എകെ-47 ഉപയോഗിച്ച് വിദ്യാര്‍ഥികൾക്ക് നേരെ വെടിവയ്പ്, വിഡിയോ പുറത്ത്; പൊലീസുകാരന് സസ്‌പെന്‍ഷന്‍

എകെ-47 ഉപയോഗിച്ച് വിദ്യാര്‍ഥികൾക്ക് നേരെ വെടിവയ്പ്, വിഡിയോ പുറത്ത്; പൊലീസുകാരന് സസ്‌പെന്‍ഷന്‍


പട്‌ന: ഇക്കഴിഞ്ഞ ശനിയാഴ്ച ബിഹാറിലെ സിവാന്‍ ജില്ലയില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്കു നേരെ വെടിയുതിര്‍ത്ത പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു. എകെ-47 റൈഫിള്‍ ഉപയോഗിച്ച് വെടിയുതിര്‍ക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നതോടെയാണ് പൊലീസുകാരനു നേരെ നടപടിയെടുത്തത്. ഉദ്യോഗസ്ഥനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്‌തെന്നും പരിശോധിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും ഉന്നത പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. 

ശനിയാഴ്ച നടന്ന 'ബിഹാര്‍ ബന്ദി'നിടെ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ സംഘര്‍ഷമുണ്ടായി. പൊലീസും പ്രതിഷേധക്കാരും പലയിടത്തും ഏറ്റുമുട്ടി. വെടിയേറ്റ മൂന്ന് പ്രതിഷേധക്കാര്‍ പട്‌നയിലെ ജയപ്രഭ മെദാന്ദ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ ആരോഗ്യനില അപകടകരമല്ലെന്നാണ് വിവരം.

വെടിയേറ്റവരില്‍ 15കാരനായ മുഹമ്മദ് ആരിഫുമുണ്ട്. പ്രതിഷേധം നടന്നയിടത്തെ ഒരു കടയില്‍ ജോലിക്കാരനാണ് ആരിഫ്. ബന്ദിനെ തുടര്‍ന്ന് കട പൂട്ടി വീട്ടിലേക്ക് മടങ്ങുന്നതിനിടെ കഴുത്തില്‍ വെടിയേല്‍ക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നടത്തി വെടിയുണ്ട പുറത്തെടുത്തു. നിലവില്‍ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ട്.

സംഭവത്തിന്റെ വിഡിയോ എക്‌സില്‍ പോസ്റ്റ് ചെയ്ത ബിഹാര്‍ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ്, കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് ആവശ്യപ്പെട്ടു. രാജ്യത്ത് എല്ലായിടത്തും സമാന പ്രശ്‌നങ്ങള്‍ ആവര്‍ത്തിക്കുന്നതായി ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു. ഡല്‍ഹിയില്‍ വിദ്യാര്‍ഥികള്‍ക്കു നേരെ പെല്ലറ്റ് ഗണ്‍ ഉപയോഗിച്ചതും രാഹുല്‍ ചൂണ്ടിക്കാട്ടി.