പാക്കിസ്താനെ എഫ്എടിഎഫ് കരിമ്പട്ടികയില്‍ ഉള്‍പെടുത്തണമെന്നാവശ്യപ്പെട്ട് ഇന്ത്യ; തെളിവുകള്‍ കൈമാറും

പാക്കിസ്താനെ എഫ്എടിഎഫ് കരിമ്പട്ടികയില്‍ ഉള്‍പെടുത്തണമെന്നാവശ്യപ്പെട്ട് ഇന്ത്യ; തെളിവുകള്‍ കൈമാറും


ന്യൂഡല്‍ഹി: പാക്കിസ്താനെ എഫ്എടിഎഫ് കരിമ്പട്ടികയില്‍ ഉള്‍പെടുത്തണമെന്നാവശ്യപ്പെട്ട് ഇന്ത്യ. ഇതിനുള്ള തെളിവുകളും ഇന്ത്യ സമര്‍പ്പിക്കാനൊരുങ്ങുകയാണ്. ജൂണില്‍ നടക്കുന്ന പ്ലീനറി യോഗത്തില്‍ ഇന്ത്യയുടെ ഉന്നത സംഘം പങ്കെടുക്കുമെന്നാണ് വിവരം. ഇവിടെവച്ച് പഹല്‍ഗാം ആക്രമണം ഉള്‍പ്പെടെയുള്ളവയില്‍ പാക് ഇന്റലിജന്‍സിന്റെ പങ്ക് വെളിപ്പെടുത്തുന്ന തെളിവുകളാവും ഇന്ത്യ കൈമാറുക.

കരിമ്പട്ടികയിലായാല്‍ ആഗോള സാമ്പത്തിക ഏജന്‍സിയില്‍ നിന്നുമുള്ള സഹായം പാക്കിസ്ഥാന് സ്വീകരിക്കാനാവില്ല. 2018 ല്‍ എഫ്എടിഎഫിന്റെ കരിമ്പട്ടികയിലുള്‍പ്പെട്ട പാക്കിസ്താന്റെ വിലക്ക് 2022 ലാണ് നീക്കിയത്.

നിലവില്‍ ഐഎംഎഫ് നല്‍കിയ സഹായത്തെ ഇന്ത്യ ശക്തമായ രീതിയില്‍ എതിര്‍ത്തിരുന്നു. മാത്രമല്ല, ലോകബാങ്ക് പാക്കിസ്ഥാന് നല്‍കാമെന്നുറപ്പ് നല്‍കിയ തുകയുടെ ആദ്യ ഗഡു ജൂണില്‍ കൈമാറുമെന്നാണ് വിവരം. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് ശക്തമായ നടപടികളിലേക്ക് ഇന്ത്യ കടക്കുന്നത്.