ഡല്‍ഹിയില്‍ 22കാരിയെ കൊലപ്പെടുത്തി വന്‍ മോഷണം നടത്തിയ പ്രതി മണിക്കൂറുകള്‍ക്കകം അറസ്റ്റില്‍

ഡല്‍ഹിയില്‍ 22കാരിയെ കൊലപ്പെടുത്തി വന്‍ മോഷണം നടത്തിയ പ്രതി മണിക്കൂറുകള്‍ക്കകം അറസ്റ്റില്‍


ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയിലെ കൈലാഷ് ഹില്‍സില്‍ 22കാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ 19 വയസ്സുള്ള മുന്‍ വീട്ടുജോലിക്കാരനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. 

ഐ ഐ ടിയില്‍ നിന്ന് എഞ്ചിനീയറിംഗ് ബിരുദധാരിയും യു പി എസ് സി ഉദ്യോഗാര്‍ഥിയുമായ ഇര മുതിര്‍ന്ന ഐ ആര്‍ എസ് ഉദ്യോഗസ്ഥന്റെ മകളായിരുന്നു, പ്രതി രാഹുല്‍ മീണയാണെന്ന് പോലീസ് തിരിച്ചറിഞ്ഞു. സംഭവം നടന്ന് 12 മണിക്കൂറിനുള്ളില്‍ ദ്വാരകയിലെ ഒരു ഹോട്ടലില്‍ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ബുധനാഴ്ച രാവിലെ ഇര വീട്ടില്‍ തനിച്ചായിരുന്നപ്പോഴാണ് കുറ്റകൃത്യം നടന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. മാതാപിതാക്കള്‍ രാവിലെ 6:40ഓടെ പതിവ് ജിം സെഷനു വേണ്ടി പുറത്തുപോയിരുന്നു. ഏകദേശം എട്ട് മാസത്തോളം മുമ്പ് വീട്ടില്‍ ജോലി ചെയ്തിരുന്നതിനാല്‍ പ്രതിക്ക് ഈ വിശദാംശങ്ങള്‍ പൂര്‍ണ്ണമായി അറിയാമായിരുന്നു.

വീട്ടിലെ സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ചുള്ള പരിചയം ഉപയോഗിച്ച് പുറത്ത് സൂക്ഷിച്ചിരുന്ന ഒരു താക്കോല്‍ ഉപയോഗിച്ചാണ് മീണ വീട്ടില്‍ കയറിയതെന്നും മോഷണ ശ്രമം ചെറുത്തപ്പോള്‍ മൂര്‍ച്ചയുള്ള ഒരു വസ്തു ഉപയോഗിച്ച് ആക്രമിക്കുകയും മൊബൈല്‍ ഫോണ്‍ ചാര്‍ജിംഗ് കേബിള്‍ ഉപയോഗിച്ച് കഴുത്തു ഞെരിക്കുകയും ആക്രമണത്തിനിടെ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നും പൊലീസ് പറഞ്ഞു.

രാവിലെ എട്ടു മണിയോടെ മടങ്ങിയെത്തിയപ്പോഴാണ് ചോരയില്‍ കുളിച്ചു കിടക്കുന്ന പെണ്‍കുട്ടിയെ പിതാവ് കണ്ടത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. 

മഞ്ഞ ഷര്‍ട്ട് ധരിച്ചെത്തിയ പ്രതി 40 മിനിറ്റിനുശേഷം മറ്റൊരു വസ്ത്രം ധരിച്ച് ബാക്ക്പാക്കുമായി പോകുന്നത് സി സി ടി വി ദൃശ്യങ്ങളില്‍ കാണുകയായിരുന്നു. ഏകദേശം രണ്ടര ലക്ഷം രൂപയും വിലപിടിപ്പുള്ള വസ്തുക്കളുമാണ് അയാള്‍ മോഷ്ടിച്ചതെന്ന് പൊലീസ് പറഞ്ഞു. 

ഡല്‍ഹി പൊലീസ് 15 ടീമുകളെങ്കിലും രൂപീകരിച്ച് പ്രദേശത്തുടനീളമുള്ള 100ലധികം സി സി ടി വി ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പരിശോധിക്കുകയായിരുന്നു. ദ്വാരകയിലെ മോഷ്ടിച്ച മൊബൈല്‍ ഫോണും ഹോട്ടല്‍ വൈ-ഫൈ ലോഗുകളും ഉപയോഗിച്ചുള്ള ഡിജിറ്റല്‍ ട്രെയില്‍ വഴിയാണ് പ്രതിയെ കണ്ടെത്തിയത്. 

കൂടുതല്‍ അന്വേഷണത്തില്‍ ഡല്‍ഹിയില്‍ എത്തുന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് രാജസ്ഥാനിലെ ആല്‍വാറിലുള്ള തന്റെ ഗ്രാമത്തില്‍ മീണ മറ്റൊരു ലൈംഗികാതിക്രമം നടത്തിയിരുന്നുവെന്നും, നിയമപാലകരെ ഒഴിവാക്കാന്‍ ആംബുലന്‍സില്‍ യാത്ര ചെയ്തതായും കണ്ടെത്തി.

സാമ്പത്തിക ദുരുപയോഗവും ചൂതാട്ട ആസക്തിയും കാരണം ആറ് ആഴ്ച മുമ്പ് പ്രതിയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നുവെന്നും ബലാത്സംഗം, കൊലപാതകം, കവര്‍ച്ച എന്നിവ ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ക്ക് ഭാരതീയ ന്യായ സംഹിത പ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.