അറസ്റ്റും ആയുധമാക്കി ഉദയനിധി സ്റ്റാലിന്‍; സംസ്ഥാനമാകെ ഡിഎംകെ പ്രതിഷേധം, നാല് മണിക്കൂറിന് ശേഷം മോചിപ്പിച്ചു

അറസ്റ്റും ആയുധമാക്കി ഉദയനിധി സ്റ്റാലിന്‍; സംസ്ഥാനമാകെ ഡിഎംകെ പ്രതിഷേധം, നാല് മണിക്കൂറിന് ശേഷം മോചിപ്പിച്ചു


ചെന്നൈ: വിവാദ പരാമര്‍ശത്തിന്റെ പേരിൽ അറസ്റ്റിലായ തമിഴ്‌നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചു. കസ്റ്റഡിയിലെടുത്ത് ഏതാണ്ട് നാലു മണിക്കൂറിനു ശേഷമായിരുന്നു മോചനം. ഉദയനിധിയെ ഇന്നു തന്നെ മോചിപ്പിക്കണമെന്ന് മദ്രാസ് ഹൈക്കോടതി നേരത്തെ നിർദേശിച്ചിരുന്നു. ചോദ്യം ചെയ്യലിനു ശേഷം ഇന്നുതന്നെ ഉദയനിധിയെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കണമെന്നായിരുന്നു തമിഴ് നാട് പൊലീസിന് മദ്രാസ് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. പോലീസിനോട് സഹകരിക്കാന്‍ ജസ്റ്റിസ് ജി കെ ഇളന്തിരയയ്യന്‍ ഉദയനിധി സ്റ്റാലിനോടും നിര്‍ദേശിച്ചു.


എന്നാല്‍ ഇതിനു മുമ്പേ തന്നെ പൊലീസ് ഉദയനിധി സ്റ്റാലിനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. രാവിലെ അതിനാടകീയമായ നീക്കങ്ങള്‍ക്കൊടുവിലാണ് പോലീസ് ഉദയനിധിയെ കസ്റ്റഡിയിലെടുത്തത്. നീലാങ്കരയിലെ വീട്ടിലെത്തിയ അഡീഷണല്‍ പോലീസ് കമ്മീഷണര്‍ വിവാദപരാമര്‍ശത്തില്‍ ഉദയനിധിക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതിട്ടുണ്ടെന്ന് അറിയിച്ചു. തുടര്‍ന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിവരം അറിഞ്ഞ് ഉദയനിധിയുടെ വീടിന് മുമ്പില്‍ തടിച്ചുകൂടിയ ഡിഎംകെ പ്രവര്‍ത്തകര്‍ പോലീസിനെതിരെ പ്രതിഷേധിച്ചു. പൊലീസുമായി ഉന്തും തള്ളുമുണ്ടായി.


അറസ്റ്റ് നീക്കം തടയണമെന്ന് ആവശ്യപ്പെട്ട് ഉദയനിധി സമര്‍പ്പിച്ച ഹര്‍ജി ഉച്ചയ്ക്ക് 2.15 ഓടെയാണ് മദ്രാസ് ഹൈക്കോടതി പരിഗണിച്ചത്. വിവാദ പരാമര്‍ശത്തില്‍ ഉദയനിധിയുടെ അറസ്റ്റ് രേഖപ്പെടുത്തിയെന്നും ചോദ്യം ചെയ്യാനായി തഞ്ചാവൂരിലേക്ക് കൊണ്ടുപോയെന്നും അഡ്വക്കേറ്റ് ജനറല്‍ കോടതിയെ അറിയിച്ചു. ഉദയനിധിയെ റിമാന്‍ഡ് ചെയ്യാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും, ചോദ്യം ചെയ്യലിന് ശേഷം വിട്ടയക്കുമെന്നും എജി കോടതിയെ അറിയിച്ചു.


