റഷ്യയുടെ സു-35 യുദ്ധവിമാനം വെടിവച്ചിട്ടതായി യുക്രെയ്ന്‍

റഷ്യയുടെ സു-35 യുദ്ധവിമാനം വെടിവച്ചിട്ടതായി യുക്രെയ്ന്‍


കീവ്: കുര്‍സ്‌കിനടുത്തുള്ള സൈനിക നടപടിക്കിടെ ഒരു റഷ്യന്‍ സു-35 യുദ്ധവിമാനം വെടിവച്ചിട്ടതായി യുക്രെയ്ന്‍ വ്യോമസേന പറഞ്ഞു. ടെലിഗ്രാമില്‍ പങ്കിട്ട പ്രസ്താവനയില്‍ ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവമെന്ന് വിശദമാക്കുന്നു. 

കുര്‍സ്‌ക് ദിശയില്‍ വിജയകരമായി നടത്തിയ വ്യോമസേനാ പ്രവര്‍ത്തനത്തിലാണ് ഒരു റഷ്യന്‍ സു-35 യുദ്ധവിമാനം വെടിവച്ചിട്ടത്. എന്നാല്‍ ഇക്കാര്യം റഷ്യ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. 

യുക്രെയ്‌നിന്റെ സുരക്ഷാ ഏജന്‍സിയായ എസ് ബി യു 40-ലധികം റഷ്യന്‍ സൈനിക വിമാനങ്ങളെ ലക്ഷ്യമിട്ട് വന്‍ ഡ്രോണ്‍ ആക്രമണം നടത്തിയതിന് തൊട്ടുപിന്നാലെയാണ് സു-35 വെടിവയ്പ്പ്. 

ശനിയാഴ്ച യുക്രെയ്‌നിയന്‍ വ്യോമസേന കത്തുന്ന ഒരു ജെറ്റിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ടു. 

സുഖോയ് ഡിസൈന്‍ ബ്യൂറോ വികസിപ്പിച്ചതും കൊംസോമോള്‍സ്‌ക്-ഓണ്‍-അമുര്‍ എയര്‍ക്രാഫ്റ്റ് പ്ലാന്റില്‍ നിര്‍മ്മിച്ചതുമായ റഷ്യയുടെ ഏറ്റവും നൂതനമായ യുദ്ധവിമാനങ്ങളില്‍ ഒന്നാണ് സുഖോയ് സു-35. 

വ്യോമാതിര്‍ത്തിയില്‍ പട്രോളിംഗ് നടത്താനും ഉപരിതലത്തിലും കരയിലേക്കും ആക്രമണം നടത്താനും കഴിവുള്ള സിംഗിള്‍ സീറ്റ്, ഇരട്ട എഞ്ചിന്‍ യുദ്ധവിമാനമാണിത്. കിഴക്കന്‍ യുക്രെയ്നിലുടനീളം നാശനഷ്ടങ്ങള്‍ വരുത്തിയ ഗൈഡന്‍സ് സിസ്റ്റങ്ങള്‍ ഉപയോഗിച്ച് നവീകരിച്ച സ്റ്റാന്‍ഡേര്‍ഡ് ബോംബുകളായ ഗ്ലൈഡ് ബോംബുകളും ഇതിന് വിന്യസിക്കാന്‍ കഴിയും.

ആദ്യ പതിപ്പ് 1988ലാണ് പറന്നത്. പിന്നീട് 1990കളില്‍  പരിഷ്‌കരണങ്ങള്‍ നടത്തി. വിദേശ രാജ്യങ്ങള്‍ക്ക് ഇവ കൈമാറുകയും സിറിയന്‍ ആഭ്യന്തരയുദ്ധം ഉള്‍പ്പെടെയുള്ള വിവിധ സംഘര്‍ഷങ്ങളില്‍ ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്. സു 35ന് വ്യത്യസ്ത ആയുധങ്ങള്‍ വഹിക്കാന്‍ സാധഇക്കും. 

ഉയര്‍ന്ന ത്രസ്റ്റ്-വെക്ടറിംഗ് നോസിലുകളുള്ള രണ്ട് എ എല്‍31എഫ് 117എസ് ടര്‍ബോഫാന്‍ എഞ്ചിനുകളാണ് ഈ യുദ്ധവിമാനത്തിന് കരുത്ത് പകരുന്നത്. ഇതിന് പരമാവധി വേഗത മണിക്കൂറില്‍ 2,390 കിലോമീറ്ററാണ്. 18,000 മീറ്റര്‍ ഉയരത്തില്‍ പറക്കാനും 14,350 ലിറ്റര്‍ ഇന്ധനം വഹിക്കാനും കഴിയും.

ജെറ്റിന്റെ സാധാരണ ഭാരം 18,400 കിലോഗ്രാം ആണെങ്കിലുംപൂര്‍ണ്ണമായും ലോഡുചെയ്യുമ്പോള്‍ 34,500 കിലോഗ്രാം വരെ വഹിക്കാന്‍ സാധിക്കും.