ഇന്ത്യയില്‍ കാറുകള്‍ നിര്‍മ്മിക്കുന്നതില്‍ ടെസ്ലയ്ക്ക് താത്പര്യമില്ലെന്ന് മന്ത്രി

ഇന്ത്യയില്‍ കാറുകള്‍ നിര്‍മ്മിക്കുന്നതില്‍ ടെസ്ലയ്ക്ക് താത്പര്യമില്ലെന്ന് മന്ത്രി


ന്യൂഡല്‍ഹി: എലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ഇലക്ട്രിക് വാഹന ഭീമനായ ടെസ്ലയ്ക്ക് 'ഇന്ത്യയില്‍ നിര്‍മ്മാണത്തില്‍ താത്പര്യമില്ല' എന്ന് ഘന വ്യവസായ മന്ത്രി പറഞ്ഞു.

രാജ്യത്ത് ഇലക്ട്രിക് വാഹന നിര്‍മ്മാണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതിക്കായി ഇന്ത്യന്‍ സര്‍ക്കാര്‍ വിശദമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച അതേ ദിവസമാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. 

മാര്‍ച്ചില്‍ ആഗോള ഇലക്ട്രിക് ഭീമന്മാര്‍ക്ക് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചതിനുശേഷവും മസ്‌കില്‍ നിന്ന് നിക്ഷേപ ഡോളറുകള്‍ ആകര്‍ഷിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ഇന്ത്യ പരസ്യമായി സമ്മതിക്കുന്നത് ഇതാദ്യമാണ്.

ടെസ്ല ഇന്ത്യയില്‍ രണ്ട് ഷോറൂമുകള്‍ തുറക്കുമെന്നും റീട്ടെയില്‍ സാന്നിധ്യം ഉണ്ടാകുമെന്നും മന്ത്രി എച്ച് ഡി കുമാരസ്വാമി വ്യക്തമാക്കിയിരുന്നു. 

'മെഴ്സിഡസ് ബെന്‍സ്, സ്‌കോഡ-ഫോക്സ്വാഗണ്‍, ഹ്യുണ്ടായ്, കിയ എന്നിവ ഇന്ത്യയില്‍ ഇലക്ട്രിക് കാറുകള്‍ നിര്‍മ്മിക്കുന്നതില്‍ താത്പര്യം പ്രകടിപ്പിച്ചെങ്കിലും ടെസ്ലയില്‍ നിന്ന് പ്രതീക്ഷിക്കുന്നില്ല' എന്നാണ് കുമാരസ്വാമി പറഞ്ഞത്.

നിര്‍മ്മാണ പദ്ധതിക്കായുള്ള ആദ്യ റൗണ്ട് സ്റ്റേക്ക്ഹോള്‍ഡര്‍ ചര്‍ച്ചകളില്‍ ടെസ്ല പ്രതിനിധി പങ്കെടുത്തിരുന്നുവെന്നും എന്നാല്‍ 'രണ്ടാമത്തെയും മൂന്നാമത്തെയും റൗണ്ടുകളില്‍ പങ്കെടുത്തിരുന്നില്ല' എന്നും മറ്റൊരു ഉദ്യോഗസ്ഥന്‍ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

ഫെബ്രുവരിയില്‍ ടെസ്ല ഇന്ത്യയില്‍ ഒരു ഫാക്ടറി നിര്‍മ്മിക്കുന്നത് യു എസിന് താത്പര്യമില്ലെന്ന്  യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞതിന് പിന്നാലെയാണ് ഈ പരാമര്‍ശങ്ങള്‍.

വര്‍ഷങ്ങളായി ഇന്ത്യയില്‍ പ്രവേശിക്കുന്നതിന് ടെസ്ല നിരവധി റൗണ്ട് ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്.

ടെസ്ല പ്രാദേശികമായി കാറുകള്‍ നിര്‍മ്മിക്കണമെന്ന് 2022ല്‍ ഇന്ത്യന്‍ സര്‍ക്കാര്‍ നിര്‍ബന്ധിച്ചെങ്കിലും ഡിമാന്‍ഡ് പരിശോധിക്കുന്നതിന് ആദ്യം ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്ന് കാര്‍ നിര്‍മ്മാതാവ് പറഞ്ഞിരുന്നു. 

