നേപ്പാള്‍ പ്രക്ഷോഭത്തിനിടെ ഹോട്ടലിലെ 4ാം നിലയില്‍നിന്ന് കര്‍ട്ടനില്‍ തൂങ്ങിയിറങ്ങുന്നിടെ പിടിവിട്ട് നിലംപതിച്ച ഇന്ത്യക്കാരിക്ക് ദാരുണാന്ത്യം

നേപ്പാള്‍ പ്രക്ഷോഭത്തിനിടെ ഹോട്ടലിലെ 4ാം നിലയില്‍നിന്ന് കര്‍ട്ടനില്‍ തൂങ്ങിയിറങ്ങുന്നിടെ പിടിവിട്ട് നിലംപതിച്ച ഇന്ത്യക്കാരിക്ക് ദാരുണാന്ത്യം


ന്യൂഡല്‍ഹി : നേപ്പാള്‍ പ്രക്ഷോഭത്തിനിടെ ഹോട്ടലിലെ 4-ാം നിലയില്‍നിന്ന് കര്‍ട്ടനില്‍ തൂങ്ങിയിറങ്ങുന്നിടെ പിടിവിട്ടു വീണ് ഇന്ത്യക്കാരിക്ക് ദാരുണാന്ത്യം. ഉത്തര്‍പ്രദേശ് ഗാസിയാബാദ് സ്വദേശിനി രാജേഷ് ഗോല (55)യാണ് ഈ ഹതഭാഗ്യ.

ഭര്‍ത്താവ് രംബിര്‍ സിങ്ങിനൊപ്പമാണ് ഈ മാസം 7നു രാജേഷ് ഗോല (55) കഠ്മണ്ഡുവിലെത്തിയത്. 9നു പ്രക്ഷോഭകാരികള്‍ ഹോട്ടലിനു തീയിട്ടപ്പോള്‍ രക്ഷപ്പെടാനായി അവര്‍ നാലാം നിലയില്‍ നിന്ന് കര്‍ട്ടനില്‍ തൂങ്ങി താഴേക്കിറങ്ങാന്‍ ശ്രമിച്ചു. ഭര്‍ത്താവ് അവരെ സഹായിക്കുകയും ചെയ്തു. എന്നാല്‍ പിടിവിട്ടു വീണുപോയി. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നേപ്പാള്‍ പ്രക്ഷോഭത്തില്‍ ജീവന്‍ നഷ്ടമായ ഏക ഇന്ത്യക്കാരിയാണ് രാജേഷ് ഗോല.

കഠ്മണ്ഡുവിലെ പശുപതിനാഥ് ക്ഷേത്രം സന്ദര്‍ശിക്കാനാണ് പോയതാണ് ദമ്പതികള്‍. ദുരന്തമുണ്ടായി മൂന്നാം ദിവസമാണ് ഭാര്യയുടെ മൃതദേഹവുമായി രംബിര്‍ സിങ്ങിന് സ്വദേശത്തേക്ക് മടങ്ങാനായത്. ആംബുലന്‍സില്‍ യുപിയിലെ സോനൗലി അതിര്‍ത്തി വഴി മൃതദേഹം ഗാസിയബാദിലെത്തിച്ചു.

നേപ്പാളിനെ പിടിച്ചുകുലുക്കിയ ജെന്‍ സീ പ്രക്ഷോഭത്തില്‍ 51 പേര്‍ക്കു ജീവന്‍ നഷ്ടമായെന്നു നേപ്പാള്‍ പൊലീസ് അറിയിച്ചു. 36 പേര്‍ കഠ്മണ്ഡുവിലും 17 പേര്‍ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലുമാണു മരിച്ചത്. 1700 പേര്‍ക്ക് പരുക്കേറ്റു. തിങ്കളാഴ്ച പാര്‍ലമെന്റ് സമുച്ചയത്തിനുള്ളില്‍ പൊലീസ് നടത്തിയ വെടിവയ്പില്‍ കൊല്ലപ്പെട്ട 19 പേരും വിദ്യാര്‍ഥികളാണ്. മൃതദേഹങ്ങള്‍ ഇന്നലെ മുതലാണ് ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കാന്‍ തുടങ്ങിയത്. സ്ഥിതി ശാന്തമായ കഠ്മണ്ഡുവില്‍ ഇന്നലെ കടകള്‍ തുറന്നു. ഗതാഗതം പുനരാരംഭിച്ചു. പ്രക്ഷോഭം കനത്തതോടെ പിന്മാറിയ പൊലീസ് ഉദ്യോഗസ്ഥരും ഇന്നലെ സ്‌റ്റേഷനുകളില്‍ തിരിച്ചെത്തി.

കഠ്മണ്ഡു സന്ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഇന്ത്യന്‍ ടൂറിസ്റ്റ് ബസിനുനേരെയും കല്ലേറുണ്ടായി. ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയിലെ സോനൗലിയില്‍ 9ന് ആണ് യുപിയില്‍നിന്നുള്ള യാത്രാസംഘത്തിനുനേരെ ആക്രമണമുണ്ടായത്. പരുക്കേറ്റവരെ കഠ്മണ്ഡുവിലെ ആശുപത്രിയിലാക്കി. ഇന്ത്യന്‍ എംബസി ഇടപെട്ടു പ്രത്യേക വിമാനത്തില്‍ മറ്റു യാത്രക്കാരെ മടക്കി അയയ്ച്ചു.

അക്രമസംഭവങ്ങളില്‍ ഹോട്ടല്‍മേഖലയ്ക്ക് 2500 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് റിപ്പോര്‍ട്ട്. നേപ്പാളിലെ 2 ഡസനോളം പ്രമുഖ ഹോട്ടലുകളാണു തകര്‍ക്കപ്പെട്ടത്. ഹില്‍ട്ടന്‍ ഹോട്ടലില്‍ മാത്രം 800 കോടിയുടെ നഷ്ടമുണ്ടെന്നു ഹോട്ടല്‍ അസോസിയേഷന്‍ നേപ്പാള്‍ (എച്ച്എഎന്‍) പറഞ്ഞു. നേപ്പാളില്‍ കുടുങ്ങിയ വിദേശികള്‍ക്കു നാട്ടിലേക്കു മടങ്ങാന്‍ നേപ്പാള്‍ പ്രത്യേക സംവിധാനമൊരുക്കി. വീസ കാലാവധി തീര്‍ന്നവര്‍ക്കു നീട്ടിനല്‍കിയിട്ടുണ്ട്.