ക്ഷേമ പെന്‍ഷന്‍ മുടങ്ങിയപ്പോള്‍ഭിക്ഷ എടുത്ത് പ്രതിഷേധിച്ച മറിയക്കുട്ടി ബിജെപിയില്‍ ചേര്‍ന്നു

ക്ഷേമ പെന്‍ഷന്‍ മുടങ്ങിയപ്പോള്‍ഭിക്ഷ എടുത്ത് പ്രതിഷേധിച്ച മറിയക്കുട്ടി ബിജെപിയില്‍ ചേര്‍ന്നു


ഇടുക്കി:  ക്ഷേമ പെന്‍ഷന്‍ മുടങ്ങിയപ്പോള്‍ ഭിക്ഷ എടുത്ത് പ്രതിഷേധിച്ച മറിയക്കുട്ടി ബിജെപി അംഗത്വം സ്വീകരിച്ചു. വികസിത കേരളം കണ്‍വന്‍ഷന്റെ ഭാഗമായി തൊടുപുഴയില്‍ സംഘടിപ്പിച്ച പരിപാടിയുടെ വേദിയിലെത്തിയ മറിയക്കുട്ടിയെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഷാള്‍ അണിയിച്ച് സ്വീകരിച്ചു.
ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതിനാല്‍ ജീവിക്കാനാകുന്നില്ലെന്ന് പറഞ്ഞ് മണ്‍ചട്ടിയും പ്ലക്കാര്‍ഡുകളുമായി അടിമാലി ടൗണില്‍ മറിയക്കുട്ടി നടത്തിയ പ്രതിഷേധം വലിയ തോതിലുള്ള ചര്‍ച്ചകള്‍ക്ക് കാരണമായിരുന്നു. പെന്‍ഷന്‍ മുടക്കിയത് സര്‍ക്കാര്‍ ആണെന്നായിരുന്നു മറിയക്കുട്ടിയുടെ വിമര്‍ശനം. ഈ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഇവര്‍ ഹൈക്കോടതിയേയും സമീപിച്ചിരുന്നു.

ക്ഷേമ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ കെപിസിസി മറിയക്കുട്ടിക്ക് വീട് നിര്‍മിച്ച് നല്‍കിയിരുന്നു. 650 സ്‌ക്വയര്‍ ഫീറ്റുള്ള വീടിന്റെ താക്കോല്‍ അന്നത്തെ കെപിസിസി അധ്യക്ഷനായിരുന്ന കെ. സുധാകരന്‍ നേരിട്ടെത്തിയാണ് കൈമാറിയത്. എന്നാല്‍ കോണ്‍ഗ്രസ് വേദികളില്‍ മറിയക്കുട്ടി സജീവമായിരുന്നില്ല.

വീട് വെച്ചുനല്‍കിയതല്ലാതെ കോണ്‍ഗ്രസ് നേതാക്കള്‍ തിരിഞ്ഞു നോക്കിയില്ലെന്നായിരുന്നു ബിജെപി അം?ഗത്വം സ്വീകരിച്ച ശേഷം മറിയക്കുട്ടിയുടെ പ്രതികരണം. കോണ്‍ഗ്രസ് നേതാക്കളുടെ കൈയ്യില്‍നിന്നു പണം എടുത്തല്ല വീട് വെച്ചുനല്‍കിയത്. സിപിഐഎം പലതവണ തന്നെ കൊല്ലാന്‍ നോക്കിയതായും മറിയക്കുട്ടി ആരോപിച്ചു. കോണ്‍ഗ്രസിനുവേണ്ടി വാദിച്ചപ്പോഴാണ് തന്നെ കൊല്ലാന്‍ നോക്കിയത്. സുരേഷ് ഗോപി ഇപ്പോഴും തനിക്ക് പെന്‍ഷന്‍ പണം നല്‍കുന്നുണ്ട്. കോവിഡ് സമയത്ത് നരേന്ദ്ര മോദി നല്‍കിയ പണം വാങ്ങിയാണ് അരി വാങ്ങിച്ചതെന്നും മറിയക്കുട്ടി കൂട്ടിച്ചേര്‍ത്തു.