പൗരത്വ നിയമത്തില്‍ സുപ്രധാന ഭേദഗതി ബില്‍ അവതരിപ്പിച്ച് കാനഡ

പൗരത്വ നിയമത്തില്‍ സുപ്രധാന ഭേദഗതി ബില്‍ അവതരിപ്പിച്ച് കാനഡ


ഒട്ടാവ: കാനഡയിലേക്ക് കുടിയേറുകയും പിന്നീട് പൗരത്വം ലഭിക്കുകയും ചെയ്തവരുടെ മക്കള്‍ക്ക് വംശാവലി അടിസ്ഥാനമാക്കി പൗരത്വം നല്‍കുന്ന നിയമനിര്‍മ്മാണത്തിനുള്ള ബില്‍ കുടിയേറ്റ മന്ത്രി ലെന മെറ്റ്ലെജ് ഡയബ് അവതരിപ്പിച്ചു. ഇന്ത്യന്‍ പ്രവാസികള്‍ ഉള്‍പ്പെടെ നിരവധി കുടിയേറ്റക്കാര്‍ ഈ ബില്ലിനെ സ്വാഗതം ചെയ്തു. വംശാവലി അനുസരിച്ചുള്ള പൗരത്വത്തിന് 'ഒന്നാം തലമുറ പരിധി' ചേര്‍ക്കുന്നതിന് 2009-ല്‍ പൗരത്വ നിയമം ഭേദഗതി ചെയ്തിരുന്നു.

നിലവില്‍ കാനഡയ്ക്ക് പുറത്ത് ജനിച്ച കുട്ടിക്ക് പൗരത്വം ലഭിക്കണമെങ്കില്‍ മാതാപിതാക്കള്‍ ഒന്നുകില്‍ കാനഡയില്‍ ജനിച്ചതോ അല്ലെങ്കില്‍ ആ കുട്ടിയുടെ ജനനത്തിന് മുമ്പ് പൗരന്മാരോ ആയിരിക്കണമെന്നായിരുന്നു ഭേദഗതി. കാനഡയ്ക്ക് പുറത്ത് ജനിച്ച കനേഡിയന്‍ പൗരന്മാരുടെ കുട്ടിക്ക് പൗരത്വം നല്‍കാന്‍ കഴിഞ്ഞിരുന്നില്ല. കാനഡയ്ക്ക് പുറത്ത് നിന്ന് ദത്തെടുക്കുന്ന കുട്ടിക്ക് നേരിട്ട് പൗരത്വം നല്‍കാനും സാധിച്ചിരുന്നില്ല. 

വിദേശത്ത് ജനിച്ച വ്യക്തികള്‍ക്ക് വംശാവലി അനുസരിച്ചുള്ള പൗരത്വത്തിന് ഒന്നാം തലമുറ പരിധി ഏര്‍പ്പെടുത്തിയതോടെ കനേഡിയന്‍ പൗരന്മാരില്‍ പലര്‍ക്കും കാനഡയ്ക്ക് പുറത്ത് ജനിക്കുകയോ ദത്തെടുക്കുകയോ ചെയ്യുന്ന തങ്ങളുടെ കുട്ടിക്ക് പൗരത്വം ലഭ്യമാക്കാന്‍ സാധിക്കില്ലെന്നും നിലവിലെ ഒന്നാം തലമുറ പൗരത്വ പരിധി പ്രതിഫലിപ്പിക്കുന്നില്ലെന്നും ഇമിഗ്രേഷന്‍ റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ (ഐ ആര്‍ സി സി) പറയുന്നു.

ഒന്നാം തലമുറ പരിധി ഭരണഘടനാ വിരുദ്ധമാണെന്ന് കഴിഞ്ഞ വര്‍ഷം കോടതി വിധിച്ചതിനെ തുടര്‍ന്നാണ് ഭേദഗതിയുണ്ടായത്. ഇമിഗ്രേഷന്‍ മുന്‍ മന്ത്രി മാര്‍ക്ക് മില്ലര്‍ മാര്‍ച്ചില്‍ നിയമനിര്‍മ്മാണം അവതരിപ്പിച്ചെങ്കിലും പാസാക്കാന്‍ കഴിഞ്ഞിരുന്നില്ല. അതുകൊണ്ടാണ് ബില്‍ വീണ്ടും അവതരിപ്പിച്ചത്. നിലവിലെ പൗരത്വ നിയമത്തിലെ പ്രശ്‌നമാണ് ബില്‍ സി-3 എന്നു പേരിട്ടിരിക്കുന്ന ഭേദഗതി അവതരിപ്പിക്കുന്നത്. ഒന്നാം തലമുറ പരിധിയോ പൗരത്വ നിയമനിര്‍മാണത്തിലെ കാലഹരണപ്പെട്ട ചില വ്യവസ്ഥകളോ ഒഴിവാക്കി ഏതൊരു വ്യക്തിക്കും സ്വയമേവ കനേഡിയന്‍ പൗരത്വം നല്‍കും. എന്നാല്‍ കുടിയേറ്റത്തോടുള്ള നിലവിലെ പൊതുജനാഭിപ്രായം കണക്കിലെടുക്കുമ്പോള്‍ വെല്ലുവിളികള്‍ നേരിടാനുള്ള സാധ്യതയുണ്ട്. 

ബില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും പാസായി അനുമതി ലഭിച്ചാല്‍ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരുമെന്ന് ഐ ആര്‍ സി സി വൃത്തങ്ങള്‍ പറഞ്ഞു.

പൗരത്വ നിയമത്തില്‍ സുപ്രധാന ഭേദഗതി ബില്‍ അവതരിപ്പിച്ച് കാനഡ