സാള്‍ട്ട് ടൈഫൂണിലൂടെ ചൈന അമേരിക്കക്കാരുടെ വിവരങ്ങള്‍ ശേഖരിച്ചെന്ന് റിപ്പോര്‍ട്ട്

സാള്‍ട്ട് ടൈഫൂണിലൂടെ ചൈന അമേരിക്കക്കാരുടെ വിവരങ്ങള്‍ ശേഖരിച്ചെന്ന് റിപ്പോര്‍ട്ട്


ന്യൂയോര്‍ക്ക്: സാള്‍ട്ട് ടൈഫൂണ്‍ സൈബര്‍ ആക്രമണങ്ങളിലൂടെ ചൈനീസ് രഹസ്യാന്വേഷണ ഏജന്‍സികള്‍ അമേരിക്കക്കാരുടെ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ടാകുമെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട്. വര്‍ഷങ്ങളായി തുടരുന്ന ഈ ആക്രമണങ്ങള്‍ 80-ലധികം രാജ്യങ്ങളെ ലക്ഷ്യം വച്ചുള്ളതും പ്രധാന ടെലികമ്മ്യൂണിക്കേഷന്‍ കമ്പനികളിലേക്ക് നുഴഞ്ഞുകയറിയതും ചൈനയ്ക്ക് യു എസിനെയും മറ്റ് രാജ്യങ്ങളെയും ട്രാക്ക് ചെയ്യാന്‍ സഹായിച്ചുവെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ സ്രോതസ്സുകളെയും ഉദ്യോഗസ്ഥരെയും ഉദ്ധരിച്ച് റിപ്പോര്‍ട്ട് പറയുന്നു. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെയും വൈസ് പ്രസിഡന്റ് ജെഡി വാന്‍സിനെയും അവരുടെ പ്രചാരണ ദിവസങ്ങളില്‍ ഡെമോക്രാറ്റിക് രാഷ്ട്രീയക്കാരെയും ഹാക്കര്‍മാര്‍ ലക്ഷ്യമിട്ടതായി റിപ്പോര്‍ട്ടുണ്ട്.

വര്‍ഷങ്ങളായി സെന്‍സിറ്റീവ് ഡേറ്റയും ബൗദ്ധിക സ്വത്തും മോഷ്ടിക്കാന്‍ ചൈന അമേരിക്കന്‍ പവര്‍ ഗ്രിഡുകളും കമ്പനികളും ഹാക്ക് ചെയ്യുന്നുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. സാള്‍ട്ട് ടൈഫൂണ്‍ ഹാക്കിംഗാണ് ചൈനയില്‍ നിന്നുള്ള ഏറ്റവും ശക്തമായ ആക്രമണമെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് പറയുന്നത്. ഇത് യു എസിന്റെയും സഖ്യകക്ഷികളുടെയും സൈബര്‍ കഴിവുകളെ വെല്ലുവിളിക്കുന്ന ചൈനീസ് സൈബര്‍ കഴിവിനെയാണ് പ്രകടമാക്കുന്നതെന്നും ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. 

ലോകമെമ്പാടുമുള്ള ടെലികമ്മ്യൂണിക്കേഷന്‍, സര്‍ക്കാര്‍, ഗതാഗതം, താമസം, സൈനിക മേഖല ശൃംഖലകളില്‍ നുഴഞ്ഞുകയറി വര്‍ഷങ്ങളോളം നീണ്ടുനിന്ന ആക്രമണമെന്നാണ് സാള്‍ട്ട് ടൈഫൂണ്‍ വിശേഷിപ്പിക്കപ്പെടുന്നത്. ബ്രിട്ടീഷ്, അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ ഇതിനെ 'നിയന്ത്രണമില്ലാത്തത്' എന്നും 'വിവേചനരഹിതം' എന്നും വിളിക്കുന്നുണ്ട്.  യു എസ്, കാനഡ, ഫിന്‍ലാന്‍ഡ്, ജര്‍മ്മനി, ഇറ്റലി, ജപ്പാന്‍, സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങള്‍ സാള്‍ട്ട് ടൈഫൂണിലെ ചൈനീസ് സര്‍ക്കാരിന്റെ പങ്കിനെ അപലപിച്ചു.

സാള്‍ട്ട് ടൈഫൂണിന്റെ വ്യാപ്തി കണക്കിലെടുക്കുമ്പോള്‍ വിവരങ്ങള്‍ ചോര്‍ത്തിയതില്‍ നിന്നും ഒരു അമേരിക്കക്കാരനും രക്ഷപ്പെട്ടെന്ന് തനിക്ക് വിശ്വസിക്കാനാവില്ലെന്നാണ് എഫ്ബിഐ സൈബര്‍ ഡിവിഷന്‍ മുന്‍ ഉദ്യോഗസ്ഥയായ സിന്തിയ കൈസര്‍ പറഞ്ഞതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ഉദ്ധരിക്കുന്നു. 

ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് അനുസരിച്ച് സാധാരണ അമേരിക്കക്കാരുടെ ഡേറ്റ പ്രത്യേകമായി ലക്ഷ്യം വച്ചതാണോ അതോ ആകസ്മികമായി ശേഖരിച്ചതാണോ എന്ന് വ്യക്തമല്ല.

