പുടിനും ട്രംപും ഇന്ത്യ-പാക് സംഘര്‍ഷം ഫോണില്‍ ചര്‍ച്ച ചെയ്തു

പുടിനും ട്രംപും ഇന്ത്യ-പാക് സംഘര്‍ഷം ഫോണില്‍ ചര്‍ച്ച ചെയ്തു


ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷത്തെക്കുറിച്ച് ചര്‍ച്ച ചെയ്ത് റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിനും യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപും. ഫോണില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘര്‍ഷം ഉള്‍പ്പെടെ നിരവധി ആഗോള വിഷയങ്ങള്‍ ചര്‍ച്ച ചെയ്തതായി ക്രെംലിന്‍ ഉദ്യോഗസ്ഥന്‍ യൂറി ഉഷാക്കോവ് പറഞ്ഞു. യുക്രെയ്ന്‍ യുദ്ധം, ഇറാന്റെ ആണവ പദ്ധതി, മറ്റ് ആഗോള കാര്യങ്ങള്‍ എന്നിവയെക്കുറിച്ച് ഇരു നേതാക്കളും സംസാരിച്ചതായി അദ്ദേഹം പറഞ്ഞു.

പഹല്‍ഗാം ഭീകരാക്രമണത്തില്‍ 26 സാധാരണക്കാര്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘര്‍ഷം കുത്തനെ വര്‍ദ്ധിച്ചു. ഇന്ത്യയിലെ ജമ്മു കശ്മീരിലെ ഒരു വിനോദസഞ്ചാര കേന്ദ്രമാണ് പഹല്‍ഗാം. ആക്രമണത്തിന് പിന്നില്‍ പാകിസ്താന്‍ ആസ്ഥാനമായുള്ള തീവ്രവാദികളാണെന്ന് ഇന്ത്യ ആരോപിച്ചു. ഇതിനു മറുപടിയായി, മെയ് 7 ന് ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ ആരംഭിച്ചു. അതിര്‍ത്തിക്കപ്പുറത്തുള്ള പാകിസ്താന്‍, തീവ്രവാദ ക്യാമ്പുകള്‍ സ്ഥിതിചെയ്യുന്ന പാക് അധിനിവേശ കശ്മീരിലെ (പിഒകെ) സ്ഥലങ്ങള്‍ ലക്ഷ്യമിട്ട് ഇന്ത്യ തിരിച്ചടിച്ചു. മെയ് 10 ന് ഇരു രാജ്യങ്ങളും പൂര്‍ണ്ണ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയായിരുന്നു.

റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിനുമായി താന്‍ ടെലിഫോണില്‍ സംസാരിച്ചു. ആ സംഭാഷണം ഏകദേശം ഒരു മണിക്കൂറും 15 മിനിറ്റും നീണ്ടുനിന്നു. റഷ്യയുടെ വിമാനങ്ങള്‍ക്ക് നേരെ യുക്രെയ്ന്‍ നടത്തിയ ആക്രമണത്തെക്കുറിച്ചും ഇരുപക്ഷവും നടത്തുന്ന മറ്റ് നിരവധി ആക്രമണങ്ങളെക്കുറിച്ചും ഞങ്ങള്‍ ചര്‍ച്ച ചെയ്തു. അതൊരു നല്ല സംഭാഷണമായിരുന്നു, പക്ഷേ ഉടനടി സമാധാനത്തിലേക്ക് നയിക്കുന്ന സംഭാഷണമല്ല, എന്ന്' ട്രംപ് എക്‌സില്‍ കുറിച്ചു.

അടുത്തിടെ വ്യോമതാവളങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണത്തിന് യുക്രെയ്ന്‍ മറുപടി നല്‍കേണ്ടിവരുമെന്ന് പ്രസിഡന്റ് പുടിന്‍ ശക്തമായി പറഞ്ഞിട്ടുണ്ട്. ഇറാനെക്കുറിച്ചും ആണവായുധങ്ങള്‍ സംബന്ധിച്ച ഇറാന്റെ തീരുമാനം വേഗത്തില്‍ എടുക്കേണ്ട സമയമായിരിക്കുന്നു എന്ന വസ്തുതയെക്കുറിച്ചും ഞങ്ങള്‍ ചര്‍ച്ച ചെയ്തു.