കാനഡയും അമേരിക്കയും തമ്മിലുള്ള വ്യാപാര- രാഷ്ട്രീയ തര്‍ക്കങ്ങള്‍ രൂക്ഷമാകുന്നതിനിടെ ഇരുരാജ്യങ്ങളുടെയും അതിര്‍ത്തിയോട് ചേര്‍ന്ന ന്യൂയോര്‍ക്കിലെ ചെറുപട്ടണങ്ങളില്‍ ആശങ്ക വര്‍ധിക്കുന്നു. കനേഡിയന്‍ വിനോദസഞ്ചാരികളുടെ വരവും അതിര്‍ത്തി കടന്നുള്ള വ്യാപാരവും കുറഞ്ഞതോടെ പ്രാദേശിക സമ്പദ്വ്യവസ്ഥയ്ക്ക് തിരിച്ചടിയാകുന്നതായും ഈ പ്രതിസന്ധിയുടെ ആഘാതം സ്ഥിരമായി മാറുമോയെന്ന ഭയമുണ്ടെന്നും പ്രദേശവാസികളും ഉദ്യോഗസ്ഥരും പറയുന്നു.
ഒന്റാറിയോ തടാകത്തിന്റെ കിഴക്കന്‍ തീരത്തുള്ള സാക്കറ്റ്‌സ് ഹാര്‍ബര്‍ പട്ടണത്തിലെ മേയര്‍ അലക്‌സ് മോര്‍ജിയയുടെ വാക്കുകളില്‍ ഈ ആശങ്ക വ്യക്തമാണ്. കാനഡ അതിര്‍ത്തിയില്‍ നിന്ന് ഏകദേശം 40 മിനിറ്റ് മാത്രം അകലെയുള്ള ഈ പ്രദേശം യു എസ്- കാനഡ വ്യാപാര തര്‍ക്കത്തിന്റെയും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നയങ്ങളുടെയും പ്രത്യാഘാതം നേരിടുകയാണ്.
ഒന്റാറിയോ തടാകത്തിന്റെ പേര് ലേക്ക് അമേരിക്ക എന്നാക്കി മാറ്റാനുള്ള ട്രംപിന്റെ തീരുമാനവും ഇരു രാജ്യങ്ങളും തമ്മിലുള്ള വാക്‌പോരിന് പുതിയ മാനം നല്‍കി. ട്രംപിന്റെ ഉത്തരവില്‍ സാക്കറ്റ്‌സ് ഹാര്‍ബറിനെക്കുറിച്ചും പരാമര്‍ശമുണ്ട്.
1812ലെ യു എസ്- ബ്രിട്ടന്‍ യുദ്ധകാലത്ത് രണ്ട് പ്രധാന പോരാട്ടങ്ങള്‍ക്ക് വേദിയായിരുന്ന പ്രദേശമാണ് സാക്കറ്റ്‌സ് ഹാര്‍ബര്‍. യുദ്ധത്തിന്റെ അവശേഷിപ്പായ പീരങ്കിയുണ്ടകള്‍ ഇന്നും വീടുകളുടെ മുറ്റങ്ങളില്‍ നിന്ന് കണ്ടെത്താറുണ്ടെന്ന് മോര്‍ജിയ പറയുന്നു.
അതിര്‍ത്തി സമൂഹങ്ങളാണ് വില നല്‍കുന്നത്
സാക്കറ്റ്‌സ് ഹാര്‍ബറില്‍ നിന്ന് വടക്കോട്ട് ഏകദേശം അരമണിക്കൂര്‍ യാത്ര ചെയ്താല്‍ തൗസന്‍ഡ് ഐലന്‍ഡ്‌സ് മേഖലയിലെത്താം. സെന്റ് ലോറന്‍സ് നദിക്ക് കുറുകെയുള്ള തൗസന്‍ഡ് ഐലന്‍ഡ്‌സ് പാലത്തിന് സമീപം കാനഡയില്‍ നിന്നുള്ള സന്ദര്‍ശകരുടെ എണ്ണത്തിലുണ്ടായ ഇടിവാണ് ടൂറിസം മേഖലയെ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്.
