കശ്മീരില്‍ തീവ്രവാദികളുടെ വെടിയേറ്റ് ബിഹാര്‍ സ്വദേശി കൊല്ലപ്പെട്ടു

കശ്മീരില്‍ തീവ്രവാദികളുടെ വെടിയേറ്റ് ബിഹാര്‍ സ്വദേശി കൊല്ലപ്പെട്ടു


ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ അനന്ത്നാഗില്‍ ബീഹാറില്‍ നിന്നുള്ള പ്രാദേശിക കച്ചവടക്കാരന്‍ തീവ്രവാദികളുടെ വെടിയേറ്റ് മരിച്ചു

ദക്ഷിണ കശ്മീരിലെ അനന്ത്നാഗ് ജില്ലയിലാണ് സംഭവം. ബിജ്ബെഹറ പ്രദേശത്ത് ബുധനാഴ്ച വൈകുന്നേരത്തോടെ തീവ്രവാദികള്‍ രണ്ട് പ്രദേശവാസികള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. വെടിവെയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തു.

ബുധനാഴ്ച വൈകുന്നേരം ഭീകരര്‍ പ്രദേശവാസികളല്ലാത്തവര്‍ക്ക് നേരെ വെടിയുതിര്‍ത്തതായി ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ബിഹാര്‍ സ്വദേശിയായ ശങ്കര്‍ ഷായുടെ മകന്‍ രാജാ ഷായാണ് മരിച്ചത്.

പോലീസ് പറയുന്നതനുസരിച്ച് കൊല്ലപ്പെട്ടയാളുടെ കഴുത്തില്‍ രണ്ട് വെടിയുണ്ടകളും വയറില്‍ രണ്ട് മുറിവുകളുമുണ്ട്.

ഗുരുതരാവസ്ഥയില്‍ ഷായെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരണം സംഭവിക്കുകയായിരുന്നു.

അതേസമയം  പ്രദേശം മുഴുവന്‍ സൈന്യം വളഞ്ഞിരിക്കുകയാണ്. അക്രമികളെ കണ്ടെത്താന്‍ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളില്‍ ജമ്മു കശ്മീരില്‍ ഭീകരര്‍ തദ്ദേശീയരല്ലാത്തവര്‍ക്ക് നേരെ നടത്തിയ ആക്രമണങ്ങളുടെ ഏറ്റവും പുതിയ സംഭവമാണിത്.

കഴിഞ്ഞയാഴ്ച ഷോപ്പിയാന്‍ ജില്ലയിലെ പദ്പവന്‍ പ്രദേശത്ത് ഒരു പ്രാദേശിക ഗൈഡിനെ ഭീകരര്‍ ആക്രമിച്ചിരുന്നു. വിദേശ ടൂറിസ്റ്റുകളെ അനുഗമിക്കുകയും പ്രാദേശിക റസ്റ്റോറന്റില്‍ അത്താഴം കഴിക്കുകയും ചെയ്തപ്പോള്‍ പ്രാദേശിക ഗൈഡ് രഞ്ജിത് സിംഗിന് നേരെ മുഖം മറച്ചിരുന്ന ഭീകരര്‍  വെടിയുതിര്‍ക്കുകയായിരുന്നു.