2023 ല്‍ ഇന്ത്യന്‍ വിപണിയില്‍ നിക്ഷേപിക്കുന്നതിന് 'ശരിയായ സമയം കണ്ടെത്താന്‍ ശ്രമിക്കുകയാണെന്ന്' മസ്‌ക് പറഞ്ഞു.

ഈ വര്‍ഷം ആദ്യം വാഷിംഗ്ടണ്‍ ഡിസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ മസ്‌ക് കണ്ടിരുന്നു. സാങ്കേതികവിദ്യയിലും നവീകരണത്തിലും സഹകരണത്തിനുള്ള സാധ്യതകളാണ് ഇരുവരും ചര്‍ച്ച ചെയ്തത്. 

കഴിഞ്ഞ വര്‍ഷം ഇന്ത്യ ആഗോള കാര്‍ നിര്‍മ്മാതാക്കള്‍ക്കായി ഇറക്കുമതി നികുതികള്‍ വെട്ടിക്കുറച്ചു. അവര്‍ 500 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കാനും മൂന്ന് വര്‍ഷത്തിനുള്ളില്‍ പ്രാദേശിക ഉത്പാദനം ആരംഭിക്കാനും പ്രതിജ്ഞാബദ്ധരായിരുന്നു. ഉയര്‍ന്ന ഇറക്കുമതി തീരുവ കാര്‍ നിര്‍മ്മാതാക്കളെ ഇന്ത്യയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് തടയുന്നുവെന്ന് മസ്‌ക് പരാതിപ്പെട്ടതിനെ തുടര്‍ന്നാണിത്.

എന്നാല്‍ ഇന്ത്യന്‍ ഇ വി വിപണി ടെസ്ലയ്ക്ക് പ്രാദേശികമായി നിക്ഷേപിക്കാന്‍ ഇതുവരെ പക്വത പ്രാപിച്ചിട്ടില്ലെന്ന് വിശകലന വിദഗ്ധര്‍ പറയുന്നു. ഇന്ത്യയിലെ മൊത്തം പാസഞ്ചര്‍ വാഹന വില്‍പ്പനയുടെ 3 ശതമാനത്തില്‍ താഴെയാണ് ഇ വി വില്‍പ്പന. കൂടാതെ പ്രാദേശികമായി നിര്‍മ്മിച്ച ബദലുകള്‍ക്ക് ടെസ്ലയുടെ അടിസ്ഥാന മോഡലിന് ഉപഭോക്താക്കള്‍ ചെലവഴിക്കേണ്ടതിന്റെ പകുതി ചെലവഴിച്ചാല്‍ മതിയാകും. 

ചാര്‍ജിംഗ് അടിസ്ഥാന സൗകര്യങ്ങളും പ്രാദേശിക റോഡ് അവസ്ഥയും കൂടുതല്‍ തടസ്സമാകാം.

60 ശതമാനത്തിലധികം വിപണി വിഹിതവുമായി ഇന്ത്യയിലെ ടാറ്റ മോട്ടോഴ്സ് നിലവില്‍ ഇ വി വിപണിയില്‍ മുന്നിലാണ്. ഇന്ത്യയിലെ ജെഎസ്ഡബ്ല്യുവും ഒരു ചൈനീസ് സ്ഥാപനവും സംയുക്തമായി ഉടമസ്ഥതയിലുള്ള എംജി മോട്ടോഴ്സ് 22 ശതമാനവുമായി രണ്ടാം സ്ഥാനത്തുണ്ട്. 

ആഗോളതലത്തില്‍ ബിവൈഡി പോലുള്ള ചൈനീസ് ഉത്പാദകരില്‍ നിന്ന് ടെസ്ല മത്സരം നേരിടുന്നുണ്ട്.

മസ്‌കിനെതിരെയും ട്രംപ് ഭരണകൂടത്തിലെ അദ്ദേഹത്തിന്റെ പങ്കിനെതിരെയും ഉണ്ടായ തിരിച്ചടിയെത്തുടര്‍ന്ന് 2025ലെ ആദ്യ മൂന്ന് മാസങ്ങളില്‍ അതിന്റെ വില്‍പ്പന മൂന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തുകയും ചെയ്തു. 

കഴിഞ്ഞ ആഴ്ച മസ്‌ക് സര്‍ക്കാര്‍ സ്ഥാനങ്ങളില്‍ നിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ചിരുന്നു.