തൗസന്‍ഡ് ഐലന്‍ഡ്‌സ് റീജിയണല്‍ ടൂറിസം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ഡയറക്ടര്‍ കോറി ഫ്രാം പറയുന്നത് ട്രംപ് രണ്ടാം തവണയും പ്രസിഡന്റായതിനു പിന്നാലെ കാനഡയില്‍ നിന്നുള്ള ചെലവഴിക്കലിലും അതിര്‍ത്തി കടന്നുള്ള യാത്രയിലും വലിയ ഇടിവുണ്ടായെന്നാണ്.
'കനേഡിയന്‍ സന്ദര്‍ശകരുടെ സാമ്പത്തിക സംഭാവന നഷ്ടപ്പെടുന്നത് വേദനാജനകമാണ്. എന്നാല്‍ ഒരു അതിര്‍ത്തി സമൂഹത്തില്‍ അത് ഹൃദയത്തെയാണ് ബാധിക്കുന്നത്'- ഫ്രാം പറഞ്ഞു.
വാഷിംഗ്ടണും ഒട്ടാവയും സ്വന്തം രാജ്യങ്ങളുടെ സാമ്പത്തിക താത്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള തന്ത്രങ്ങളാണ് പിന്തുടരുന്നതെന്ന് അംഗീകരിക്കുമ്പോഴും അതിന്റെ വില നല്‍കുന്നത് അതിര്‍ത്തി പ്രദേശങ്ങളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
അതിര്‍ത്തി ഗതാഗതത്തിലും ഇടിവ്
ഒഗ്ഡന്‍സ്ബര്‍ഗ് നഗരത്തിലും സ്ഥിതി വ്യത്യസ്തമല്ല. സെന്റ് ലോറന്‍സ് നദിക്ക് കുറുകെയുള്ള പാലത്തിന്റെ ഉടമസ്ഥതയും നടത്തിപ്പും വഹിക്കുന്ന ഒഗ്ഡന്‍സ്ബര്‍ഗ് ബ്രിഡ്ജ് ആന്‍ഡ് പോര്‍ട്ട് അതോറിറ്റിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആന്തണി അഡംചിക് പറയുന്നത് 2025ല്‍ അതിര്‍ത്തി കടന്നുള്ള വാഹന ഗതാഗതത്തില്‍ വലിയ ഇടിവുണ്ടായെന്നാണ്.
2025 ജനുവരിയില്‍ കാനഡയില്‍ നിന്നുള്ള അതിര്‍ത്തി കടക്കലില്‍ നേരിയ വര്‍ധനയുണ്ടായെങ്കിലും ഫെബ്രുവരിയില്‍ അത് വീണ്ടും കുറഞ്ഞു. പിന്നീട് പഴയ നിലയിലേക്ക് തിരിച്ചെത്തിയില്ല.
2025ല്‍ പാലത്തിലൂടെയുള്ള വാഹന ഗതാഗതം 2024നെ അപേക്ഷിച്ച് 23 ശതമാനം കുറഞ്ഞു. ഏകദേശം 1.36 ലക്ഷം വാഹനങ്ങളുടെ കുറവാണിത്. ഇതോടെ പാലത്തിന്റെ ടോള്‍ വരുമാനം 35 ശതമാനം കുറഞ്ഞ് ഏകദേശം 5.36 ലക്ഷം ഡോളറിന്റെ നഷ്ടം രേഖപ്പെടുത്തി.
ഇതാണ് ടൂറിസം മേഖലയെക്കുറിച്ചുള്ള ഫ്രാമിന്റെ പ്രധാന ആശങ്കയും. കോവിഡ് മഹാമാരിയും 9/11 ആക്രമണവും പോലുള്ള പ്രതിസന്ധികള്‍ അതിര്‍ത്തി കടന്നുള്ള യാത്രയെ ബാധിച്ചപ്പോള്‍ സന്ദര്‍ശകരുടെ എണ്ണം കുറഞ്ഞെന്നും പിന്നീട് പഴയ നിലയിലേക്ക് പൂര്‍ണമായി തിരിച്ചെത്തിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
'2024ലെ നിലയിലേക്ക് തിരിച്ചെത്താന്‍ ഏറെക്കാലം വേണ്ടിവരുമെന്നതാണ് എന്റെ ആശങ്ക. ഒരുപക്ഷേ ഒരിക്കലും തിരിച്ചെത്തിയേക്കില്ല,' ഫ്രാം പറഞ്ഞു.
