ആണവ പദ്ധതി : യുഎസിന്റെ നിർദ്ദേശങ്ങൾ തള്ളി ഇറാൻ; ചർച്ച തുടരും

ആണവ പദ്ധതി :  യുഎസിന്റെ നിർദ്ദേശങ്ങൾ തള്ളി ഇറാൻ; ചർച്ച തുടരും


ടെഹ്‌റാൻ : ഇറാൻ ആണവ പദ്ധതിയുടെ പേരിലെ ഉപരോധങ്ങൾ അവസാനിപ്പിക്കാൻ യു.എസ് മുന്നോട്ടുവെച്ച നിർദേശങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി ഇറാൻ പരമോന്നത ആത്മീയ നേതാവ് ആയത്തുല്ല അലി ഖാംനഈ. അമേരിക്കയുമായി കരാറിലെത്താൻ യുറേനിയം സമ്പുഷ്ടീകരണം അവസാനിപ്പിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. കടുത്ത ഉപരോധങ്ങൾ അവസാനിപ്പിക്കാൻ ഏറെയായി യു.എസ് മുന്നോട്ടുവെക്കുന്ന ആവശ്യമാണ് ഇറാൻ യുറേനിയം സമ്പുഷ്ടീകരണം നിർത്തൽ.

ആയുധങ്ങൾ ഉണ്ടാക്കാവുന്നതിന്റെ തൊട്ടുതാഴെ 60 ശതമാനം സമ്പുഷ്ടീകരണമാണ് ഇറാൻ നിലവിൽ നടത്തുന്നത്. യു.എസ് ആവശ്യം തള്ളിയെങ്കിലും ചർച്ചകൾ അവസാനിപ്പിക്കില്ലെന്നും ഇറാൻ നേതാവ് വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ട്രംപിന്റെ പശ്ചിമേഷ്യ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫാണ് കഴിഞ്ഞ ദിവസം ഇറാനു മുന്നിൽ യു.എസ് നിർദേശങ്ങൾ അവതരിപ്പിച്ചത്.

ഇതിലെ നിർദേശങ്ങൾ പുറത്തെത്തിയിട്ടില്ലെങ്കിലും ഇറാനെ ആണവ സമ്പുഷ്ടീകരണം അനുവദിക്കില്ലെന്ന് യു.എസ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, രാജ്യത്തിന്റെ താൽപര്യം പരിഗണിച്ച് നിർദേശങ്ങളോട് പ്രതികരിക്കുമെന്നാണ് ഇറാൻ നിലപാട്.

ഇതിനിടയിൽ ആക്രമണ ഭീഷണി മുഴക്കിയ ഇസ്രായേലിനെതിരെ കടുത്ത ഭാഷയിൽ ഇറാൻ പ്രതികരിച്ചിട്ടുണ്ട്. ആണവകേന്ദ്രങ്ങൾ ആക്രമിച്ചാൽ ഇസ്രായേലിന് ഖേദിക്കേണ്ടി വരുമെന്ന് ഇറാൻ വ്യക്തമാക്കി. ഈജിപ്ഷ്യൻ വിദേശകാര്യമന്ത്രിയുമായി നടത്തിയ വാർത്തസമ്മേളനത്തിൽ ഇറാനിയൻ മന്ത്രി അബ്ബാസ് അരാഗച്ചിയാണ് ഇക്കാര്യം അറിയിച്ചത്. അത്തരമൊരു തെറ്റ് ഇസ്രായേൽ ചെയ്താൽ അതിനുള്ള ഫലം ഇസ്രായേൽ അനുഭവിക്കേണ്ടി വരും.