ജലം തടഞ്ഞ നടപടി പുനഃപരിശോധിക്കണമെന്ന് ഇന്ത്യയ്ക്ക് പാകിസ്താന്റെ കത്ത്

ജലം തടഞ്ഞ നടപടി പുനഃപരിശോധിക്കണമെന്ന് ഇന്ത്യയ്ക്ക് പാകിസ്താന്റെ കത്ത്


ന്യൂഡല്‍ഹി: സിന്ധു നദീജല കരാര്‍ താത്ക്കാലികമായി നിര്‍ത്തിവച്ച തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പാകിസ്താന്‍ ഇന്ത്യയ്ക്ക് നാലു കത്തുകള്‍ കൈമാറി. ഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷമാണ് ഇന്ത്യ 1960ലെ കരാര്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചത്. 

പാകിസ്ഥാന്റെ ജലവിഭവ മന്ത്രാലയം സെക്രട്ടറി സയ്യിദ് അലി മുര്‍താസയാണ് ഇന്ത്യന്‍ ജലശക്തി മന്ത്രാലയത്തിന് നാല് കത്തുകള്‍ അയച്ചത്.

ജലശക്തി മന്ത്രാലയം കത്തുകള്‍ വിദേശകാര്യ മന്ത്രാലയത്തിന് കൈമാറിയതായി സ്രോതസ്സുകളെ ഉദ്ധരിച്ച് ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു.

സിന്ധു നദീജല ഉടമ്പടിയുടെ (ഐഡബ്ല്യുടി) 'തടസ്സപ്പെടുത്തല്‍' നീക്കം ചെയ്യണമെന്നാണ് കത്തുകളില്‍ മുര്‍താസ ഇന്ത്യയോട് ആവശ്യപ്പെട്ടത്. 

അതിര്‍ത്തി കടന്നുള്ള ഭീകരതയ്ക്കുള്ള പിന്തുണ ഇസ്ലാമാബാദ് 'വിശ്വസനീയമായും പിന്‍വലിക്കാനാവാത്തവിധം' അവസാനിപ്പിക്കുന്നതുവരെ കരാര്‍ നിര്‍ത്തിവച്ചിരിക്കുമെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.

ഇന്ത്യ ഐഡബ്ല്യുടി നിര്‍ത്തിവച്ചതിനെത്തുടര്‍ന്ന് രാജ്യത്തിനു മുകളില്‍ തൂങ്ങിക്കിടക്കുന്ന 'ജല ബോംബ്' 'നിര്‍വീര്യമാക്കാന്‍' ചില പാകിസ്ഥാന്‍ രാഷ്ട്രീയക്കാര്‍ ഷെഹ്ബാസ് ഷെരീഫ് സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചതിന് ശേഷമാണ് ഇത്.

'ജല പ്രതിസന്ധി ഇപ്പോള്‍ പരിഹരിച്ചില്ലെങ്കില്‍ ഞങ്ങള്‍ പട്ടിണി കിടന്ന് മരിക്കും. നമ്മുടെ വെള്ളത്തിന്റെ മൂന്നില്‍ നാല് ഭാഗവും രാജ്യത്തിന് പുറത്തുനിന്നാണ് വരുന്നതെന്നതിനാല്‍ സിന്ധു നദീതടമാണ് നമ്മുടെ ജീവനാഡി, പത്തില്‍ ഒമ്പത് പേര്‍ അവരുടെ ജീവിതത്തിനായി സിന്ധു നദീതടത്തെ ആശ്രയിക്കുന്നു. നമ്മുടെ വിളകളുടെ 90 ശതമാനവും ഈ വെള്ളത്തെയാണ് ആശ്രയിക്കുന്നത്. നമ്മുടെ എല്ലാ വൈദ്യുത പദ്ധതികളും അണക്കെട്ടുകളും അതില്‍ നിര്‍മ്മിച്ചിരിക്കുന്നു. ഇത് നമ്മുടെ മേല്‍ തൂങ്ങിക്കിടക്കുന്ന ഒരു ജല ബോംബ് പോലെയാണ്, നമ്മള്‍ അത് നിര്‍വീര്യമാക്കണം,' പാകിസ്ഥാന്‍ സെനറ്റര്‍ സയ്യിദ് അലി സഫര്‍ കഴിഞ്ഞ മാസം നടന്ന സെനറ്റ് സമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു.

പാകിസ്ഥാനെതിരായ ഇന്ത്യയുടെ വലിയ നടപടിക്ക് ഒരു മാസത്തിനുശേഷം, പാകിസ്ഥാനിലുടനീളമുള്ള പ്രധാന നദികളിലെ ജലനിരപ്പ് കുത്തനെ കുറഞ്ഞു. പഞ്ചാബ് പ്രവിശ്യയിലാണ് ഇത് കൂടുതല്‍ ദൃശ്യമാകുന്നത്. 

പാകിസ്ഥാനിലെ സിന്ധു നദീതട അതോറിറ്റിയുടെ ഏറ്റവും പുതിയ ഡേറ്റ കാണിക്കുന്നുണ്ട്. പഞ്ചാബിനെ ഏറ്റവും കൂടുതല്‍ ബാധിച്ചത് ചെനാബ് നദിയുടെ 'പെട്ടെന്നുള്ള കുറവ്' ആണ്.

ഇന്ത്യയില്‍ നിന്നുള്ള ജലലഭ്യത കുറവായതിനാല്‍ മാറാലയില്‍ ചെനാബ് നദിയിലെ ജലപ്രവാഹത്തില്‍ ഉണ്ടായ പെട്ടെന്നുള്ള കുറവ് ഖാരിഫ് സീസണിന്റെ തുടക്കത്തില്‍ കൂടുതല്‍ ക്ഷാമത്തിന് കാരണമാകും' എന്ന് ഐആര്‍എസ്എ മുന്നറിയിപ്പ് നല്‍കി.