കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ പഴ്‌സനൽ അസിസ്റ്റന്റായ ചന്ദ്രനാഥ് റായിയെ നോർത്ത് 24 പർഗാന ജില്ലയിലെ മധ്യഗ്രാമിൽ വെടിവച്ച് കൊലപ്പെടുത്തി. അക്രമികൾ ചന്ദ്രനാഥ് റായിക്ക് നേരെ രണ്ട് തവണ വെടിയുതിർക്കുകയായിരുന്നുവെന്ന് റിപ്പോർട്ടുണ്ട്.
സംഭവത്തിൽ ചന്ദ്രനാഥിനൊപ്പമുണ്ടായിരുന്ന ബുദ്ധദേബ് എന്നയാൾക്കും വെടിയേറ്റു. ഗുരുതരമായി പരിക്കേറ്റ ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്.
അതേസമയം, ബിജെപി പ്രവർത്തകരായി നടിച്ച് തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ ആക്രമണങ്ങൾ നടത്താൻ ശ്രമിക്കുന്നുവെന്ന ആരോപണം ബിജെപി ഉയർത്തിയ ദിവസത്തിലാണ് സംഭവം നടന്നത്.
മമത ബാനർജിയെ ഭവാനിപൂർ മണ്ഡലത്തിൽ 15,000ത്തിലധികം വോട്ടുകൾക്ക് പരാജയപ്പെടുത്തിയ സുവേന്ദു അധികാരി സംസ്ഥാന രാഷ്ട്രീയത്തിൽ മുഖ്യമന്ത്രിസ്ഥാനം ലക്ഷ്യമിടുന്ന പ്രധാന നേതാക്കളിൽ ഒരാളായി പരിഗണിക്കപ്പെടുന്നു.
ബംഗാളിൽ അക്രമം തുടരുന്നു; സുവേന്ദു അധികാരിയുടെ പിഎ ചന്ദ്രനാഥ് റായി വെടിയേറ്റ് കൊല്ലപ്പെട്ടു
