വാഷിംഗ്ടൺ: ശതകോടീശ്വരൻ ഇലോൺ മസ്‌കമായുണ്ടായിരുന്ന ഉറ്റ ചങ്ങാത്തം ഒടുവിൽ ശത്രുതയായും പരസ്പരമുള്ള കുറ്റപ്പെടുത്തലും പോർവിളിയായും മാറിയതോടെ സഹികെട്ടിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സോഷ്യൽ മീഡിയയിൽ പരസ്പരം നിരവധി ആരോപണങ്ങളും വെളിപ്പെടുത്തലുകളും നടത്തിയതിനൊടുവിൽ ഇലോൺ മസ്‌കിന് വട്ടായി പോയി എന്നാണ് ട്രംപ് മാധ്യമ പ്രവർത്തകരോട് പറഞ്ഞത്. ഇനി അയാളുമായി ഒന്നും സംസാരിക്കാനില്ലെന്നും ട്രംപ് പറഞ്ഞു.
എ.ബി.സി ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് മസ്‌കിന് സ്ഥിരബുദ്ധി നഷ്ടമായെന്നും അത്തരമൊരാളുമായി സംസാരിക്കാൻ താനില്ലെന്നും ട്രംപ് വ്യക്തമാക്കിയത്.
എയർഫോഴ്‌സ് വണ്ണിൽ നടത്തിയ വാർത്താസമ്മേളനത്തിലും നിലപാട് ട്രംപ് ആവർത്തിച്ചു. ചൈനയുമായും റഷ്യയുമായും ഇറാനുമായും ബന്ധപ്പെട്ട് പ്രവർത്തിക്കുകയാണ് ഇപ്പോൾ. ഇലോൺ മസ്‌കുമായി സംസാരിക്കാൻ ഇപ്പോൾ ഉദ്ദേശിക്കുന്നില്ലെന്നും ട്രംപ് പറഞ്ഞു. മസ്‌കിന് ആശംസകൾ നേരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിവാദമായ ബാലപീഡന പരമ്പരയായ എപ്സ്റ്റീൻ ഫയലുകളിൽ ട്രംപിന്റെ പേര് ഉണ്ടെന്നും അതുകൊണ്ടാണ് അന്വേഷണത്തിന്റെ വിശദാംശങ്ങളും കണ്ടെത്തലുകളും പരസ്യമാക്കാത്തതെന്നും ഇലോൺ മസ്‌ക് പറഞ്ഞിരുന്നു. എക്‌സിലെ പോസ്റ്റിലാണ് മസ്‌കിന്റെ ആരോപണം. പീഡനക്കേസിൽ വിചാരണ നേരിടുന്നതിനിടെ 2019ൽ ജയിലിൽ ജീവനൊടുക്കിയ യു.എസ് ശതകോടീശ്വരൻ ജെഫ്രി എപ്സ്റ്റീന്റെ ലൈംഗികാതിക്രമങ്ങൾ ഉൾപ്പെട്ടതാണ് എപ്സ്റ്റീൻ കേസ്.
ഇരുവരും തമ്മിലുള്ള തർക്കം രൂക്ഷമായതോടെ പരസ്പരം പരസ്യമായി ലക്ഷ്യം വയ്ക്കുന്ന തരത്തിലാണ് ഇപ്പോൾ ആരോപണ പ്രത്യാരോപണങ്ങൾ. ട്രംപിനെ ഇംപീച്ച് ചെയ്യണമെന്നും വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് അദ്ദേഹത്തിന് പകരം വരണമെന്നുമുള്ള പോസ്റ്റും തൊട്ടു പിന്നാലെ മസ്‌ക് പങ്കിട്ടു. 'ഡോണൾഡ് ട്രംപ് എപ്സ്റ്റീൻ ഫയലുകളിൽ ഉണ്ട്. അവ പരസ്യമാക്കാത്തതിന്റെ യഥാർത്ഥ കാരണം അതാണ്. ഡി.ജെ.ടി, നിങ്ങൾക്ക് ഒരു നല്ല ദിവസം ആശംസിക്കുന്നു!' മസ്‌ക് പോസ്റ്റിൽ പറഞ്ഞു. ഭാവിയിലേക്ക് ഈ പോസ്റ്റ് സൂക്ഷിക്കുക. സത്യം പുറത്തുവരുമെന്നും മസ്‌ക് എഴുതി.
മസ്‌കിന് വട്ടാണ് , അയാളോട് ഇനി സംസാരിക്കാനില്ല; സഹികെട്ട് ട്രംപ്
