ഉര്‍ജിത് പട്ടേലിനെ ഐഎംഎഫ് എക്‌സിക്യൂട്ടീവ് ഡയറക്ടറായി നിയമിച്ചു

ഉര്‍ജിത് പട്ടേലിനെ ഐഎംഎഫ് എക്‌സിക്യൂട്ടീവ് ഡയറക്ടറായി നിയമിച്ചു


ന്യൂഡല്‍ഹി:  മുന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിനെ അന്താരാഷ്ട്ര നാണയ നിധിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടറായി കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചതായി പേഴ്‌സണല്‍ മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ അറിയിച്ചു.

2016 സെപ്റ്റംബര്‍ 4 നാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) 24ാമത് ഗവര്‍ണറായി പട്ടേല്‍ ചുമതലയേറ്റത്.

എന്നാല്‍, വ്യക്തിപരമായ കാരണങ്ങളാല്‍ കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പ് അദ്ദേഹം ആ സ്ഥാനത്ത് നിന്ന് രാജിവച്ചിരുന്നു. 2018 ഡിസംബര്‍ 10 ന് അദ്ദേഹം രാജിവച്ച്  ഒരു ദിവസത്തിന് ശേഷമാണ് അദ്ദേഹത്തിന്റെ കാലാവധി അവസാനിച്ചത്.

സാമ്പത്തിക ശാസ്ത്രജ്ഞനും മുന്‍ ആര്‍ബിഐ ഗവര്‍ണറുമായ ഊര്‍ജിത് പട്ടേലിനെ അന്താരാഷ്ട്ര നാണയ നിധിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സ്ഥാനത്തേക്ക് മൂന്ന് വര്‍ഷത്തേക്ക് നിയമിക്കാന്‍ മന്ത്രിസഭയുടെ നിയമന സമിതി അംഗീകാരം നല്‍കിയതായി ഓഗസ്റ്റ് 28 ല്‍ പേഴ്‌സണല്‍ മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവ് പറയുന്നു.

1990 ന് ശേഷം കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പ് സ്ഥാനമൊഴിയുന്ന ആദ്യത്തെ കേന്ദ്ര ബാങ്ക് ഗവര്‍ണറായിരുന്നു പട്ടേല്‍.

അദ്ദേഹം മുമ്പ് അന്താരാഷ്ട്ര നാണയ നിധിയില്‍ സേവനമനുഷ്ഠിച്ചിരുന്നു.

ആര്‍ബിഐയുടെ ഡെപ്യൂട്ടി ഗവര്‍ണറായും സേവനമനുഷ്ഠിച്ചിട്ടുള്ള പട്ടേല്‍, 1996-1997 കാലഘട്ടത്തില്‍ ഐഎംഎഫില്‍ നിന്നാണ് കേന്ദ്ര ബാങ്കിലേക്ക് ഡെപ്യൂട്ടേഷനില്‍ സേവനമനുഷ്ഠിക്കാനെത്തിയത്. ആ ചുമതലയിലിരുന്നുകൊണ്ട് അദ്ദേഹം കട വിപണിയുടെ വികസനം, ബാങ്കിംഗ് മേഖലാ പരിഷ്‌കാരങ്ങള്‍, പെന്‍ഷന്‍ ഫണ്ട് പരിഷ്‌കാരങ്ങള്‍, വിദേശനാണ്യ വിപണിയുടെ പരിണാമം എന്നിവയില്‍ ഉപദേശം നല്‍കി.

1998 മുതല്‍ 2001 വരെ ധനകാര്യ മന്ത്രാലയത്തിന്റെ (സാമ്പത്തിക കാര്യ വകുപ്പ്) കണ്‍സള്‍ട്ടന്റായിരുന്നു അദ്ദേഹം. പൊതു, സ്വകാര്യ മേഖലകളിലും അദ്ദേഹത്തിന് മറ്റ് ചുമതലകള്‍ നിര്‍വ്വഹിച്ചിട്ടുണ്ട്.