അങ്കമാലി- ശബരി പാതയ്ക്ക് അനുമതി; പ്രവൃത്തി ഉടന്‍ തുടങ്ങും

അങ്കമാലി- ശബരി പാതയ്ക്ക് അനുമതി; പ്രവൃത്തി ഉടന്‍ തുടങ്ങും


തിരുവനന്തപുരം: അങ്കമാലി- ശബരി റെയില്‍പ്പാതയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് കേന്ദ്രാനുമതി. മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം തീരുമാനത്തിലായത്. സംസ്ഥാനത്തെ റെയില്‍വേ ചുമതലയുള്ള മന്ത്രി വി അബ്ദുറഹിമാനും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

കേന്ദ്രത്തില്‍ നിന്നുള്ള വിദഗ്ധ സംഘം അടുത്ത ദിവസം കേരളത്തിലെത്തും. പാതയ്ക്കായി ഭൂമി ഏറ്റെടുക്കുന്ന നടപടികള്‍ ജൂലായ് മാസത്തില്‍ ആരംഭിക്കാനാണ് ധാരണയായത്. കേരളത്തില്‍ മൂന്ന്, നാല് പാതകളുടെ കാര്യങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തു. ഇക്കാര്യത്തിലും അനുകൂല പ്രതികരണമാണ് കേന്ദ്രമന്ത്രിയില്‍ നിന്നുണ്ടായത്.

അങ്കമാലി മുതല്‍ എരുമേലി വരെ 111.48 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതാണ് 1997- 98 റെയില്‍വേ ബജറ്റില്‍ നിര്‍ദ്ദേശിക്കപ്പെട്ട ശബരി പാത. എട്ട് കിലോമീറ്റര്‍  ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയായിരുന്നു. അങ്കമാലിക്കും കാലടിയ്ക്കും ഇടയില്‍ 7 കിലോമീറ്റര്‍ നിര്‍മ്മാണവും നടന്നിട്ടുണ്ട്. 

ഇതോടെ റെയില്‍ കണക്ടിവിറ്റിയുടെയും വികസനത്തിന്റേയും പുതുലോകം കേരളത്തിനു മുന്നില്‍ തുറക്കുകയാണ്. ശബരിമല തീര്‍ഥാടകര്‍ക്ക് വലിയ സഹായമാകുന്നതാണ് ഈ പാത. എറണാകുളം, ഇടുക്കി, പത്തനംതിട്ട ജില്ലകളുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് ഉത്തേജനമാവുകയും ചെയ്യും. ഇടുക്കി ജില്ലയെ റെയില്‍വേയുമായി കണ്ണിചേര്‍ക്കുന്ന പ്രഥമ പാതയെന്ന പ്രത്യേകതയുമുണ്ട്.