നരേന്ദ്ര മോഡിയെ ജി7 ഉച്ചകോടിയില്‍ ക്ഷണിച്ചതിന് കാര്‍ണിക്ക് വിമര്‍ശനം

നരേന്ദ്ര മോഡിയെ ജി7 ഉച്ചകോടിയില്‍ ക്ഷണിച്ചതിന് കാര്‍ണിക്ക് വിമര്‍ശനം


ടൊറന്റോ: കാനഡയില്‍ നടക്കുന്ന ജി7 ഉച്ചകോടിയിലേക്ക് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ക്ഷണിച്ചതിന് കാനഡ പ്രധാനമന്ത്രി കാര്‍ണിക്കെതിരെ വിമര്‍ശനം. ബ്രിട്ടീഷ് കൊളംബിയയിലെ സിഖ് ആക്ടിവിസ്റ്റ് നിജ്ജാറിന്റെ കൊലപാതകം ഇന്ത്യന്‍ സര്‍ക്കാരിന്റെ 'ഉയര്‍ന്ന തലങ്ങള്‍' ആസൂത്രണം ചെയ്തതാണെന്ന് കാനഡ ഫെഡറല്‍ പൊലീസിന്റെ നിഗമനം നിലനില്‍ക്കുന്നുണ്ട്. എങ്കിലും ആല്‍ബര്‍ട്ടയിലെ ജി7 ഉച്ചകോടിയിലേക്ക് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ക്ഷണിക്കാനുള്ള തീരുമാനത്തെ കാനഡ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി ന്യായീകരിച്ചു.

ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തില്‍ മോഡിക്ക് പങ്കുണ്ടെന്ന് വിശ്വസിക്കുന്നുണ്ടോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ കാര്‍ണി വിസമ്മതിച്ചു. ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം തകരാര്‍ ഈ കൊലപാതകം കാരണമായിരുന്നു. 

കാനഡയില്‍ ഒരു നിയമ പ്രക്രിയയുണ്ടെന്നും അതിനെ കുറിച്ച് അഭിപ്രായങ്ങള്‍ പറയുന്നത് ഉചിതമല്ലെന്നും കാര്‍ണി പറഞ്ഞു. കാനഡയില്‍ താമസിക്കുന്ന നാല് ഇന്ത്യന്‍ പൗരന്മാര്‍ക്കെതിരെ നിജ്ജാറിന്റെ കൊലപാതകത്തിന് കുറ്റം ചുമത്തിയിട്ടുണ്ട്.

പ്രധാന ലോക നേതാക്കള്‍ പങ്കെടുക്കുന്ന ഉച്ചകോടി ജൂണ്‍ 15 മുതല്‍ 17 വരെ ആല്‍ബര്‍ട്ടയിലെ കനനാസ്‌കിസിലാണ് നടക്കുക. 

ഊര്‍ജ്ജം, കൃത്രിമബുദ്ധി, നിര്‍ണായക ധാതുക്കള്‍ എന്നിവയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന ഉച്ചകോടിയിലേക്ക് ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയും ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യവും വിതരണ ശൃംഖലകളുടെ കേന്ദ്രവുമെന്ന നിലയില്‍ ഇന്ത്യന്‍ ഭരണാധികാരിയെ  ക്ഷണിക്കേണ്ടത് പ്രധാനമാണെന്ന് കാര്‍ണി പറഞ്ഞു.

പ്രധാനമന്ത്രി മോഡിയെ താന്‍ ക്ഷണിച്ചതായും അദ്ദേഹം അത് സ്വീകരിച്ചതായും കാര്‍ണി പറഞ്ഞു.

നരേന്ദ്ര മോഡിയെ ജി7 ഉച്ചകോടിയില്‍ ക്ഷണിച്ചതിന് കാര്‍ണിക്ക് വിമര്‍ശനം