ബില്ലിന്റെ പേരില്‍ തമ്മില്‍ തല്ല് : ട്രംപിനെ ഇംപീച്ച് ചെയ്യണമെന്ന് ആവശ്യത്തെ പിന്തുണച്ച് ഇലോണ്‍ മസ്‌ക്; വാന്‍സിനെ പിന്‍ഗാമിയാക്കണം

ബില്ലിന്റെ പേരില്‍ തമ്മില്‍ തല്ല് :  ട്രംപിനെ ഇംപീച്ച് ചെയ്യണമെന്ന് ആവശ്യത്തെ പിന്തുണച്ച് ഇലോണ്‍ മസ്‌ക്; വാന്‍സിനെ പിന്‍ഗാമിയാക്കണം


വാഷിംഗ്ടണ്‍: ആഴ്കള്‍ക്കുമുമ്പുവരെ കട്ടചങ്ങാതിമാരായിരുന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ്  ട്രംപും ശതകോടീശ്വര വ്യവസായി ഇലോണ്‍ മസ്‌കും തമ്മിലുള്ള പോര് രൂക്ഷമാകുന്നു. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്യണമെന്ന സമൂഹമാധ്യമ പോസ്റ്റിനോട് 'യെസ്' പറഞ്ഞ് ഇലോണ്‍ മസ്‌ക്. വൈസ് പ്രസിഡന്റ് ജെ.ഡി വാന്ഡസിനെ പിന്‍ഗാമിയാക്കണമെന്നും മസ്‌ക് ആവശ്യപ്പെട്ടു

ട്രംപിന്റെ താരിഫ് നയം സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിക്കുമെന്നും വിമര്‍ശനം. ജെഫ്രി എപ്സ്റ്റീന്റെ ലൈംഗിക ആരോപണ കേസ് ഫയലില്‍ ട്രംപിന്റെ പേരുണ്ടെന്നും ഇലോണ്‍ മസ്‌ക് വെളിപ്പെടുത്തി. മസ്‌കില്‍ താന്‍ നിരാശനാണെന്നും ട്രംപ് പ്രതികരിച്ചു. മസ്‌കുമായി ഇനി നല്ല ബന്ധം തുടരുമോ എന്നതില്‍ സംശയമെന്നും ട്രംപ്. ട്രംപ് മസ്‌ക് പോരിന് പിന്നാലെ ടെസ്ലയുടെ ഓഹരികള്‍ 15 ശതമാനം ഇടിഞ്ഞു.

ട്രംപ് നന്ദികേട് പറയുന്നുവെന്ന് മസ്‌ക് പ്രതികരിച്ചു. തന്റെ സഹായമില്ലായിരുന്നെങ്കില്‍ ട്രംപ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ തോല്‍ക്കുമായിരുന്നെന്നും മസ്‌ക് പറയുന്നു.

ഇലക്ട്രിക് വാഹനങ്ങള്‍ ഒഴിവാക്കിയുള്ള തന്റെ ഡൊമസ്റ്റിക് പോളിസി ബില്ലാണ് മസ്‌കിനെ പ്രകോപിപ്പിച്ചത് എന്നാണ് ട്രംപ് പറയുന്നത്. എന്നാല്‍ ഈ ബില്ല് ഇതുവരെയും തന്നെ കണിച്ചിട്ടില്ലെന്നും ഒറ്റ രാത്രികൊണ്ട് യുഎസ് കോണ്‍ഗ്രസിലെ ഒരാള്‍ക്ക് പോലും വായിക്കാനുള്ള സമയം പോലും നല്‍കാതെ ട്രംപ് അവതരിപ്പിക്കുകയായിരുന്നുവെന്നും മസ്‌ക് പ്രതികരിച്ചു.

അമേരിക്കയിലെ മധ്യവര്‍ഗക്കാര്‍ക്കായി ഒരു പുതിയ രാഷ്ട്രീയ പാര്‍ട്ടിക്ക് സമയമായെന്നും ചോദിച്ചുകൊണ്ട് എക്‌സില്‍ ഒരു പോളും മസ്‌ക് തുടങ്ങി വച്ചിട്ടുണ്ട്. മസ്‌കിനോട് ഒഴിഞ്ഞു പോകാന്‍ താന്‍ ആവശ്യപ്പെട്ടതായി ട്രംപ് പറഞ്ഞു. ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍ബന്ധിതമാക്കണമെന്ന മസ്‌കിന്റെ ആവശ്യത്തിന് താന്‍ വഴങ്ങിക്കൊടുത്തിട്ടില്ലെന്നും ട്രംപ് പറയുന്നു. ഗവണ്‍മെന്റ് കോണ്‍ട്രാക്റ്റ് റദ്ദാക്കുകയാണെന്ന് പറഞ്ഞ സ്ഥിതിക്ക് സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ സ്‌പേസ് ക്രാഫ്റ്റ് പ്രോജക്റ്റ് ഡികമ്മിഷന്‍ ചെയ്യാനുള്ള നടപടികള്‍ ആരംഭിക്കുകയാണെന്ന് മസ്‌ക് പറഞ്ഞു.