രക്ഷാപ്രവർത്തന കേസിൽ സസ്പെൻഷൻ; എം.ആർ അജിത്കുമാറിനെ കൈവിട്ട് യുഡിഎഫ് സർക്കാരും

രക്ഷാപ്രവർത്തന കേസിൽ സസ്പെൻഷൻ; എം.ആർ അജിത്കുമാറിനെ കൈവിട്ട് യുഡിഎഫ് സർക്കാരും


തിരുവനന്തപുരം: ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെയുണ്ടായ കൈയേറ്റവും തുടർന്നുണ്ടായ കേസ് അന്വേഷണവും അട്ടിമറിക്കാൻ ശ്രമിച്ചെന്ന കേസിൽ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനും എഡിജിപിയുമായ എം.ആർ. അജിത് കുമാറിന് സസ്‌പെൻഷൻ. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് ഡി.ജി.പി റിപ്പോർട്ട് നൽകിയതിന് പിന്നാലെയാണ് നടപടി. കേസിലെ പ്രതികളായ മുൻ മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സെക്യൂരിറ്റി ജീവനക്കാരെ സംരക്ഷിക്കാൻ ക്രമവിരുദ്ധമായി ഇടപെട്ടതായി പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയതിനെ തുടർന്നാണ് ആഭ്യന്തര വകുപ്പ് നടപടിയെടുത്തത്. കേസിലെ പ്രതികളെ രക്ഷിക്കുന്നതിനായി കേസ് ഡയറിയിലെ ഫയലുകളിൽ തിരുത്തൽ വരുത്താൻ അജിത് കുമാർ കീഴുദ്യോഗസ്ഥരെ നിർബന്ധിച്ചതായും നിർദ്ദേശങ്ങൾ നൽകിയതായും എസ്.ഐ.ടിയുടെ അന്തിമ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

കേസ് അട്ടിമറിക്കാൻ നടത്തിയ നീക്കങ്ങളുടെ ഫോൺ സംഭാഷണങ്ങൾ, സാക്ഷിമൊഴികൾ, സാഹചര്യതെളിവുകൾ എന്നിവ കൃത്യമായി ശേഖരിച്ചാണ് എ.ഡി.ജി.പി കുറ്റക്കാരനാണെന്ന നിഗമനത്തിൽ എസ്.ഐ.ടി എത്തിയത്. ആദ്യം നൽകിയ പ്രാഥമിക റിപ്പോർട്ടിൽ അജിത് കുമാറിന്റെ പങ്ക് വ്യക്തമായി ചൂണ്ടിക്കാണിച്ചിരുന്നില്ല. തുടർന്ന് ഉന്നതതല ഇടപെടലുകളിൽ വ്യക്തത വരുത്താൻ സംസ്ഥാന പൊലീസ് മേധാവി നിർദ്ദേശിച്ചതോടെയാണ് എസ്ഐടി വിശദമായ റിപ്പോർട്ട് സമർപ്പിച്ചത്.

എസ്ഐടി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അജിത് കുമാറിൽ നിന്നും സംസ്ഥാന പൊലീസ് മേധാവി രേഖാമൂലം വിശദീകരണം തേടിയിരുന്നു. കേസ് അട്ടിമറിക്കാൻ ഇടപെട്ടെന്നു പറയുന്ന സമയത്ത് താൻ മുണ്ടക്കൈ – ചൂരൽമല ദുരന്തത്തിലെ രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട് വയനാട്ടിലായിരുന്നുവെന്നാണ് ഡിജിപിക്ക് നൽകിയ മറുപടിയിൽ അജിത്കുമാർ അവകാശപ്പെട്ടത്. ഇതുസംബന്ധിച്ച യാത്രാരേഖകളും കൈമാറിയിരുന്നു. കേസ് ഡയറി തിരുത്താൻ ഓഫിസിലെ ഗ്രേഡ് എസ്ഐമാർക്കു നിർദേശം നൽകിയതായുള്ള ആരോപണവും അദ്ദേഹം നിഷേധിച്ചിരുന്നു. ഉദ്യോഗസ്ഥന്റെ മറുപടിയും എസ്ഐടി കണ്ടെത്തലുകളും ഉൾപ്പെടുത്തിയ റിപ്പോർട്ട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് ഡിജിപി കൈമാറിയതിന് പിന്നാലെയാണ് സർക്കാരിന്റെ സസ്‌പെൻഷൻ ഉത്തരവ് പുറത്തിറങ്ങിയത്. ഡിജിപിയായി സ്ഥാനക്കയറ്റം നേടാനുള്ള അജിത്ത്കുമാറിൻറെ സാധ്യതകളും ഇതോടെ അടഞ്ഞു.