അഞ്ചാം ലോക കേരളസഭയിലേക്ക് അമേരിക്കയില്‍നിന്നും സോണി അമ്പൂക്കന്‍ തെരഞ്ഞെടുക്കപ്പെട്ടു

അഞ്ചാം ലോക കേരളസഭയിലേക്ക് അമേരിക്കയില്‍നിന്നും സോണി അമ്പൂക്കന്‍ തെരഞ്ഞെടുക്കപ്പെട്ടു


ഫിലഡല്‍ഫിയ: പ്രവാസികളെ കേരളത്തിലെ വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കുക എന്ന ലക്ഷ്യത്തോടെ രൂപീകൃതമായ ലോക കേരള സഭയുടെ അഞ്ചാമത് സമ്മേളനത്തിലേക്ക് അമേരിക്കയില്‍നിന്നും സോണി അമ്പൂക്കനെ തിരഞ്ഞെടുത്തു. ജനുവരി 29, 30, 31 തിയ്യതികളില്‍ കേരള നിയമസഭാ മന്ദിരത്തിലെ ആര്‍ ശങ്കരനാരായണന്‍ തമ്പി ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നതോടെ സമ്മേളനം ആരംഭിക്കും.

സംഘടനാ രംഗത്തും ടെക്‌നോളജി രംഗത്തും ശ്രദ്ധേയ നേട്ടങ്ങള്‍ കൈവരിച്ച സോണി അമ്പൂക്കന്‍ രണ്ടാം പ്രാവശ്യമാണ് ലോക കേരള സഭ അംഗമാകുന്നത്. കേരള അസോസിയേഷന്‍ ഓഫ് കനക്ടികട്ടിന്റെ(കെ എ സി ടി)  പ്രവര്‍ത്തകനാണ്. ഫൊക്കാനയുടെ നാഷനല്‍ കമ്മിറ്റി അംഗവും അഡിഷനല്‍ അസോസിയേറ്റ് ട്രഷററുമായിരുന്നു.

ഫൊക്കാന മലയാളം അക്കാദമി കമ്മിറ്റി അംഗവും 'അക്ഷര ജ്വാല' പരിപാടിയുടെ കോഓര്‍ഡിനേറ്റര്‍മാരില്‍ ഒരാളുമായും പ്രവര്‍ത്തിച്ചു. കേരള അസോസിയേഷന്‍ ഓഫ് കനക്ടികട്ട് (കെ എസ ടി)യുടെ 2018-2020 കാലയളവിലെ  പ്രസിഡന്റ് ആയിരുന്നു. ഇംഗ്ലിഷിലും മലയാളത്തിലും മികച്ച പ്രാസംഗികന്‍ കൂടിയായ സോണി അമ്പൂക്കന്‍ ടോസ്റ്റ് മാസ്റ്റേഴ്‌സ് ഇന്റര്‍നാഷനലിന്റെ ഡിസ്ട്രിക്റ്റ് 51-ന്റെ ഗവര്‍ണര്‍ പദവിയും വഹിച്ചിരുന്നു. ഹാര്‍ട്ട് ടോസ്റ്റ് മാസ്റ്റേഴ്‌സ് ഇന്റര്‍നാഷനല്‍ ലൈഫ് സ്പീഡ് ക്ലബ് പ്രസിഡന്റ് ആയും സേവനം അനുഷ്ഠിച്ചു. 

തൃശൂരിലെ പ്രശസ്തമായ അമ്പൂക്കന്‍ കുടുംബാംഗമായ സോണി മാളക്കടുത്ത് പുത്തന്‍ചിറ സ്വദേശിയാണ്. തൃശൂര്‍ എന്‍ജിനീയറിങ് കോളജില്‍ നിന്ന് ബി ടെക് ബിരുദം നേടിയ സോണി എന്‍ഐടി സൂററ്റ്കലില്‍ നിന്നും എം ടെക്ക് നേടി. അമേരിക്കയിലെ വിവിധ നഗരങ്ങളില്‍ ഐ ടി മാനേജ്മെന്റ്- ലീഡര്‍ഷിപ്പ് തലങ്ങളില്‍ ദീര്‍ഘകാലമായി തിളങ്ങി വരുന്ന മികച്ച ഐ ടി പ്രഫഷനല്‍ ആണ്. 2008 മുതല്‍ കനക്ടികട്ടില്‍ സ്ഥിരതാമസമാക്കി. ഇതിനിടെ യൂണിവേഴ്‌സിറ്റി ഓഫ് ഹാര്‍ട്ട്‌ഫോഡില്‍ നിന്ന് എം ബി എ, എം ഐ ടി സ്ലോണ്‍ മാനേജ്മെന്റില്‍ നിന്ന് എക്‌സിക്യൂട്ടീവ് എജ്യുക്കേഷന്‍ എന്നീ ബിരുദങ്ങളും കരസ്ഥമാക്കി.

ഫിലിപ്പോസ് തോമസ് നേതൃത്വം നല്‍കുന്ന ഫൊക്കാനയുടെ ടീം ഇന്റെഗ്രിറ്റി പനലില്‍ 2026- 28 കാലഘട്ടത്തിലേക്ക് അസോസിയേറ്റ് സെക്രട്ടറിയായി സോണി  അമ്പൂക്കന്‍ മത്സരിക്കുന്നു. 

അദ്ദേഹത്തിന്റെ ''ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്'' എന്ന പുസ്തകത്തിന് ഫോകാന നല്‍കുന്ന സുകുമാര്‍ അഴിക്കോട് പുരസ്‌കാരം ലഭിച്ചു.