കാന്‍ജ് പുതിയ നേതൃത്വം നിലവില്‍ വന്നു

കാന്‍ജ് പുതിയ നേതൃത്വം നിലവില്‍ വന്നു


ഷിക്കാഗോ: വലിയ ലക്ഷ്യങ്ങളും പുത്തന്‍ പ്രതീക്ഷകളുമായി കാന്‍ജിന്റെ പുതിയ നേതൃത്വം നിലവില്‍ വന്നു. പ്രൗഢോജ്വലമായ ചടങ്ങില്‍ പ്രസിഡന്റ് സോഫിയ മാത്യു, ജനറല്‍ സെക്രട്ടറി ഖുര്‍ഷിദ് ബഷീര്‍, ട്രഷറര്‍ ജോര്‍ജി സാമൂവല്‍ എന്നിവരുടെ നേതൃത്വത്തില്‍ പുതിയ ഭാരവാഹികള്‍ ഭദ്രദീപം കൊളുത്തി ചുമതലയേറ്റു. 

കാന്‍ജ്  ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ സ്വപ്‌ന രാജേഷ് നേതൃത്വം കൊടുത്ത ചടങ്ങില്‍ വിജയ് നമ്പ്യാര്‍ (വൈസ് പ്രസിഡന്റ്), ദയ ശ്യാം (ജോയിന്റ് സെക്രട്ടറി), കൃഷ്ണ പ്രസാദ് (ജോയിന്റ് ട്രഷറര്‍), സൂരജിത് കിഴക്കയില്‍ (കള്‍ച്ചറല്‍ അഫയേഴ്‌സ്), അസ്ലം ഹമീദ് (സ്‌പോര്‍ട്‌സ് അഫയേഴ്‌സ്), നിധിന്‍ ജോയ് ആലപ്പാട്ട് (ഐ ടി ഓഫീസര്‍), അനൂപ് മാത്യൂസ് രാജു (മീഡിയ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍), ജയകൃഷ്ണന്‍ എം മേനോന്‍ (ചാരിറ്റി അഫയേഴ്‌സ്), ടോണി മാങ്ങന്‍ (പബ്ലിക് ആന്‍ഡ് സോഷ്യല്‍ അഫയേഴ്‌സ്), രേഖ നായര്‍ (യൂത്ത് അഫയേഴ്‌സ്), എക്‌സ് ഓഫീഷ്യോ ബൈജു വര്‍ഗീസ് എന്നിവരും ഔദ്യോഗികമായി സ്ഥാനം ഏറ്റെടുത്തു.

ട്രസ്റ്റീ ബോര്‍ഡ് ചെയര്‍ സ്വപ്‌ന രാജേഷ്, ട്രസ്റ്റീ ബോര്‍ഡ് അംഗങ്ങളായ ജോണ്‍ ജോര്‍ജ്, ജോസഫ് ഇടിക്കുള, വിജേഷ് കാരാട്ട്, സണ്ണി വാളിപ്ലാക്കല്‍, എന്നിവരും വേദിയില്‍ സന്നിഹിതരായിരുന്നു. 

അസോസിയേഷന് പുത്തന്‍ ഉണര്‍വേകി കാന്‍ജ് വനിതാ, കാന്‍ജ് യൂത്ത് (യുവ) ഫോക്കസ് ഗ്രൂപ്പുകള്‍ നിലവില്‍ വന്നു. പുതിയ ഗ്രൂപ്പുകളെ സദസ്സിന് പരിചയപ്പെടുത്തി. വനിതാ ഗ്രൂപ്പിന്റെ വരവിനെ സ്വാഗതം ചെയ്തു മുഴുവന്‍ വനിതകളും ചേര്‍ന്നു മെഴുകുതിരി നാളം തെളിയിച്ചത് വ്യത്യസ്ത അനുഭവം ആയി. ദേശസ്‌നേഹം തുളുമ്പി നിന്ന അന്തരീക്ഷത്തില്‍ ഇന്ത്യയുടെ 76-ാം റിപ്പബ്ലിക് ദിനം വര്‍ണ്ണാഭമായി ആഘോഷിച്ചു. അമേരിക്കയുടെയും ഇന്ത്യയുടെയും ദേശീയഗാനം പാടി തുടങ്ങിയ ആഘോഷങ്ങളില്‍ ബാന്‍ഡ് എന്‍ ആര്‍ ഐ അവതരിപ്പിച്ച 'ഇന്ത്യന്‍ മ്യൂസിക്കല്‍ ഫീസ്റ്റ്' കാണികളെ ഹരം കൊള്ളിച്ചു. 

പുതുതലമുറയായ കാന്‍ജ് നെക്സ്റ്റ്ജെന്‍  അവതരിപ്പിച്ച നാടകം സത്യമേവ ജയതേ അവതരണം കൊണ്ടും വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന സന്ദേശം കൊണ്ടും പ്രത്യേക ശ്രദ്ധ നേടി. കാന്‍ജ് കലാകാരന്മാരുടെ നൃത്ത നൃത്യങ്ങള്‍ ആഘോഷങ്ങള്‍ക്ക് മോടി കൂട്ടി. 

എം ടി വാസുദേവന്‍ നായരുടെയും പി ജയചന്ദ്രന്റെയും സ്മരണകള്‍ നിലനിര്‍ത്തി ടീം 'ദോ' നടത്തിയ 'സ്മരണാഞ്ജലി' സദസ്സിനെ ഗൃഹാതുരത്വത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി. മലയാളിയുടെ മനസ്സില്‍ 2025ലെ ആഘോഷങ്ങളുടെ തിരി കൊളുത്തിയാണ് കാന്‍ജിന്റെ ഈ വര്‍ഷത്തെ ആദ്യ പ്രോഗ്രാം കടന്നു പോയത്.