ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവള പദ്ധതി സ്ഥലമേറ്റെടുപ്പിന് ഭരണാനുമതി

ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവള പദ്ധതി സ്ഥലമേറ്റെടുപ്പിന് ഭരണാനുമതി


തിരുവനന്തപുരം: ശബരിമല ഗ്രീന്‍ഫീല്‍ഡ് അന്താരാഷ്ട്ര വിമാനത്താവള പദ്ധതിക്ക് എരുമേലിയില്‍ സ്ഥലം ഏറ്റെടുക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഭരണാനുമതി നല്‍കി. വിശദപദ്ധതിരേഖ ഒരാഴ്ചയ്ക്കകം പൂര്‍ത്തിയാകും. കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷനുവേണ്ടി പ്രത്യേക ഏജന്‍സിയാണ് പഠനം നടത്തി രേഖ തയ്യാറാക്കുന്നത്.

2024 ഫെബ്രുവരിയിലാണ് സ്റ്റുപ് എന്ന ഏജന്‍സിയെ ചുമതല ഏല്‍പ്പിച്ചത്. നാലുകോടി രൂപയായിരുന്നു ചെലവ്. മണിമല, എരുമേലി തെക്ക് വില്ലേജുകളിലായി ഇവരുടെ വിവരശേഖരണം കഴിഞ്ഞ ദിവസങ്ങളില്‍ പൂര്‍ത്തിയായിരുന്നു. ഏജന്‍സി തയ്യാറാക്കുന്ന ഡി പി ആര്‍ കേന്ദ്രം അംഗീകരിക്കുന്ന മുറയ്ക്ക് പദ്ധതി നടത്തിപ്പ് ഘട്ടത്തിലേക്ക് കടക്കും.

എരുമേലി സൗത്ത്, മണിമല വില്ലേജുകളിലായി 245 പേരുടെ ഭൂമിയും ചെറുവള്ളി എസ്റ്റേറ്റ് ഭൂമിയുമാണ് ഏറ്റെടുക്കുന്നത്. 2013ലെ ഭൂമി ഏറ്റെടുക്കല്‍, പുനരധിവാസം, പുനരധിവാസം നിയമം പ്രകാരം ഭൂമി ഏറ്റെടുക്കല്‍ നടപടികളുമായി മുന്നോട്ടു പോകാന്‍ സര്‍ക്കാരിനെ അധികാരപ്പെടുത്തുന്നതായി അഡീഷണല്‍ ചീഫ് സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍ പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു.

വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തതുപോലെ  എല്‍ എ ആര്‍ ആര്‍ നിയമപ്രകാരം ഭൂമി ഏറ്റെടുക്കലിനായി അഡ്മിനിസ്ട്രേറ്ററെ നിയമിക്കുമ്പോള്‍ പ്രത്യേക പാക്കേജ് വാഗ്ദാനം ചെയ്യുന്നതിനുള്ള സാധ്യത സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

സാമൂഹിക ആഘാത വിലയിരുത്തല്‍ റിപ്പോര്‍ട്ട്, എസ് ഐ എ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയുള്ള വിദഗ്ധ സമിതിയുടെ ശുപാര്‍ശകള്‍, ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട് എന്നിവ പരിഗണിച്ച ശേഷമാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്.

ഇത് രണ്ടാം തവണയാണ് ഭൂമി ഏറ്റെടുക്കല്‍ പ്രക്രിയയിലൂടെ സര്‍ക്കാര്‍ കടന്നുപോകുന്നത്. അയന ചാരിറ്റബിള്‍ ട്രസ്റ്റിന്റേയും ഭൂമി ഏറ്റെടുക്കാന്‍ തീരുമാനിച്ചിരുന്ന താമസക്കാരുടെയും എതിര്‍പ്പിനെത്തുടര്‍ന്ന് എസ് ഐ എയുടെയും ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ച മുന്‍ വിജ്ഞാപനങ്ങള്‍ റദ്ദാക്കിയിരുന്നു. സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് നടത്തിയ പ്രാരംഭ പഠനത്തിന്റെ നിയമസാധുത സംഘടനയുടെ സംസ്ഥാന വ്യവസായ വകുപ്പുമായുള്ള ബന്ധങ്ങള്‍ ചൂണ്ടിക്കാട്ടി കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടിരുന്നു.

പുതിയ ഉത്തരവ് പ്രകാരം, എരുമേലി സൗത്ത്, മണിമല ഗ്രാമങ്ങളിലെ ആകെ 1,039.87 ഹെക്ടര്‍ (2,570 ഏക്കര്‍) ഭൂമി വിമാനത്താവള പദ്ധതിക്കായി ഏറ്റെടുക്കാം. ഡി പി ആര്‍ പൂര്‍ത്തിയാക്കി കെ എസ്ഐ ഡി സിക്ക് സമര്‍പ്പിച്ചാല്‍ കൂടുതല്‍ അവലോകനത്തിനായി കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന് അയയ്ക്കും.