ട്രംപിന്റെ നയങ്ങള്‍ക്ക് നാട്ടുകാരില്‍ സമ്മിശ്ര പ്രതികരണം
എന്നാല്‍ ട്രംപിന്റെ നയങ്ങളെക്കുറിച്ച് അതിര്‍ത്തി പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് ഒരേ അഭിപ്രായമല്ല.
ഒഗ്ഡന്‍സ്ബര്‍ഗിലെ താമസക്കാരനായ ഗ്രെഗ് ബാര്‍ കാനഡയിലേക്ക് പതിവായി യാത്ര ചെയ്യുന്നയാളാണ്. കനേഡിയന്‍ ജനങ്ങളുമായി തനിക്ക് യാതൊരു പ്രശ്‌നവുമില്ലെങ്കിലും വ്യാപാരരംഗത്ത് അമേരിക്ക കാനഡയോട് ഉള്‍പ്പെടെ വളരെ ഉദാരമായിരുന്നു എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
ട്രംപിന്റെ നയങ്ങള്‍ ഇരുരാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാരബന്ധം കൂടുതല്‍ സമതുലിതമാക്കാനുള്ള ശ്രമമാണെന്ന് ടാക്‌സി സര്‍വീസ് നടത്തുന്ന ജിം റുപര്‍ട്ടും കരുതുന്നു.
അതേസമയം, ട്രംപിന്റെ നയങ്ങളെ വിമര്‍ശിക്കുന്നവരും പ്രദേശത്തുണ്ട്. വിലക്കയറ്റം ചൂണ്ടിക്കാട്ടി ട്രംപിന്റെ ഭരണത്തില്‍ നിരാശയുണ്ടെന്ന് കരോള്‍- ഗാരി ഡേവിസ് ദമ്പതികള്‍ പറഞ്ഞു.
'തിരഞ്ഞെടുക്കപ്പെട്ടാല്‍ പെട്രോളും ഭക്ഷണവും വിലകുറയുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. സംഭവിച്ചത് അതിന്റെ വിപരീതമാണ്,' ഗാരി പറഞ്ഞു.
ട്രംപിന് വോട്ട് ചെയ്ത കരോള്‍ ഇപ്പോള്‍ തീരുമാനത്തില്‍ ഖേദമുണ്ടെന്നും വ്യക്തമാക്കി.
റിപ്പബ്ലിക്കന്‍ നിയമസഭാംഗത്തിനും ആശങ്ക
പ്രദേശത്തെ പ്രതിനിധീകരിക്കുന്ന റിപ്പബ്ലിക്കന്‍ നിയമസഭാംഗം സ്‌കോട്ട് ഗ്രേയ്ക്കിനും ജനങ്ങളുടെ ആശങ്കകളെ കുറിച്ച് ബോധ്യമുണ്ട്.
തീരുവകള്‍ക്ക് താന്‍ പൂര്‍ണമായും എതിരല്ലെങ്കിലും അവ പ്രദേശവാസികളെയോ കനേഡിയന്‍ ജനങ്ങളെയോ ദോഷകരമായി ബാധിക്കരുതെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.
ദീര്‍ഘകാലമായി നിലനില്‍ക്കുന്ന അതിര്‍ത്തി വ്യാപാരബന്ധം സംരക്ഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കാനഡയുടെ ഡയറി ഉത്പന്ന വിപണിയിലേക്ക് അമേരിക്കയ്ക്ക് കൂടുതല്‍ പ്രവേശനം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷ.
അതേസമയം, തീരുവകള്‍ക്കും അതിനെതിരായ കാനഡയുടെ തിരിച്ചടികള്‍ക്കും വ്യാപാരത്തെ തകര്‍ക്കാന്‍ കഴിയുമെന്ന് ഗ്രേ മുന്നറിയിപ്പ് നല്‍കി.
