കേസെടുക്കില്ലെന്ന വാക്ക് പാലിച്ചില്ല; സമരം പുനരാരംഭിക്കുമെന്ന് സിജെപി, നിയമ പോരാട്ടം നടത്താൻ ധനസമാഹരണത്തിന് വെബ്സൈറ്റ്

കേസെടുക്കില്ലെന്ന വാക്ക് പാലിച്ചില്ല; സമരം പുനരാരംഭിക്കുമെന്ന് സിജെപി, നിയമ പോരാട്ടം നടത്താൻ ധനസമാഹരണത്തിന് വെബ്സൈറ്റ്


ന്യൂഡല്‍ഹി: പ്രക്ഷോഭം അവസാനിച്ചതിന് പിന്നാലെ പ്രതിഷേധിച്ച വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്യുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് സിജെപി. കേന്ദ്രം നൽകിയ ഉറപ്പ് ലംഘിക്കാനാണെങ്കിൽ നാളെ പ്രക്ഷോഭം പുനരാംരംഭിക്കും. കേസെടുക്കുന്നതിനെ നിയമപരമായി നേരിടുമെന്നും സമരം ചെയ്ത എല്ലാവര്‍ക്കും നിയമസഹായം ലഭ്യമാക്കുമെന്നും സിജെപി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മുതിര്‍ന്ന അഭിഭാഷകനും രാജ്യസഭാ എംപിയുമായ കപില്‍ സിബലിനൊപ്പമാണ് സിജെപി പ്രതിനിധികള്‍ വാര്‍ത്താസമ്മേളനം നടത്തിയത്. നിയമനടപടികള്‍ നേരിടുന്നവരെ സഹായിക്കാനുള്ള ധനസമാഹരണത്തിനായി വെബ്സൈറ്റ് ആരംഭിക്കും. എല്ലാവരും ഇതിലേക്ക് സംഭാവന നല്‍കണമെന്ന് കപില്‍ സിബല്‍ അഭ്യര്‍ഥിച്ചു. 

കേസെടുക്കില്ലെന്ന സര്‍ക്കാരിന്റെ ഉറപ്പ് പാലിച്ചില്ലെന്ന് സിജെപി നേതാക്കള്‍ പറഞ്ഞു. വാക്ക് പാലിച്ചില്ലെങ്കില്‍ വീണ്ടും പ്രതിഷേധവുമായി തെരുവിലിറങ്ങുമെന്നും, സമരക്കാര്‍ക്കെതിരെ പൊലീസ് നടത്തിയ ക്രൂരതകളുടെ ദൃശ്യങ്ങള്‍ പങ്കുവെക്കാന്‍ 'സാക്ഷി' എന്ന വെബ്സൈറ്റ് ആരംഭിച്ചതായും സിജെപി വക്താവ് സൗരവ് ദാസ് പറഞ്ഞു. സര്‍ക്കാര്‍ ഉറപ്പുകള്‍ പാലിക്കുന്നില്ല. ഒറ്റതിരിഞ്ഞ് ആക്രമിക്കാനാണ് ശ്രമിക്കുന്നത്. സമരം ചെയ്ത എല്ലാവര്‍ക്കും നിയമസഹായം സിജെപി ഉറപ്പാക്കും. ഇതിനായി cockroachjantaparty.org/saakshi എന്ന വെബ്സൈറ്റ് ആരംഭിച്ചു. പോലീസ് ക്രൂരതയുടെ ദൃശ്യങ്ങള്‍ തെളിവായി ഇതില്‍ അപ്ലോഡ് ചെയ്യാം. ഇത് പരിശോധിച്ച് സിജെപിയുടെ ടീം ബന്ധപ്പെടുകയും നിയമപരമായ സഹായം ലഭ്യമാക്കുകയും ചെയ്യുമെന്നും സൗരവ് പറഞ്ഞു.

വിദ്യാര്‍ഥി പ്രക്ഷോഭവുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ ഏത് ഭാഗത്തും നിയമസഹായം ലഭ്യമാക്കാമെന്ന് കപില്‍ സിബല്‍ ഉറപ്പുനല്‍കി. നിയമനടപടികള്‍ നേരിടുന്നവരെ സഹായിക്കാനുള്ള ധനസമാഹരണത്തിനായി വെബ്സൈറ്റ് ആരംഭിക്കും. ഇതിലേക്കായി ഒരു കോടി രൂപ സംഭാവനയായി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു രൂപയാണെങ്കില്‍ പോലും എല്ലാവരും ഇതിലേക്ക് സംഭാവന നല്‍കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. ഫണ്ട് വിതരണം സിജെപി നടത്തും. ഇന്ത്യയുടെ പുരോഗതിക്കുവേണ്ടിയുള്ള പ്രസ്ഥാനമാണ് ഇതെന്നും കപില്‍ സിബല്‍ കൂട്ടിച്ചേര്‍ത്തു.

കൊല്‍ക്കത്തില്‍ സമരവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയത് പന്ത്രണ്ട് പേരില്‍ പത്തുപേര്‍ മുസ്ലീങ്ങളാണെന്നും ഒരുസമുദായത്തെ ലക്ഷ്യമിട്ടാണ് പൊലീസിന്റെ നടപടിയെന്നും സിജെപി വക്താവ് രത്‌നസിങ് പറഞ്ഞു. ബിഹാറില്‍ സമരക്കാര്‍ക്കെതിരെ പൊലീസ് എകെ 47 ഉപയോഗിച്ചെന്നും അദ്ദേഹം ആരോപിച്ചു.