200ലധികം മുന്‍ എം പിമാര്‍ക്ക് ഒഴിപ്പിക്കല്‍ നോട്ടീസ്

200ലധികം മുന്‍ എം പിമാര്‍ക്ക് ഒഴിപ്പിക്കല്‍ നോട്ടീസ്


ന്യൂഡല്‍ഹി: ഔദ്യോഗിക ബംഗ്ലാവുകള്‍ ഇനിയും ഒഴിയാത്ത 200-ലധികം മുന്‍ ലോക്സഭാ എം പിമാര്‍ക്ക് ഒഴിപ്പിക്കല്‍ നോട്ടീസ് നല്‍കിയതായി കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.

പൊതു പരിസരം (അനധികൃത താമസക്കാരെ ഒഴിപ്പിക്കല്‍) നിയമപ്രകാരമാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ലോക്സഭ പിരിച്ചുവിട്ട് ഒരു മാസത്തിനകം മുന്‍ എം പിമാര്‍ ഔദ്യോഗിക ബംഗ്ലാവുകള്‍ ഒഴിയണമെന്നാണ് ചട്ടം.

'ഇതുവരെ, 200 ലധികം മുന്‍ എം പിമാര്‍ക്ക് അധിക താമസത്തിന്റെ പേരില്‍ കുടിയൊഴിപ്പിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. അവരോട് ഔദ്യോഗിക ബംഗ്ലാവുകള്‍ എത്രയും വേഗം ഒഴിയാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കൂടുതല്‍ മുന്‍ എം പിമാര്‍ക്ക് നോട്ടീസ് അയക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്,' വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. 

എത്രയും വേഗം ഔദ്യോഗിക വസതി ഒഴിയാതിരുന്നാല്‍ ഉദ്യോഗസ്ഥരുടെ സംഘത്തെ 'നിര്‍ബന്ധിതമായി കുടിയൊഴിപ്പിക്കാന്‍' ഉടന്‍ അയയ്ക്കുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു.

ലോക്സഭാ സെക്രട്ടേറിയറ്റാണ് എം പിമാര്‍ക്ക് താമസസൗകര്യം നല്‍കുന്നതെങ്കിലും ഹൗസിംഗ് ആന്‍ഡ് അര്‍ബന്‍ അഫയേഴ്സ് മന്ത്രാലയം കേന്ദ്രമന്ത്രിമാര്‍ക്ക് ലുട്ടിയന്‍സ് ഡല്‍ഹിയില്‍ ബംഗ്ലാവുകള്‍ അനുവദിക്കുന്നുണ്ട്.

മുന്‍ മന്ത്രിമാരും മുന്‍ എം പിമാരും തങ്ങളുടെ ഔദ്യോഗിക ബംഗ്ലാവുകള്‍ നിശ്ചിത സമയത്തിനുള്ളില്‍ ഒഴിയുന്നതില്‍ പരാജയപ്പെട്ടാല്‍ ഒഴിപ്പിക്കല്‍ നടപടികള്‍ ആരംഭിക്കും.