മസ്‌കിന്റെ സ്ഥാപനങ്ങള്‍ക്കെതിരായ അക്രമങ്ങളെ ഭീകരക്കുറ്റമായി പരിഗണിക്കുമെന്ന് പ്രസിഡന്റ് ട്രംപ്

മസ്‌കിന്റെ സ്ഥാപനങ്ങള്‍ക്കെതിരായ അക്രമങ്ങളെ ഭീകരക്കുറ്റമായി പരിഗണിക്കുമെന്ന് പ്രസിഡന്റ് ട്രംപ്


വാഷിംഗ്ടന്‍: ട്രംപിന്റെ ഉപദേശകനും ടെസ്‌ല, സ്‌പേസ് എക്‌സ് കമ്പനികളുടെ സിഇഒയുമായ ഇലോണ്‍ മസ്‌കിന്റെ വര്‍ധിച്ചു വരുന്ന രാഷ്ട്രീയ സ്വാധീനത്തിനെതിരെ യുഎസില്‍ പ്രതിഷേധം വ്യാപിക്കുന്നു. പലയിടത്തും മസ്‌കിന്റെ സ്ഥാപനങ്ങള്‍ക്കെതിരെ അക്രമങ്ങളും നടക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ അക്രമസംഭവങ്ങളെ ഭീകരക്കുറ്റമായി പരിഗണിക്കുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കി. വൈറ്റ് ഹൗസിലെ ഉപയോഗത്തിനു വേണ്ടി പുതിയൊരു ടെസ്‌ല ഇലക്ട്രിക് വാഹനം വാങ്ങി അദ്ദേഹം മസ്‌കിനോട് ഐക്യദാര്‍ഢ്യവും പ്രഖ്യാപിച്ചു. ട്രംപ് ഭരണകൂടത്തിലെ കാര്യക്ഷമതാ വകുപ്പിന്റെ മേധാവിയായ മസ്‌ക് മുന്‍കയ്യെടുത്തുള്ള പിരിച്ചുവിടല്‍, വിദേശ ധനസഹായം റദ്ദാക്കല്‍ ഉള്‍പ്പെടെ നടപടികളാണ് പ്രതിഷേധത്തിനു കാരണമായത്.
ചിലയിടങ്ങളില്‍ ടെസ്‌ല ഡീലര്‍ഷിപ് കേന്ദ്രങ്ങളില്‍ എഴുതിയും സ്‌ഫോടകവസ്തുവെറിഞ്ഞും ചാര്‍ജിങ് സ്‌റ്റേഷനുകള്‍ക്കു തീവച്ചുമാണ് പ്രതിഷേധം പടര്‍ന്നത്. എന്നാല്‍, സമാധാനപരമായ പ്രകടനങ്ങള്‍ മാത്രമാണു നടത്തുന്നതെന്ന് പ്രതിഷേധക്കാര്‍ പറയുന്നു. ടെസ്‌ലയുടെ എസ് മോഡലാണ് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥര്‍ക്കു വേണ്ടി ട്രംപ് തിരഞ്ഞെടുത്തത്.