ഇലോണ്‍ മസ്‌കിന് രാഷ്ട്രീയ അഭയം നല്‍കാന്‍ തയ്യാറാണെന്ന് റഷ്യ

ഇലോണ്‍ മസ്‌കിന് രാഷ്ട്രീയ അഭയം നല്‍കാന്‍ തയ്യാറാണെന്ന് റഷ്യ


വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ടെസ്‌ല മേധാവി ഇലോണ്‍ മസ്‌കും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നതിനിടെ വിഷയം അന്താരാഷ്ട ചര്‍ച്ചയാകുന്നു. ഇലോണ്‍ മസ്‌കിന് രാഷ്ട്രീയ അഭയം നല്‍കാന്‍ തയ്യാറാണെന്ന റഷ്യയുടെ നിലപാടാണ് വിഷയത്തിന്റെ ഗതിമാറ്റുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ദി റഷ്യന്‍ ഫെഡറേഷന്റെ ഫസ്റ്റ് ഡെപ്യൂട്ടി ചെയര്‍മാന്‍ ദിമിത്രി നോവിക്കോവാണ് ഇതുസംബന്ധിച്ച പ്രതികരണം നടത്തിയത്.

''മസ്‌കിന് തികച്ചും വ്യത്യസ്തമായ ഒരു തന്ത്രമുണ്ടെന്ന് കരുതുന്നു. അദ്ദേഹത്തിന്റെ വ്യക്തിപരമായ നിലപാടുകളോടുള്ള വിയോജിപ്പുകള്‍ നിലനില്‍ത്തെ തന്നെ മസ്‌കിന് രാഷ്ട്രീയ അഭയം ആവശ്യമെങ്കില്‍ അത് നല്‍കാന്‍ റഷ്യ തയ്യാറാണ്'' എന്നായിരുന്നു ദിമിത്രി നോവിക്കോവാവിന്റെ പ്രതികരണമെന്ന് റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ടാസിനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

രാഷ്ട്രീയ  സാമ്പത്തിക വിഷയങ്ങളെ ചൊല്ലിയാണ് ലോകത്തെ ഏറ്റവും ശക്തനായ ഭരണാധികാരിയെന്ന വിശേഷിപ്പിക്കപ്പെടുന്ന യുഎസ് പ്രസിഡന്റും ലോകത്തെ ഏറ്റവും വലിയ സമ്പന്നന്‍ ഇലോണ്‍ മസ്‌കും തമ്മില്‍ ഇടഞ്ഞത്. സാമൂഹിക മാധ്യമങ്ങളിലും പൊതു ഇടങ്ങളിലും പരസ്പരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതിലേക്ക് എത്തിനില്‍ക്കുമ്പോള്‍ വിഷയത്തില്‍ അന്താരാഷ്ട്ര ഇടപെടല്‍ സംബന്ധിച്ച പ്രതികരണങ്ങള്‍ പുറത്തുവരുന്നത്.

അതിനിടെ, ലൈംഗിക പീഡനകേസില്‍ 2019ല്‍ ഫെഡറല്‍ കസ്റ്റഡിയിലിരിക്കെ മരിച്ച ധനകാര്യ വിദഗ്ദ്ധന്‍ ജെഫ്രി എപ്സ്റ്റീന്റെ കേസുമായി ബന്ധപ്പെട്ട ഫയലുകളില്‍ ട്രംപിന്റെ പേരുണ്ടെന്ന മസ്‌കിന്റെ ആരോപണം യുഎസ് പ്രസിഡന്റ് നിഷേധിച്ചു. വെള്ളിയാഴ്ച ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്‌ഫോമിലായിരുന്നു ട്രംപിന്റെ പ്രതികരണം. എപ്സ്റ്റീന്‍ കേസിലെ ഡിഫന്‍സ് അഭിഭാഷകന്‍ ഡേവിഡ് ഷോണിന്റേതെന്ന് അവകാശപ്പെടുന്ന പ്രസ്താവനയാണ് ട്രംപ് പങ്കുവച്ചത്. ജെഫ്രി എപ്സ്റ്റിന്റെ വിഷയത്തില്‍ പ്രസിഡന്റ് ട്രംപിനെ ബന്ധിപ്പിക്കുന്ന ഒരു വിവരവും ഇല്ലായിരുന്നുവെന്ന് ആധികാരികമായും, സംശയമില്ലാതെയും, കൃത്യമായും പറയാന്‍ കഴിയും,'' എന്ന ഡിഫന്‍സ് അഭിഭാഷകന്‍ പ്രസ്താവനയാണ് ട്രംപ് പങ്കുവച്ചത്. മസ്‌കിന്റെ സഹായം ഇല്ലാതെ തന്നെ തനിക്ക് തെരഞ്ഞെുപ്പ് ജയിക്കാന്‍ കഴിയുമെന്നും ട്രംപ് ആരോപണങ്ങള്‍ക്ക് തിരിച്ചടിച്ചു. മസ്‌കുമായുള്ള യുഎസ് സര്‍ക്കാരിന്റെ കരാറുകള്‍ ഉള്‍പ്പെടെ വെട്ടിച്ചുരുക്കാന്‍ ട്രംപ് നീക്കം തുടങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇരുവരും തമ്മിലുള്ള പ്രശ്‌നപരിഹാരങ്ങള്‍ക്കും നീക്കം തുടങ്ങിയതായി റിപ്പോര്‍ട്ടുകളുണ്ട്. റിപ്പബ്ലിക്കന്‍ നേതാക്കള്‍ ഇടപെട്ടാണ് പ്രശ്‌നപരിഹാര ശ്രമങ്ങള്‍ നടക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.