ലോകത്തെ അമ്പരപ്പിച്ച് ചൈന സ്വര്‍ണം വാങ്ങിക്കൂട്ടുന്നു; ലക്ഷ്യമെന്ത് ?

ലോകത്തെ അമ്പരപ്പിച്ച് ചൈന സ്വര്‍ണം വാങ്ങിക്കൂട്ടുന്നു; ലക്ഷ്യമെന്ത് ?


സ്വര്‍ണ്ണം ആഗോള താരമായി മാറുന്ന സമയമാണിത്. ആഗോള സാമ്പത്തിക, രാഷ്ട്രിയ അനശ്ചിതത്വങ്ങള്‍ക്കുള്ളില്‍ സ്വര്‍ണ്ണം കുതിച്ചുയരുകയാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ സ്വര്‍ണ്ണം ഉപയോഗിക്കുന്നത് ചൈനയാണെന്നാണ് ഏറ്റവും പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈന തുടര്‍ച്ചയായി സ്വര്‍ണം വാങ്ങികൂട്ടുന്നു. ചൈനയുടെ ഈ സ്വര്‍ണ്ണം വാങ്ങല്‍ ലോകത്തിന് തന്നെ ഒരു അമ്പരപ്പായിരിക്കുകയാണ്. ഓഗസ്റ്റില്‍ തുടര്‍ച്ചയായി ഏഴാം മാസവും ചൈന സ്വര്‍ണ്ണം വാങ്ങല്‍ തുടര്‍ന്നു. 

റിപ്പോര്‍ട്ടുകള്‍ പ്രകാരം ചൈനയുടെ വന്‍മതില്‍ പോലെ ശക്തമാകുകയാണ് അവരുടെ സ്വര്‍ണ്ണശേഖരവും. ഡോളര്‍ അടിസ്ഥാനത്തില്‍ ചൈനയുടെ സ്വര്‍ണ്ണ ശേഖരം ഇപ്പോള്‍ 253.8 ബില്യണ്‍ ഡോളറിലെത്തിയിട്ടുണ്ട്. ഇത് രാജ്യത്തിന്റെ മൊത്തം കരുതല്‍ ശേഖരത്തിന്റെ 7.6% വരും. ഈ വര്‍ഷം ഇതുവരെ ചൈനയുടെ സെന്‍ട്രല്‍ ബാങ്ക് 21 ടണ്‍ സ്വര്‍ണ്ണം വാങ്ങിയിട്ടുണ്ട്. 2024 ല്‍ 44 ടണ്ണും, 2023 ല്‍ 225 ടണ്ണും അവര്‍ വാങ്ങിയിരുന്നു. ഔദ്യോഗിക കരുതല്‍ ശേഖരം 5,000 ടണ്ണിലെത്തിക്കുകയാണ് ചൈനയുടെ ലക്ഷ്യം.