എന്നാല്‍ സുരക്ഷാ ഉദ്യോഗസ്ഥരെയോ സെന്‍സിറ്റീവ് സര്‍ക്കാര്‍ ജീവനക്കാരെയോ കേന്ദ്രീകരിച്ചുള്ള മുന്‍കാല ചൈനീസ് ഹാക്കുകളേക്കാള്‍ വിശാലമായ വ്യാപ്തി സാള്‍ട്ട് ടൈഫൂണ്‍ സൈബര്‍ ആക്രമണത്തിനുണ്ട്. 

റിപ്പോര്‍ട്ട് പ്രകാരം ആഗോള അടിസ്ഥാന സൗകര്യങ്ങളില്‍ വ്യവസ്ഥാപിതവും സ്ഥിരതയുള്ളതുമായ രീതിയില്‍ നുഴഞ്ഞുകയറുന്ന ചൈനീസ് സൈബര്‍ പ്രവര്‍ത്തനങ്ങളെയാണ് സാള്‍ട്ട് ടൈഫൂണ്‍ പ്രതിനിധീകരിക്കുന്നത്. ഒരു ദശാബ്ദം മുമ്പ് ചൈനീസ് ഹാക്കര്‍മാര്‍ അടിസ്ഥാന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചിരുന്നതിനേക്കാള്‍ ശക്തമായ അധ്യായമാണ് സാള്‍ട്ട് ടൈഫൂണ്‍ അടയാളപ്പെടുത്തുന്നതെന്ന് സിഐഎയുടെ ഡിജിറ്റല്‍ നവീകരണത്തിനുള്ള മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജെന്നിഫര്‍ ഇവ്ബാങ്കിലനെ റിപ്പോര്‍ട്ട് എടുത്തുപറയുന്നു. 

2019 മുതലെങ്കിലും ചൈനീസ് സൈനിക, രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കായി പ്രവര്‍ത്തിക്കുന്ന മൂന്ന് ചൈനീസ് സാങ്കേതിക കമ്പനികളെങ്കിലും ഹാക്കുകളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ട്രംപിന്റെയും മറ്റ് നേതാക്കളുടെയും ഉള്‍പ്പെടെ ലോകമെമ്പാടുമുള്ള അവരുടെ ലക്ഷ്യങ്ങളുടെ ആശയവിനിമയങ്ങളും നീക്കങ്ങളും തിരിച്ചറിയുകയും ട്രാക്ക് ചെയ്യുകയും ചെയ്യുക എന്നതായിരുന്നു ഹാക്കുകളുടെ ലക്ഷ്യം.

ആറ് യു എസ് ടെലികോം കമ്പനികളിലെങ്കിലും ഹാക്കര്‍മാര്‍ നുഴഞ്ഞുകയറുകയും നെറ്റ്വര്‍ക്ക് ദുര്‍ബലതകള്‍ ചൂഷണം ചെയ്തിട്ടുണ്ട്.

ലോഡ്ജിംഗ്, ട്രാന്‍സ്‌പോര്‍ട്ടേഷന്‍ കമ്പനികളുടെ നെറ്റ്വര്‍ക്കുകളിലും ഹാക്കര്‍മാര്‍ പ്രവേശിച്ചിട്ടുണ്ട്.

മാരിയട്ട്, ആരോഗ്യ ഇന്‍ഷുറന്‍സ്, യു എസ് ഓഫീസ് ഓഫ് പേഴ്സണല്‍ മാനേജ്മെന്റ് തുടങ്ങിയ കമ്പനികളെ ഹാക്കര്‍മാര്‍ ലക്ഷ്യമിട്ടിട്ടുണ്ട്. 2021-ല്‍, ചൈന മൈക്രോസോഫ്റ്റ് ഇമെയില്‍ സംവിധാനങ്ങള്‍ ലംഘിച്ചുവെന്ന് ബൈഡന്‍ ഭരണകൂടം ആരോപിച്ചു. റഷ്യയും സ്റ്റേറ്റ് സ്പോണ്‍സര്‍ ചെയ്ത ഹാക്കുകള്‍ നടത്തിയിട്ടുണ്ട്. 

സെനറ്റ് ഇന്റലിജന്‍സ് കമ്മിറ്റിയിലെ ഉന്നത ഡെമോക്രാറ്റായ സെനറ്റര്‍ മാര്‍ക്ക് വാര്‍ണറുടെ അഭിപ്രായത്തില്‍ ഹാക്കര്‍മാര്‍ക്ക് 'ടെലിഫോണ്‍ സംഭാഷണങ്ങള്‍ കേള്‍ക്കാനും എന്‍ക്രിപ്റ്റ് ചെയ്യാത്ത വാചക സന്ദേശങ്ങള്‍ വായിക്കാനും' കഴിയും.

സാള്‍ട്ട് ടൈഫൂണ്‍ ചൈനയ്ക്ക് ഒറ്റത്തവണ ഇന്റലിജന്‍സ് വിജയമല്ലെന്ന് ബൈഡന്‍ ഭരണകൂടത്തിലെ സൈബര്‍ സുരക്ഷാ ഉദ്യോഗസ്ഥയായ ആന്‍ ന്യൂബര്‍ഗര്‍ പറഞ്ഞു. ഡിജിറ്റല്‍ യുദ്ധമേഖലയില്‍ ആധിപത്യം സ്ഥാപിക്കാനുള്ള ചൈനയുടെ പ്രവര്‍ത്തനങ്ങള്‍ ശക്തവും  അസ്വസ്ഥതയുളവാക്കുന്നതുമായ യാഥാര്‍ഥ്യമാണെന്ന് അവര്‍ വ്യക്തമാക്കി.