റിയാസി (ജമ്മു-കശ്മീർ): ലോകത്ത് ഏറ്റവും ഉയരത്തിലുള്ള റെയിൽവേ ആർച്ച് പാലമായ ചെനാബ് പാലത്തിലൂടെയുള്ള ആദ്യ തീവണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു. ഒറ്റത്തൂണിൽ 96 കേബിളുകളുടെ കരുത്തിൽ നിൽക്കുന്ന അൻജി പാലവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ഓപ്പറേഷൻ സിന്ദൂറിന് ശേഷം ഇതാദ്യമായാണ് പ്രധാനമന്ത്രി ജമ്മു കശ്മീരിലെത്തുന്നത്.
ലോകത്തിലെ ഏറ്റവും ഉയരമേറിയ റെയില്‍വേ ആര്‍ച്ച് പാലമാണ് ചെനാബ്. നദിയില്‍ നിന്ന് 359 മീറ്ററാണ് ഉയരം, ഈഫല്‍ ടവറിനെക്കാള്‍ (324 മീറ്റര്‍) 35 മീറ്റര്‍ അധികം ഉയരം, നീളം 1100 മീറ്റര്‍, ചെലവ് 1486 കോടി രൂപ, ആര്‍ച്ചിന്റെ ഭാരം 13000 മെട്രിക് ടണ്‍, മണിക്കൂറില്‍ 260 കിലോമീറ്റര്‍ വരെ വേഗമുള്ള കാറ്റിനെ പ്രതിരോധിക്കാനും ഭൂകമ്പത്തെ ചെറുക്കാനും പാലത്തിന് സാധിക്കും. ഭീകരാക്രമണത്തെ ചെറുക്കാന്‍ ബ്ലാസ്റ്റ് പ്രൂഫ് സ്റ്റീല്‍ ഉപയോഗിച്ചായിരുന്നു നിർമ്മാണം. പാലത്തിന്റെ പ്രധാന ഭാഗം 467 മീറ്ററിലുള്ള കമാനമാണ് (ആര്‍ച്ച്). 17 സ്പാനുകളുണ്ട്. പാലത്തിന് 120 വര്‍ഷത്തെ ആയുസ്. തീവണ്ടികള്‍ 100 കിലോമീറ്റര്‍ വേഗത്തില്‍ ഓടിക്കാം.
ജമ്മു കശ്മീരിനെ റിയാസി ജില്ലയിലെ കത്രയുമായി ബന്ധിപ്പിക്കുന്നതാണ് ഈ റെയിൽപ്പാത. വന്ദേ ഭാരതാണ് ഈ പാതയിലൂടെയുള്ള ആദ്യ സർവീസ്. കത്രയിലേക്കുള്ള പാതയിലാണ് ഈ പാലം.
വൈഷ്ണോദേവി ക്ഷേത്രം ഉൾപ്പെടുന്ന കത്ര പ്രദേശത്തേക്ക് ദിവസവും ഒട്ടേറെ ഭക്തർ എത്തുന്നു. ഇതുവരെ കാൽനടയായോ ബോട്ടുമാർഗം മാത്രമോ പോകാവുന്ന സ്ഥലത്തേക്കാണ് ഇനി തീവണ്ടിയെത്തുക. 272 കിലോമീറ്റർ ദൈർഘ്യത്തിൽ 38 തുരങ്കങ്ങളും 927 പാലങ്ങളുമുള്ള കശ്മീർ റെയിൽവേ പദ്ധതിയുടെ ഭാഗമായ പാത ആധുനികകാലത്തെ നിർമാണ അദ്ഭുതങ്ങളിലൊന്നായി വിശേഷിപ്പിക്കുന്നു. ചെനാബ് പാലത്തിന് നദീനിരപ്പിൽനിന്ന് 359 മീറ്റർ ഉയരമുണ്ട്.
19-ാം നൂറ്റാണ്ടിനൊടുവിൽ കശ്മീരിലെ മഹാരാജാ പ്രതാപ് സിങ്ങിൻ്റെ ഭരണകാലത്താണ് കത്രയിലേക്ക് റെയിൽപ്പാത എന്ന ആശയം ഉയർന്നത്. ബ്രിട്ടീഷുകാരായ എൻജിനിയർമാരാണ് സാധ്യതാപഠനം നടത്തിയത്. പിന്നീട് പദ്ധതി നിലച്ചു. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കേ, 1983-ൽ തറക്കല്ലിട്ടെങ്കിലും നിർമാണം സാവധാനത്തിലായിരുന്നു. എച്ച്.ഡി. ദേവഗൗഡ പ്രധാനന്ത്രിയായിരിക്കേ പദ്ധതി വിപുലീകരിച്ചു. 2002-ൽ ഉധംപുർ-ശ്രീനഗർ-ബാരാമുള റെയിൽവേ ലൈൻ കേന്ദ്രപദ്ധതിയായി പ്രഖ്യാപിച്ചു. ഇതിന്റെഭാഗമായ ക്വാസിഗുണ്ഡ്- ബാരാമുള്ള പാത 2009-ലും ബനിഹാൽ-ക്വാസിഗുണ്ഡ് ലൈൻ 2013-ലും ബനിഹാൾ-സങ്കൽദാൻ ലൈൻ 2023-ലും ഉദ്ഘാടനം ചെയ്തിരുന്നു.