കാനഡയെ ആവര്‍ത്തിച്ച് '51-ാമത്തെ സംസ്ഥാനം' എന്ന് വിശേഷിപ്പിക്കുന്ന ട്രംപിന്റെ നടപടികളെയും കനേഡിയന്‍ വനിതാ കേഡറ്റുകളെ പരിഹസിച്ച യു എസ് പ്രതിരോധ ഉദ്യോഗസ്ഥന്റെ പരാമര്‍ശങ്ങളെയും ഗ്രേ വിമര്‍ശിച്ചു. അതേസമയം, കനേഡിയന്‍ ഭാഗത്തുനിന്നുള്ള പ്രകോപനപരമായ പ്രതികരണങ്ങള്‍ക്കും ഉത്തരവാദിത്തമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കാനഡയുമായി വീണ്ടും സുഹൃത്തുക്കളാകണം
സാക്കറ്റ്‌സ് ഹാര്‍ബറിലെ മറീനയിലേക്ക് തിരിച്ചെത്തിയ മേയര്‍ മോര്‍ജിയയുടെ ആശങ്ക രാഷ്ട്രീയ തര്‍ക്കങ്ങള്‍ക്കപ്പുറമാണ്. പതിറ്റാണ്ടുകളായി അതിര്‍ത്തി പങ്കിടുന്ന രണ്ട് രാജ്യങ്ങളിലെ ജനങ്ങള്‍ക്കിടയില്‍ വളര്‍ന്ന സൗഹൃദം വ്യാപാര- രാഷ്ട്രീയ പോരാട്ടങ്ങളുടെ ഇരയാകുമോയെന്നതാണ് അദ്ദേഹത്തിന്റെ ഭയം.
അമേരിക്കന്‍ ഭരണകൂടം കാനഡയ്ക്കെതിരായ സമ്മര്‍ദം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന കനേഡിയന്‍ ജനങ്ങളുടെ നിലപാടിനോട് അനുഭാവമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ അതിര്‍ത്തി പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് കാര്യമായ മാറ്റം വരുത്താന്‍ കഴിയുമോ എന്ന കാര്യത്തില്‍ മോര്‍ജിയയ്ക്ക് സംശയമുണ്ട്.
'ആ മാറ്റം നവംബറിലെ ഇടക്കാല തിരഞ്ഞെടുപ്പ് വരെ ഉണ്ടാകില്ലെന്നാണ് തോന്നുന്നത്. ഇപ്പോള്‍ റിപ്പബ്ലിക്കന്‍മാര്‍ക്കാണ് സര്‍ക്കാരിന്റെ ഭൂരിഭാഗം നിയന്ത്രണവും. അത് മാറുന്നതുവരെ അദ്ദേഹത്തിനെതിരെ കാര്യമായ ഉത്തരവാദിത്ത നിര്‍ണ്ണയം ഉണ്ടാകുമെന്ന് തോന്നുന്നില്ല,' അദ്ദേഹം പറഞ്ഞു.
അമേരിക്ക- കാനഡ ബന്ധത്തിലെ തര്‍ക്കം വാഷിംഗ്ടണിലും ഒട്ടാവയിലും നടക്കുന്ന നയതന്ത്ര പോരാട്ടം മാത്രമല്ല. അതിര്‍ത്തിയുടെ ഇരുവശത്തുമുള്ള ചെറുപട്ടണങ്ങളിലെ കടകള്‍, പാലങ്ങള്‍, ടൂറിസം സ്ഥാപനങ്ങള്‍, കുടുംബ ബന്ധങ്ങള്‍ എന്നിവയിലേക്കും അതിന്റെ ആഘാതം എത്തുകയാണ്. തര്‍ക്കം എത്രനാള്‍ നീളും എന്നതിലുപരി, പഴയ സൗഹൃദവും സാമ്പത്തിക ബന്ധവും പുനഃസ്ഥാപിക്കാന്‍ കഴിയുമോ എന്നതാണ് ഈ അതിര്‍ത്തി സമൂഹങ്ങളുടെ ഏറ്റവും വലിയ ചോദ്യം.
