അരവിന്ദ് കെജ്രിവാളിന് കോടതിയില്‍ നിന്ന് തിരിച്ചടി; കസ്റ്റഡി കാലാവധി നീട്ടി

അരവിന്ദ് കെജ്രിവാളിന് കോടതിയില്‍ നിന്ന് തിരിച്ചടി;  കസ്റ്റഡി കാലാവധി നീട്ടി


ന്യൂഡല്‍ഹി : ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ  കസ്റ്റഡി കാലാവധി നീട്ടി കോടതി. ഏപ്രില്‍ ഒന്ന് വരെ നാല് ദിവസത്തേക്ക് കെജ്രിവാള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ  കസ്റ്റഡിയില്‍ തുടരും.  ഏഴ് ദിവസം കസ്റ്റഡിയില്‍ വേണമെന്നാണ് ഇഡി കോടതിയില്‍ അറിയിച്ചത്. റോസ് അവന്യൂ കോടതിയുടേതാണ് ഉത്തരവ്.
        അതേസമയം കെജ്രിവാള്‍വാളിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കെജ്രിവാളിന്റെ കസ്റ്റഡി കാലാവധി ഏഴു ദിവസത്തേക്ക് നീട്ടണമെന്ന് ഇഡി ആവശ്യപ്പെട്ടിരുന്നു. അരവിന്ദ് കെജ്രിവാള്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ പറഞ്ഞു.

അതേസമയം രൂക്ഷമായ വാദപ്രതിവാദങ്ങള്‍ക്കാണ് ഡല്‍ഹി കോടതി വ്യാഴാഴ്ച സാക്ഷ്യം വഹിച്ചത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തന്നെ അറസ്റ്റ് ചെയ്തതിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് അരവിന്ദ് കെജ്രിവാള്‍ ആരോപിച്ചു. ആം ആദ്മി പാര്‍ട്ടിയെ (എഎപി) തകര്‍ക്കുക എന്നതാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ലക്ഷ്യമെന്നും  കെജ്രിവാള്‍ പറഞ്ഞു.