റിപ്പോര്‍ട്ടുകള്‍ ശരിവച്ചാല്‍ ചൈനയുടെ ഔദ്യോഗിക സ്വര്‍ണ്ണശേഖരം നിലവില്‍ 2,300.4 ടണ്‍ വരും. രാജ്യം കുറഞ്ഞത് 5,000 ടണ്‍ സ്വര്‍ണ്ണമെങ്കിലും കൈവശം വയ്ക്കണമെന്നാണ് 2009 ല്‍ ചൈന ഗോള്‍ഡ് അസോസിയേഷന്റെ അന്നത്തെ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഹൗ ഹുയിമിന്‍ പറഞ്ഞത്. ലോകത്തിലെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥയാകാന്‍ ചൈനയ്്ക്ക് ചുരുങ്ങിയത് 8,000 ടണ്ണിലധികം സ്വര്‍ണ്ണം കൈവശം വയ്‌ക്കേണ്ടതുണ്ട്. നിലവില്‍ 8,133.5 ടണ്‍ സ്വര്‍ണ്ണ ശേഖരമുള്ള യുഎസാണ് ആണ് രാജാക്കന്‍മാര്‍.
കഴിഞ്ഞ 25 വര്‍ഷമായി യുഎസിന്റെ സ്വര്‍ണ്ണ ശേഖരം വലിയ മാറ്റമില്ലാതെ തുടരുകയാണ്. എന്നാല്‍ ഇതു വലിപ്പം കൊണ്ട് അതുല്യമാണ്. 3,350 ടണ്‍ (ശേഖരത്തിന്റെ 78%) കൈവശം വച്ചിരിക്കുന്ന ജര്‍മ്മനിയാണ് രണ്ടാമന്‍. 2,452 ടണ്‍ (75%) കൈവശമുള്ള ഇറ്റലി, 2,437 ടണ്‍ കൈയ്യിലുള്ള ഫ്രാന്‍സ് എന്നിവരാണ് യഥാക്രമം 2, 3 സ്ഥാനങ്ങളില്‍. റഷ്യയുടെ കൈവശം 2,330 ടണ്‍ സ്വര്‍ണ്ണമുണ്ട്. തുടര്‍ന്നാണ് 2,300 ടണ്‍ സ്വര്‍ണ്ണമുള്ള ചൈന വരുന്നത്. അതിനു ശേഷം 1,040 ടണ്‍ (ശേഖരത്തിന്റെ 11%) സ്വര്‍ണ്ണവുമായി സ്വിറ്റ്‌സര്‍ലന്‍ഡാണ്. 880 ടണ്‍ സ്വര്‍ണ്ണശേഖരമുള്ള ഇന്ത്യയാണ് സ്വിറ്റസര്‍ലന്‍ഡിന് പിന്നില്‍. ഇത് മൊത്തം കരുതല്‍ ശേഖരത്തിന്റെ 13% ആണ്. ജപ്പാന്‍ (846 ടണ്‍), തുര്‍ക്കി (637 ടണ്‍), നെതര്‍ലാന്‍ഡ്‌സ് (613 ടണ്‍), പോളണ്ട് (515 ടണ്‍) എന്നിവരാണ് മറ്റു പ്രമുഖര്‍.
ലോകത്തിലെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥ എന്ന ലക്ഷ്യമാണ് ചൈനയ്ക്കുള്ളത്. നിലവിലെ വര്‍ധിച്ച സ്വര്‍ണ്ണം വാങ്ങലുകളും ഈ ലക്ഷ്യം വച്ചു കൊണ്ട് തന്നെയാണെന്നു വിദഗ്ധര്‍ വിശ്വസിക്കുന്നു. ഇതുവഴി ഡോളറിനെ തളര്‍ത്താനാണ് ചൈനയുടെ ശ്രമം. എന്നാല്‍ യുഎസിനെ മറികടക്കണമെങ്കില്‍ ചൈനയ്ക്ക് 8,000 ടണ്ണിലെങ്കിലും സ്വര്‍ണ്ണശേഖം എത്തിക്കണം. ഇതു നിലവിലെശേഖരത്തിന്റെ 4 മടങ്ങ് വരും.

ചൈനയുടെ മൊത്തത്തിലുള്ള വിദേശ കരുതല്‍ ശേഖരം 3.6 ട്രില്യണ്‍ ഡോളറാണ്. ഇതില്‍ സ്വര്‍ണ്ണത്തിന്റെ പങ്ക് 7% ആണ്. ഇത് ആഗോള ശരാശരിയായ 22% നേക്കാള്‍ വളരെ കുറവാണ്. സ്വര്‍ണ്ണത്തിന്റെ പങ്ക് വര്‍ധിപ്പിക്കാനുള്ള ശ്രമമാണ് ചൈന നടത്തുന്നത്. പണപ്പെരുപ്പ കാലത്ത് സുരക്ഷിത നിക്ഷേപമെന്ന ഖ്യാതി വര്‍ധിച്ചതും വാങ്ങലുകളെയും, വിലയേയും സ്വാധീനിച്ചിട്ടുണ്ട്. ഈ വര്‍ഷം സ്വര്‍ണ്ണവില 40% വര്‍ധിച്ചു.