സ്ത്രീകളുടെ താല്‍പ്പര്യം സംരക്ഷിക്കുക എന്ന ഉദ്ദേശ്യം മാത്രമേ സര്‍ക്കാരിനുള്ളൂ എന്നും അഡ്വക്കേറ്റ് ജനറല്‍ വിജയ് നാരായണന്‍ കോടതിയെ അറിയിച്ചു. എഫ്‌ഐആര്‍ വായിച്ച കോടതി ഇതില്‍ എന്താണ് അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ എന്നു ചോദിച്ചു. പോലീസ് ആവശ്യപ്പെടുമ്പോള്‍ അന്വേഷണങ്ങളോട് സഹകരിക്കണമെന്ന് മദ്രാസ് ഹൈക്കോടതി ആവശ്യപ്പെട്ടു. ഉദയനിധിയുടെ ഹര്‍ജി ഇന്നുതന്നെ പരിഗണിക്കുമെന്നും, അതുവരെ നടപടികളൊന്നും പാടില്ലെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.


കാവേരി നദീജല തര്‍ക്ക വിഷയത്തില്‍ തഞ്ചാവൂരില്‍ നടന്ന കര്‍ഷക പ്രതിഷേധ മാര്‍ച്ചിനിടെയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. മുഖ്യമന്ത്രി ജോസഫ് വിജയ് യെ വിമര്‍ശിക്കുന്നതിനിടെ നടി തൃഷയെക്കുറിച്ച് നടത്തിയ ദ്വയാര്‍ഥ പരാമര്‍ശമാണ് വിവാദമായത്. കാവേരി വിഷയത്തില്‍ മുഖ്യമന്ത്രി വിജയ് മിണ്ടുന്നില്ലെന്നും അദ്ദേഹത്തിന് ആകെയുള്ള ജോലി ഡിഎംകെയ്ക്ക് എതിരെ കള്ളക്കേസെടുക്കുന്നതാണെന്നും ഉദയനിധി പറഞ്ഞു. പ്രസംഗത്തിനിടെ ഡിഎംകെ പ്രവര്‍ത്തകര്‍ 'തൃഷ, തൃഷ' എന്ന് കൂട്ടത്തോടെ വിളിച്ചതോടെ പ്രസംഗം നിര്‍ത്തിയ ശേഷം ഉദയനിധി നടത്തിയ പരാമര്‍ശമാണ് വിവാദമായത്.


തമിഴ്‌നാട് പ്രതിപക്ഷനേതാവ് ഉദയനിധി സ്റ്റാലിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തതിനു പിന്നാലെ തുടര്‍ പ്രതിഷേധ നടപടികളെ കുറിച്ച് ആലോചിക്കാന്‍ ഡിഎംകെ ആസ്ഥാനത്ത് നേതാക്കള്‍ യോഗം ചേര്‍ന്നു. നാളെ തമിഴ്‌നാട് നിയമസഭയില്‍ ബജറ്റ് സമ്മേളനം ആരംഭിക്കാനിരിക്കെയാണ് പോലീസ് നടപടി. ഉദയനിധി സ്റ്റാലിന്റെ അറസ്റ്റിനെ ഡിഎംകെ അപലപിച്ചു. വിജയ് സര്‍ക്കാരിന്റെ രാഷ്ട്രീയ പകപോക്കല്‍ എന്നാണ് അറസ്റ്റിനെ ഡിഎംകെ വിശേഷിപ്പിച്ചത്. അറസ്റ്റിനെത്തുടര്‍ന്ന് തമിഴ്‌നാട്ടില്‍ ഡിഎംകെ പ്രവര്‍ത്തകര്‍ വ്യാപക പ്രതിഷേധമാണ് ഉയര്‍ത്തിയത്. വിവാദപരാമര്‍ശത്തില്‍ ഉദയനിധിക്കെതിരെ ടിവികെ പ്രവര്‍ത്തകരും പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.