ഗാസയിലെ ഹമാസിന്റെ സൈനിക- ഭരണാധികാരങ്ങള്‍ തകര്‍ക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പാണ് മുഹമ്മദ് ഡെയ്ഫിന്റെ കൊലപാതകമെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പ്രതികരിച്ചു.

തെക്കന്‍ ഗാസയിലെ അല്‍-മവാസിയില്‍ കുടിയിറക്കപ്പെട്ട ആളുകളെ പാര്‍പ്പിച്ച ടെന്റുകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തിലാണ് ഡെയ്ഫ് കൊല്ലപ്പെട്ടതെന്നാണ് ഇസ്രയേല്‍ നല്‍കുന്ന സൂചന. ഇക്കാര്യം അന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും എന്നാല്‍ ഇപ്പോള്‍ ഉറപ്പിക്കമാണെന്നും ഇസ്രയേല്‍ സൈന്യം വ്യാഴാഴ്ച അറിയിച്ചു.