ഇന്ത്യ സഖ്യയോഗത്തിൽ നിന്ന് ഡിഎംകെ വിട്ടുനിൽക്കും; 'കോൺഗ്രസിന്റെ വിശ്വാസവഞ്ചന' കാരണമെന്ന് വിശദീകരണം

ഇന്ത്യ സഖ്യയോഗത്തിൽ നിന്ന് ഡിഎംകെ വിട്ടുനിൽക്കും; 'കോൺഗ്രസിന്റെ വിശ്വാസവഞ്ചന' കാരണമെന്ന് വിശദീകരണം


ചെന്നൈ: കോൺഗ്രസ് നേതൃത്വം നൽകുന്ന ഇന്ത്യ (INDIA) പ്രതിപക്ഷ സഖ്യത്തിന്റെ ജൂൺ 8ന് ഡൽഹിയിൽ നടക്കുന്ന യോഗത്തിൽ പങ്കെടുക്കില്ലെന്ന് തമിഴ്‌നാട്ടിലെ പ്രധാന പ്രതിപക്ഷ കക്ഷിയായ ഡിഎംകെ പ്രഖ്യാപിച്ചു. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസ് പാർട്ടി ഡിഎംകെയെ വഞ്ചിച്ചുവെന്നാരോപിച്ചാണ് യോഗത്തിൽ നിന്ന് വിട്ടുനിൽക്കുന്നതെന്ന് പാർട്ടി വ്യക്തമാക്കി.

കോൺഗ്രസിൽ നിന്ന് യോഗത്തിനുള്ള ക്ഷണം ലഭിച്ചിരുന്നെങ്കിലും, തിരഞ്ഞെടുപ്പിന് ശേഷം പാർട്ടി പ്രവർത്തകരുടെ വികാരം മാനിച്ചാണ് പങ്കെടുക്കാതിരിക്കാനുള്ള തീരുമാനമെന്ന് ഡിഎംകെ പ്രസ്താവനയിൽ പറഞ്ഞു.

കഴിഞ്ഞ മാസം നടന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ നടനും രാഷ്ട്രീയ നേതാവുമായ വിജയ് യുടെ തമിഴക വെട്രി കഴകം (TVK) ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയർന്നിരുന്നു. എന്നാൽ വ്യക്തമായ ഭൂരിപക്ഷം നേടാൻ പാർട്ടിക്ക് കഴിഞ്ഞില്ല. തുടർന്ന് വർഷങ്ങളായുള്ള ഡിഎംകെ-കോൺഗ്രസ് സഖ്യം അവസാനിപ്പിച്ച് കോൺഗ്രസ് വിജയിയുടെ നേതൃത്വത്തിലുള്ള ടിവികെ സർക്കാരിന് പിന്തുണ നൽകുകയായിരുന്നു.

കോൺഗ്രസിന്റെ നേരിട്ടുള്ള പിന്തുണയും സിപിഐ, സിപിഎം, വിസികെ, ഐയുഎംഎൽ എന്നിവയുടെ ബാഹ്യ പിന്തുണയും ലഭിച്ചാണ് ടിവികെ സർക്കാർ രൂപീകരിച്ചത്. കോൺഗ്രസ് ഉൾപ്പെടെയുള്ള സഖ്യകക്ഷികളിൽ നിന്നുള്ള അംഗങ്ങളെ മന്ത്രിസഭയിലും ഉൾപ്പെടുത്തി. നിയമസഭയിൽ വെറും അഞ്ച് അംഗങ്ങളുള്ള കോൺഗ്രസിന് രണ്ട് മന്ത്രിസ്ഥാനങ്ങളും ഒരു രാജ്യസഭാ സീറ്റും ലഭിച്ചതും രാഷ്ട്രീയ ശ്രദ്ധ നേടിയിരുന്നു.

സഖ്യം തകർന്നതിന് പിന്നാലെ ഇരുപാർട്ടികളുടെയും നേതാക്കൾ പരസ്യമായി പരസ്പരം വിമർശിച്ചിരുന്നു. മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ കോൺഗ്രസിനൊപ്പമുള്ള ലോക്‌സഭാ സീറ്റിങ് ക്രമീകരണം തുടരുന്നത് ഉചിതമല്ലെന്ന് ചൂണ്ടിക്കാട്ടി ഡിഎംകെ എംപി കനിമൊഴി ലോക്‌സഭാ സ്പീക്കർക്ക് കത്തയച്ചതും ശ്രദ്ധേയമായിരുന്നു.

പ്രസക്തമായ ദേശീയ വിഷയങ്ങളിൽ ഇന്ത്യ സഖ്യത്തിന്റെ ഭാഗമായി ഡിഎംകെ തുടർന്നും നിലകൊള്ളുമെന്നും പാർട്ടി വ്യക്തമാക്കി. നീറ്റ് പരീക്ഷ, മണ്ഡല പുനർനിർണയം, 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്', വഖഫ് നിയമം, തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടികൾ തുടങ്ങിയ വിഷയങ്ങളിൽ തുടക്കം മുതൽ ശക്തമായ നിലപാട് സ്വീകരിച്ചത് ഡിഎംകെയാണെന്നും പ്രസ്താവനയിൽ അവകാശപ്പെട്ടു.

ഇന്ത്യ സഖ്യത്തിന്റെ രൂപീകരണം മുതൽ അതിന്റെ പ്രധാന ശക്തികളിലൊന്നായിരുന്നു ഡിഎംകെയെന്നും, പാർട്ടി അധ്യക്ഷൻ എംകെ സ്റ്റാലിൻ ദേശീയ വിഷയങ്ങളിൽ സഖ്യത്തിന്റെ മുഖ്യ ശബ്ദമായിരുന്നുവെന്നും പാർട്ടി ചൂണ്ടിക്കാട്ടി. എന്നാൽ കോൺഗ്രസിന്റെ നിലപാട് മൂലമുണ്ടായ രാഷ്ട്രീയ അകൽച്ചയാണ് ഇപ്പോഴത്തെ തീരുമാനത്തിന് കാരണമെന്നും ഡിഎംകെ വ്യക്തമാക്കി.