വാഷിംഗ്ടൺ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഒമ്പത് മാസമായി കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസിന്റെയും ബുച്ച് വിൽമോറിന്റെയും മടക്കയാത്ര വീണ്ടും മുടങ്ങി. സാങ്കേതിക തകരാറിനെ തുടർന്ന് ക്രൂ10 ദൗത്യം നാസയും സ്‌പേസ്എക്‌സും നീട്ടിവെച്ചു.
ക്രൂ10 ന്റെ വിക്ഷേപണം നാളെ രാവിലെ ഇന്ത്യൻ സമയം 4.56ന് നടക്കും. തിങ്കളാഴ്ച ഇന്ത്യൻ സമയം 6.35ന് സുനിതയും ബുച്ചും ബഹിരാകാശ നിലയത്തിൽ നിന്ന് ഭൂമിയിലേക്ക് മടങ്ങും.
ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിലെ റോക്കറ്റ് ലോഞ്ച് പാഡിലെ ഹൈഡ്രോളിക് സംവിധാനത്തിനാണ് സാങ്കേതിക തകരാർ സംഭവിച്ചത്. കെന്നഡി സ്‌പേസ് സെന്ററിൽ നിന്ന് ബുധനാഴ്ചയായിരുന്നു ക്രൂ10 വിക്ഷേപിക്കാൻ തീരുമാനിച്ചത്. റോക്കറ്റിന്റെ വിക്ഷേപണത്തിന് തൊട്ട് മുമ്പാണ് ദൗത്യം നീട്ടിവെച്ചതായി നാസ അറിയിച്ചത്.
മാർച്ച് 12ന് വാഹനം ഭൂമിയിൽ നിന്ന് പുറപ്പെട്ട് മാർച്ച് 20ഓടെ സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും ഭൂമിയിലെത്തിക്കാനായിരുന്നു നാസയുടെ പദ്ധതി. ഇതാണ് വീണ്ടും അനിശ്ചിതത്വത്തിലായത്.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുള്ള സുനിതയെയും ബുച്ചിനെയും സ്പേസ് എക്‌സിന്റെ മറ്റൊരു വാഹനത്തിൽ കൊണ്ടു വരാൻ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാൽ, സാങ്കേതിക തകരാർ മൂലം യാത്ര അനിശ്ചിതമായി നീട്ടിവെക്കേണ്ടിവന്നു. ഈ സാഹചര്യത്തിലാണ് പഴയ ഡ്രാഗൺ വാഹനം വീണ്ടും ഉപയോഗിക്കാൻ നാസ തീരുമാനിച്ചത്.
വിക്ഷേപണത്തറയിൽ തകരാർ: സുനിത വില്യംസിന്റെയും ബുച്ച് വിൽമോറിന്റെയും മടക്കയാത്ര വീണ്ടും മുടങ്ങി
