ബംഗ്ലാദേശ് ദേശീയ തെരഞ്ഞെടുപ്പ്: ഏപ്രിലില്‍ നടത്താമെന്ന യൂനുസിന്റെ നിര്‍ദ്ദേശം ബിഎന്‍പി തള്ളി; ഡിസംബറില്‍ മതിയെന്ന്

ബംഗ്ലാദേശ് ദേശീയ തെരഞ്ഞെടുപ്പ്:  ഏപ്രിലില്‍ നടത്താമെന്ന യൂനുസിന്റെ നിര്‍ദ്ദേശം ബിഎന്‍പി തള്ളി; ഡിസംബറില്‍ മതിയെന്ന്


ധാക്ക:  ബംഗ്ലാദേശില്‍ ദേശീയ തിരഞ്ഞെടുപ്പ് നടത്തുന്നതിനായി മുഹമ്മദ് യൂനുസ് നിര്‍ദ്ദേശിച്ച പുതിയ തിരഞ്ഞെടുപ്പ് തീയതികള്‍ മുന്‍നിര പാര്‍ട്ടിയായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി (ബിഎന്‍പി) തള്ളി. ഏപ്രില്‍ മാസത്തില്‍ തെരഞ്ഞെടുപ്പു നടത്താമെന്ന മുഹമ്മദ് യൂനുസിന്റെ നിര്‍ദ്ദേശം തള്ളിയ ബിഎന്‍പി ഡിസംബറില്‍ പൊതുതെരഞ്ഞെടുപ്പുവേണം എന്ന ആവശ്യം ആവര്‍ത്തിച്ചു. ഡിസംബറില്‍ ദേശീയ തെരഞ്ഞെടുപ്പുവേണം എന്ന ആവശ്യം ഏറെക്കാലമായി ബിഎന്‍പി ഉന്നയിക്കുന്നതാണ്. 

യൂനുസ് പ്രഖ്യാപിച്ചതുപോലെ, ഏപ്രിലില്‍ തിരഞ്ഞെടുപ്പ് നടന്നാല്‍ നേരിടേണ്ടിവരുന്ന നിരവധി തടസ്സങ്ങള്‍ ബിഎന്‍പി എടുത്തുപറഞ്ഞു. ഏപ്രില്‍ ആദ്യ പകുതിയില്‍ തിരഞ്ഞെടുപ്പ് നടന്നാല്‍ കാലാവസ്ഥാ പ്രതിസന്ധി നേരിടേണ്ടിവരുമെന്നും രണ്ടാം പകുതിയില്‍, റമദാന്‍ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കാന്‍ ഒരു കാരണമായേക്കാമെന്നും അവര്‍ വ്യക്തമാക്കി. ഈ വര്‍ഷം തിരഞ്ഞെടുപ്പ് നടത്താത്തതിന് ഒരു കാരണവും വ്യക്തമാക്കാത്തതിന് യൂനുസിനെ ബിഎന്‍പി കുറ്റപ്പെടുത്തുകയും ചെയ്തു

'2024 ജൂലൈ-ഓഗസ്റ്റ് മാസങ്ങളില്‍ വിദ്യാര്‍ത്ഥികളും പൊതുജനങ്ങളും നടത്തിയ വലിയ പ്രക്ഷോഭങ്ങളിലൂടെയാണ് യൂനുസ് ബംഗ്ലാദേശിന്റെ താല്‍ക്കാലിക ഭരണാധികാരം നേടിയതെങ്കിലും, തിരഞ്ഞെടുപ്പ് ചടങ്ങിലെ അനാവശ്യമായ കാലതാമസം ജനങ്ങളെ നിരാശരാക്കുകയും കോപിപ്പിക്കുകയും ചെയ്തിട്ടുണ്ട്. റമദാന്‍, സെക്കന്‍ഡറി, ഹയര്‍ സെക്കന്‍ഡറി അല്ലെങ്കില്‍ തത്തുല്യ പരീക്ഷകള്‍, കാലാവസ്ഥാ സാഹചര്യങ്ങള്‍ മുതലായവ കണക്കിലെടുത്ത് ഡിസംബറില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്ന നിര്‍ദ്ദേശം ബിഎന്‍പി ആവര്‍ത്തിക്കുന്നുവെന്ന് പാര്‍ട്ടി പ്രസ്താവന വ്യക്തമാക്കി.

സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പുകളെക്കുറിച്ചും പാര്‍ട്ടിയോഗത്തില്‍ ആശങ്കകള്‍ ഉയര്‍ന്നു. 'പക്ഷപാതമില്ലാത്ത ഇടക്കാല സര്‍ക്കാര്‍ ഒരു സമവായം സ്ഥാപിക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്നുണ്ടെങ്കിലും, അത് ഒരു പ്രത്യേക രാഷ്ട്രീയ ഗ്രൂപ്പിന്റെ സ്വാധീനത്തിലാണ്. ഭൂരിപക്ഷം രാഷ്ട്രീയ പാര്‍ട്ടികളുടെയും അഭിപ്രായങ്ങളെ അവഗണിക്കുന്നത് സര്‍ക്കാരിന്റെ നിഷ്പക്ഷതയെ ചോദ്യം ചെയ്യുന്നു. സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പുകളുടെ സാധ്യതയെക്കുറിച്ച് രാജ്യത്തെ ജനങ്ങള്‍ക്ക് ആശങ്കയുണ്ടാകാമെന്ന് യോഗം വിശ്വസിക്കുന്നുവെന്നും പ്രസ്താവനയില്‍ പറയുന്നു.

വര്‍ദ്ധിച്ചുവരുന്ന സമ്മര്‍ദ്ദങ്ങള്‍ക്കിടയില്‍, ബംഗ്ലാദേശിന്റെ ഇടക്കാല നേതാവ് മുഹമ്മദ് യൂനുസ് അടുത്ത വര്‍ഷം ഏപ്രിലില്‍ ദേശീയ തിരഞ്ഞെടുപ്പ് നടക്കുമെന്ന് നേരത്തെ പറഞ്ഞിരുന്നു. '2026 ഏപ്രില്‍ ആദ്യ പകുതിയില്‍ ഏത് ദിവസവും തിരഞ്ഞെടുപ്പ് നടക്കുമെന്ന്  രാജ്യത്തെ പൗരന്മാരോട് പ്രഖ്യാപിക്കുകയാണെന്ന് താല്‍ക്കാലിക സര്‍ക്കാരിനെ നയിക്കുന്ന 84 കാരനായ സമാധാന നോബല്‍ സമ്മാന ജേതാവ് യൂനുസ് പറഞ്ഞു.

'തെരഞ്ഞെടുപ്പ് നടത്താന്‍ അനുയോജ്യമായ ഒരു അന്തരീക്ഷം സൃഷ്ടിക്കാന്‍ ആവശ്യമായതെല്ലാം സര്‍ക്കാര്‍ ചെയ്തുവരികയാണെന്ന് അദ്ദേഹം ടെലിവിഷന്‍ പ്രക്ഷേപണത്തില്‍ കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ പരിഷ്‌കാരങ്ങള്‍ ആവശ്യമാണെന്ന മുന്നറിയിപ്പും അദ്ദേഹം ആവര്‍ത്തിച്ചു. 'ബംഗ്ലാദേശ് ഓരോ തവണയും തെറ്റായ തിരഞ്ഞെടുപ്പ് നടത്തുമ്പോള്‍ ആഴത്തിലുള്ള പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയിട്ടുണ്ട് എന്നത് ഓര്‍മ്മിക്കേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു. 'തിരഞ്ഞെടുപ്പിനുള്ള വിശദമായ ഒരു രൂപരേഖ ഉചിതമായ സമയത്ത് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ജനങ്ങള്‍ക്ക് നല്‍കുമെന്ന് യൂനുസ് പറഞ്ഞു.