പലസ്തീന്‍ പ്രശ്‌നത്തില്‍ ഇന്ത്യ നിലപാട് മാറ്റി; ദ്വിരാഷ്ട്ര പരിഹാരം നിര്‍ദേശിക്കുന്ന പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തു

പലസ്തീന്‍ പ്രശ്‌നത്തില്‍ ഇന്ത്യ നിലപാട് മാറ്റി;  ദ്വിരാഷ്ട്ര പരിഹാരം നിര്‍ദേശിക്കുന്ന പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തു


വാഷിംഗ്ടന്‍: പലസ്തീന്‍ പ്രശ്‌നത്തില്‍ ഇന്ത്യ മുന്‍ നിലപാട് മാറ്റി. യുഎന്‍ പൊതു സഭയില്‍ ദ്വിരാഷ്ട്ര പരിഹാരം നിര്‍ദേശിക്കുന്ന പ്രമേയത്തിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തി ഇന്ത്യ.  ഫ്രാന്‍സ് കൊണ്ടുവന്ന പ്രമേയത്തിനെയാണ് ഇന്ത്യ അനുകൂലിച്ചത്. ദ്വിരാഷ്ട്ര പരിഹാരം നടപ്പിലാക്കുക വഴി പലസ്തീന്‍ പ്രശ്‌നം പരിഹരിക്കാമെന്ന ന്യൂയോര്‍ക്ക് പ്രഖ്യാപനത്തെ അംഗീകരിക്കുന്ന പ്രമേയമാണ് ഫ്രാന്‍സ് പൊതുസഭയില്‍ അവതരിപ്പിച്ചത്. പ്രമേയത്തെ ഇന്ത്യയുള്‍പ്പെടെ 142 രാജ്യങ്ങള്‍ അനുകൂലിച്ചു. എന്നാല്‍ ഇസ്രയേല്‍, അമേരിക്ക, അര്‍ജന്റീന, ഹംഗറി തുടങ്ങിയ പത്ത് രാജ്യങ്ങള്‍ പ്രമേയത്തെ എതിര്‍ത്തു.


അതേസമയം പ്രമേയത്തെ അനുകൂലിച്ച് ഇന്ത്യ വോട്ട് ചെയ്തത് ഗാസയിലെ മുന്‍ നിലപാടില്‍ നിന്നുള്ള വ്യക്തമായ മാറ്റമായി. അടുത്തകാലത്തായി യുഎന്‍ പൊതുസഭയില്‍ ഗാസ വിഷയം വോട്ടിനുവരുമ്പോള്‍ വിട്ടുനില്‍ക്കുന്ന സമീപനമാണ് ഇന്ത്യ സ്വീകരിച്ചിരുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ നാലു വട്ടം ഇത്തരത്തില്‍ ഗാസ വിഷയത്തില്‍ ഇന്ത്യ വോട്ടെടുപ്പില്‍നിന്നും വിട്ടുനിന്നിരുന്നു. ഫ്രാന്‍സ് മുന്നോട്ടുവച്ച പ്രമേയത്തെ ഗള്‍ഫിലെ അറബ് രാജ്യങ്ങള്‍ ഒറ്റക്കെട്ടായി പിന്തുണച്ചു. ഗാസയിലെ യുദ്ധം അവസാനിപ്പിക്കുക, നിലവിലെ ഇസ്രയേല്‍പലസ്തീന്‍ സംഘര്‍ഷത്തിന് സമാധാനപരവും ശാശ്വതവുമായ പരിഹാരം ഉണ്ടാവണമെന്നും മേഖലയിലെ എല്ലാ ജനവിഭാഗങ്ങള്‍ക്കും മികച്ച ഭാവിയുണ്ടാകാനും ഉതകുന്ന നടപടികള്‍ സ്വീകരിക്കാനും സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രം രൂപീകരിക്കുന്നതിനെ പിന്തുണയ്ക്കുന്ന പ്രമേയം ആഹ്വാനം ചെയ്യുന്നു.