'സിംല കരാര്‍ അവസാനിച്ചു': കശ്മീര്‍ ഇനി അന്താരാഷ്ട്ര തലത്തില്‍ കൈകാര്യം ചെയ്യുമെന്ന് പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്

'സിംല കരാര്‍ അവസാനിച്ചു': കശ്മീര്‍ ഇനി അന്താരാഷ്ട്ര തലത്തില്‍ കൈകാര്യം ചെയ്യുമെന്ന് പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്


ഇസ്‌ലാമാബാദ്:  കശ്മീര്‍ സംബന്ധിച്ച ഇസ്ലാമാബാദിന്റെ നിലപാട്  മാറ്റത്തെ സൂചിപ്പിച്ചുകൊണ്ട് 1972 ലെ സിംല കരാര്‍ 'ഒരു നിര്‍ജീവ രേഖ'യായി മാറിയെന്ന് പാകിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് പ്രഖ്യാപിച്ചു. 1948 ലെ ഐക്യരാഷ്ട്രസഭ പിന്തുണയുള്ള നിലപാടിലേക്ക് പാകിസ്ഥാന്‍ മടങ്ങിയെന്നും നിയന്ത്രണ രേഖ അംഗീകൃത അതിര്‍ത്തിയല്ല, വെടിനിര്‍ത്തല്‍ രേഖയാണെന്നും ആസിഫ് ഒരു ടെലിവിഷന്‍ പ്രസ്താവനയില്‍ പറഞ്ഞു.

വര്‍ദ്ധിച്ചുവരുന്ന പിരിമുറുക്കങ്ങള്‍ക്കും ഇന്ത്യയുമായുള്ള ഉഭയകക്ഷി കരാറുകളില്‍ പാകിസ്ഥാന്റെ ദീര്‍ഘകാല നിലപാടുകള്‍ പുന:പരിശോധന നടത്തുന്നതിനുമിടയിലാണ് ഈ പരാമര്‍ശങ്ങള്‍.

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി ചട്ടക്കൂട് ശിഥിലമായെന്ന് ഖ്വാജ ആസിഫ് ഉറപ്പിച്ചു പറഞ്ഞു. 'സിംല കരാര്‍ ഇപ്പോള്‍ ഒരു നിര്‍ജീവ രേഖയാണ്. വെടിനിര്‍ത്തലിനും പ്രമേയങ്ങള്‍ക്കും ശേഷം ഐക്യരാഷ്ട്രസഭ എല്‍ഒസി വെടിനിര്‍ത്തല്‍ രേഖ പ്രഖ്യാപിച്ച 1948 ലെ നിലപാടിലേക്ക് നമ്മള്‍ തിരിച്ചെത്തിയിരിക്കുന്നു,' അദ്ദേഹം പറഞ്ഞു. 'മുന്നോട്ട് പോകുമ്പോള്‍, ഈ തര്‍ക്കങ്ങള്‍ ബഹുമുഖമായോ അന്താരാഷ്ട്ര തലത്തിലോ കൈകാര്യം ചെയ്യും.'

'സിന്ധു നദീജല കരാര്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചാലും ഇല്ലെങ്കിലും, സിംല ഇതിനകം അവസാനിച്ചു' എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം മറ്റ് കരാറുകളുടെ നിലനില്പിനെക്കുറിച്ചും സംശയം പ്രകടിപ്പിച്ചു.

ഇസ്ലാമാബാദ് ഉഭയകക്ഷി പാത ഉപേക്ഷിക്കുന്നത് ഇതാദ്യമല്ല. 2019 ഓഗസ്റ്റില്‍ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ ആര്‍ട്ടിക്കിള്‍ 370 ഇന്ത്യ റദ്ദാക്കിയതിന് ശേഷം പാകിസ്ഥാന്‍ മുമ്പ് സിംല കരാര്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. അതിനുശേഷം, കശ്മീര്‍ ഒരു ആഭ്യന്തര കാര്യമായി തുടരണമെന്ന് ഇന്ത്യ വാദിക്കുമ്പോഴും പാകിസ്ഥാന്‍ ഈ വിഷയം അന്താരാഷ്ട്ര വേദികളിലേക്ക് കൊണ്ടുപോയി.

1971 ലെ ഇന്ത്യപാക് യുദ്ധത്തിനുശേഷം 1972 ല്‍ ഒപ്പുവച്ച സിംല കരാര്‍ പ്രകാരം, ഇരു രാജ്യങ്ങളും ഉഭയകക്ഷി മാര്‍ഗങ്ങളിലൂടെ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ പ്രതിജ്ഞാബദ്ധമാണ്. ഇന്ത്യ ഇപ്പോഴും ഈ തത്വമാണ് ഉയര്‍ത്തിപ്പിടിക്കുന്നത്.

