ഇല്ലാതായത് ഹമാസിന്റെ രാഷ്ട്രീയ ശബ്ദം

ഇല്ലാതായത് ഹമാസിന്റെ രാഷ്ട്രീയ ശബ്ദം


ടെഹ്‌റാന്‍: ഇസ്മായില്‍ ഹനിയ്യയുടെ കൊലപാതകത്തിന് പിന്നില്‍ തങ്ങളാണെന്ന് ഇസ്രായേല്‍ സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല. എന്നാല്‍ ഇസ്രായേലിനെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട കൊലപാതകമാണ് ഹനിയ്യയുടേത്. 

2023 ഒക്ടോബര്‍ 7ന് ഹമാസും മറ്റ് പാലസ്തീന്‍ ഗ്രൂപ്പുകളും ഇസ്രായേലില്‍ നടത്തിയ ആക്രമണത്തില്‍ കുറഞ്ഞത് 1,175 പേര്‍ കൊല്ലപ്പെടുകയും 251 ഓളം പേരെ ബന്ദികളാക്കുകയും ചെയ്തതിന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നേരത്തെ പ്രതികാരം ചെയ്തിരുന്നു. ഗാസയില്‍ ഇസ്രായേല്‍ നടത്തിയ അധിനിവേശത്തില്‍ നാല്‍പ്പതിനായിരത്തിലേറെ പേരാണ് കൊല്ലപ്പെട്ടത്. 

ാെക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ ഇസ്രായേല്‍ ആക്രമണം ഹനിയ്യ ടെലിവിഷനില്‍ കാണുകയും അതിന് പിന്നാലെ ദൈവത്തിന് നന്ദി പ്രകടിപ്പിച്ചതായുമുള്ള റിപ്പോര്‍ട്ടുകളും വീഡിയോകളും പുറത്തുവന്നു.

എവിടെയാണെന്ന് വ്യക്തമാകാത്ത വീഡിയോയില്‍ തിയ്യതിയും ലഭ്യമല്ല. ഒരു ഫ്‌ളാറ്റ് സ്‌ക്രീന്‍ ടി വിക്ക് മുന്നില്‍ നില്‍ക്കുന്ന ഹനിയ്യ അല്‍-ജസീറ അറബിക്കില്‍ സംപ്രേഷണം ചെയ്ത ഹമാസിന്റെ ഇസ്രായേല്‍ ആക്രമണ ദൃശ്യങ്ങള്‍ കാണുന്നതാണ് വീഡിയോയിലുള്ളത്. മാത്രമല്ല നിമിഷങ്ങള്‍ക്ക് ശേഷം, അദ്ദേഹം നന്ദി പ്രാര്‍ഥന സംഘടിപ്പിക്കുകയും ചെയ്തു. 

ഹനിയയും ഏതാനും പേരും ചേര്‍ന്ന് മുട്ടുകുത്തി പ്രാര്‍ഥിക്കുന്നത് വീഡിയോയില്‍ കാണാം. 

ഇസ്രായേല്‍- പാലസ്തീന്‍ യുദ്ധത്തിനു മുമ്പും ശേഷവും ഹമാസിന്റെ രാഷ്ട്രീയ ശബ്ദമായിരുന്നു ഇസ്മായില്‍ ഹനിയ. കൂടുതല്‍ സമയവും ഖത്തറില്‍ കഴിഞ്ഞിരുന്ന അദ്ദേഹം ഇസ്രയേലുമായി നിരവധി ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു. 

പാലസ്തീന്‍ ലക്ഷ്യത്തിനുവേണ്ടിയുള്ള പ്രവര്‍ത്തകനെന്ന നിലയില്‍ അദ്ദേഹം തന്റെ ആദ്യ ദിനങ്ങള്‍ മുതല്‍ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 1962-ല്‍ ഈജിപ്തിന്റെ നിയന്ത്രണത്തിലുള്ള പാലസ്തീന്‍ അഭയാര്‍ഥി ക്യാമ്പില്‍ ജനിച്ച ഹനിയ്യ അറബി സാഹിത്യത്തിലാണ് ബിരുദം നേടിയത്. ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോയുടെ ചെയര്‍മാനായിരുന്നു അദ്ദേഹം. 

2006-ല്‍ പാലസ്തീന്‍ പ്രദേശങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പിന് പിന്നാലെ ഹനിെ പാലസ്തീന്‍ പ്രധാനമന്ത്രിയായി നിയമിക്കപ്പെട്ടെങ്കിലും തൊട്ടടുത്ത വര്‍ഷം പാലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് അദ്ദേഹത്തെ പുറത്താക്കുകയായിരുന്നുന. 2006 മുതല്‍ 2017 വരെ ഗാസയിലെ പാലസ്തീനികളുടെ നേതാവായി ഹനിയ തുടര്‍ന്നു.