ട്രംപിന്റെ അധിക തീരുവ: ഇന്ത്യയില്‍ നിന്ന് യു.എസിലേക്ക് കയറ്റിയയക്കുന്ന 66 ശതമാനം ഉല്‍പ്പന്നങ്ങളെ ബാധിക്കും

ട്രംപിന്റെ അധിക തീരുവ: ഇന്ത്യയില്‍ നിന്ന് യു.എസിലേക്ക് കയറ്റിയയക്കുന്ന 66 ശതമാനം ഉല്‍പ്പന്നങ്ങളെ ബാധിക്കും


ന്യൂഡല്‍ഹി: റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിന്റെ പേരില്‍ ഇന്ത്യക്കെതിരെ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ചുമത്തിയ അധിക തീരുവ ഇന്ന് (ഏപ്രില്‍- 27) നിലവില്‍ വരും. ഇന്ത്യയില്‍ നിന്ന് യു.എസിലേക്ക് കയറ്റിയയക്കുന്ന 66 ശതമാനം ഉല്‍പ്പന്നങ്ങളെ ഈ അധിക തീരുവ ബാധിക്കും.

ലോകത്തിലെ അഞ്ചാമത്തെ സമ്പദ്‌വ്യവസ്ഥയായ ഇന്ത്യക്ക് കനത്ത തിരിച്ചടിയാണ് ഈ അധിക തീരുവ. ട്രംപിന്റെ മുന്‍ പ്രഖ്യാപനം പോലെ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 50 ശതമാനം അധിക തീരുവയാണ് ട്രംപ് ചുമത്തിയത്. ഇന്ത്യയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് 25 ശതമാനം അനുബന്ധ നികുതി ചുമത്താനുള്ള തീരുമാനത്തിന്റെ രൂപ രേഖ കഴിഞ്ഞ ദിവസം യു.എസ് ഭരണകൂടം പുറത്തിറക്കിയിരുന്നു. ആഗസ്റ്റ് 27 മുതല്‍ അധിക തീരുവ പ്രാബല്യത്തില്‍വരുമെന്നാണ് കരടില്‍ പറയുന്നത്.

ഗ്ലോബല്‍ ട്രേഡ് റിസര്‍ച്ച് ഇനീഷ്യേറ്റീവ് റിപ്പോര്‍ട്ട് പ്രകാരം ഈ അധിക തീരുവ ഇന്ത്യയില്‍ നിന്ന് കയറ്റി അയക്കുന്ന 60.2 ബില്യണ്‍ ഡോളറിന്റെ ഉല്‍പ്പന്നങ്ങളെ ബാധിക്കും. അതില്‍ തുണിത്തരങ്ങള്‍, രത്‌നങ്ങള്‍, ആഭരണങ്ങള്‍, പരവതാനികള്‍, ഫര്‍ണിച്ചര്‍, ചെമ്മീന്‍ എന്നിവ ഉള്‍പ്പെടുന്നു. മാത്രമല്ല വലിയൊരു അളവില്‍ തൊഴില്‍ നഷ്ടത്തിനും ഇത് ഇടയാക്കും. ആഗോളവിതരണ ശൃംഖലകളില്‍ ഇന്ത്യയുടെ പങ്ക് ഗണ്യമായി കുറക്കും. ചൈന, വിയറ്റ്‌നാം, മെക്‌സിക്കോ, തുര്‍ക്കി, പാകിസ്താന്‍, നേപ്പാള്‍, ഗ്വാട്ടിമാല, കെനിയ എന്നിവയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് നേട്ടമുണ്ടാകാന്‍ സാധ്യതയുണ്ടെന്നും തീരുവ പരിഷ്‌കരണങ്ങള്‍ക്ക് ശേഷവും ദീര്‍ഘകാല വിപണി നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധ്യതയുണ്ടെന്നും ജി.ടി.ആര്‍.ഐ പറയുന്നു. ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്യുന്ന ചെമ്മീന്‍, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍, ഓര്‍ഗാനിക് കെമിക്കല്‍സ്, പരവതാനി, വസ്!ത്രങ്ങള്‍, ഡയമണ്ട്, ഗോള്‍ഡ് ആഭരണങ്ങള്‍, ഉരുക്ക്, അലൂമിനിയം, ചെമ്പ്, സ്മാര്‍ട് ഫോണുകള്‍, ഫര്‍ണിച്ചറുകള്‍, കിടക്കകള്‍, കട്ടിലുകള്‍ എന്നിവയുടെ കയറ്റുമതിയെയാണ് അധിക തീരുവ പ്രധാനമായും ബാധിക്കുക.

ഈ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ അധിക തീരുവ നേരിടുമ്പോള്‍, വിപണി പിടിച്ചെടുക്കാനുള്ള ശ്രമവുമായി ചൈന, വിയറ്റ്‌നാം, മെക്‌സിക്കോ എന്നീ രാജ്യങ്ങളും രംഗത്തുണ്ട്. ഇന്ത്യയില്‍ നിന്ന് യു.എസിലേക്കുള്ള കയറ്റുമതിയുടെ 66 ശതമാനത്തെ അധിക തീരുവ ബാധിക്കും. ഏതാണ്ട് 86.5 ബില്യണ്‍ ഡോളറിന്റെ കയറ്റുമതിയാണ് ഇന്ത്യയില്‍ നിന്ന് യു.എസിലേക്ക് നടക്കുന്നത്.

ഇത് 2026 ആകുമ്പോഴേക്കും 49.6ബില്യണ്‍ഡോളറായി ചുരുങ്ങുമെന്നാണ് പ്രവചിക്കപ്പെടുന്നത്.

ഇന്ത്യ, ചൈന, റഷ്യ രാജ്യങ്ങളുടെ ജി.ഡി.പി ഒന്നിച്ചെടുത്താല്‍ 53.9 ട്രില്യണ്‍ ഡോളര്‍ വരും. ആഗോള സാമ്പത്തിക ഉല്‍പ്പാദനത്തിന്റെ മൂന്നിലൊന്നു വരും ഇത്. 5.09 ലക്ഷം കോടി ഡോളറിന്റെ കയറ്റുമതിയാണ് ഈ മൂന്നു രാജ്യങ്ങളും ചേര്‍ന്നു നടത്തുന്നത്. അതായത് ലോകത്താകെ നടക്കുന്ന കയറ്റുമതിയുടെ അഞ്ചിലൊന്ന് വരും.