പാകിസ്ഥാന്റെ ആണവ നിലപാടിനെക്കുറിച്ച് ആസിഫ് ഒരു മുന്നറിയിപ്പും നല്‍കി. രാജ്യം അതീവ ജാഗ്രതയിലാണ്, 'നമ്മുടെ നിലനില്‍പ്പിന് നേരിട്ട് ഭീഷണിയുണ്ടെങ്കില്‍ മാത്രമേ ആണവായുധങ്ങള്‍ ഉപയോഗിക്കുന്നത് പരിഗണിക്കൂ' എന്ന് അദ്ദേഹം പറഞ്ഞു. ഗള്‍ഫ് രാജ്യങ്ങളും ചൈനയും ഉള്‍പ്പെടെയുള്ള പ്രാദേശിക സഖ്യകക്ഷികളുമായി പാകിസ്ഥാന്‍ കൂടിയാലോചിച്ചിട്ടുണ്ടെന്നും നിലവിലെ സംഭവവികാസങ്ങളെക്കുറിച്ച് യുകെയെയും യുഎസിനെയും അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം സ്ഥിരീകരിച്ചു.

'അറേബ്യന്‍ ഗള്‍ഫിലെ ഞങ്ങളുടെ ചില സുഹൃത്തുക്കള്‍ ഇരു പക്ഷവുമായും സംസാരിച്ചുവെന്ന്  ഒരു രാജ്യത്തിന്റെയും പേര് പറയാതെ ആസിഫ് കൂട്ടിച്ചേര്‍ത്തു.  അതേസമയം, സംയമനം പാലിക്കണമെന്ന് ചൈന ആവശ്യപ്പെട്ടു, അമേരിക്ക ഇതുവരെ ഇടപെടുന്നതില്‍ നിന്ന് 'അകന്നു നില്‍ക്കാന്‍' തീരുമാനിച്ചിരുന്നുവെന്ന് ആസിഫ് ചൂണ്ടിക്കാട്ടി.

സ്‌കൈ ന്യൂസിലെ യാല്‍ഡ ഹക്കീമുമായുള്ള അടുത്തിടെ വൈറലായ അഭിമുഖത്തില്‍, ഭീകര സംഘടനകളെ പിന്തുണയ്ക്കുന്നതില്‍ പാകിസ്ഥാന്റെ പങ്ക് ആസിഫ് അംഗീകരിച്ചതായി വ്യക്തമായതോടെ വിവാദം കൂടുതല്‍ രൂക്ഷമായി. പാകിസ്ഥാന്‍ തീവ്രവാദ ഗ്രൂപ്പുകളെ പിന്തുണയ്ക്കുകയും പരിശീലനം നല്‍കുകയും ധനസഹായം നല്‍കുകയും ചെയ്തിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍, 'ഏകദേശം 3 പതിറ്റാണ്ടുകളായി ഞങ്ങള്‍ അമേരിക്കയ്ക്കുവേണ്ടി ഈ വൃത്തികെട്ട ജോലി ചെയ്തുവരികയാണ്... ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്കുവേണ്ടിയും. അതൊരു തെറ്റായിരുന്നു, അതിന്റെ പേരില്‍ ഞങ്ങള്‍ കഷ്ടപ്പെട്ടു.' -ആസിഫ് മറുപടി പറഞ്ഞു: 

ശീതയുദ്ധകാലത്തെ ഭൗമരാഷ്ട്രീയത്തിന്റെയും 9/11ന് ശേഷമുള്ള പടിഞ്ഞാറന്‍ രാജ്യങ്ങളുമായുള്ള സഖ്യത്തിന്റെയും ഭാഗമായിട്ടാണ് അദ്ദേഹം പിന്തുണയെ കണ്ടത്. 'സോവിയറ്റ് യൂണിയനെതിരായ യുദ്ധത്തിലും പിന്നീട് 9/11ന് ശേഷമുള്ള യുദ്ധത്തിലും ഞങ്ങള്‍ ചേര്‍ന്നിരുന്നില്ലെങ്കില്‍, പാകിസ്ഥാന്റെ ട്രാക്ക് റെക്കോര്‍ഡ് കുറ്റമറ്റതായിരുന്നുവെന്ന് ആസിഫ് പറഞ്ഞു.

 പാക്കിസ്ഥാന്‍ ആഗോള ജിഹാദി ശൃംഖലകളുടെ ഒരു സങ്കേതവും കേന്ദ്രവുമായി പ്രവര്‍ത്തിച്ചുവെന്നും പലപ്പോഴും പ്രാദേശിക സമാധാനത്തിന് ഭീഷണിയായെന്നും പാകിസ്ഥാനെതിരെ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന ഒരു ആരോപണമാണ് ഈ കുറ്റസമ്മതം അടിവരയിടുന്നത്.