കൊച്ചി: ചികിത്സയില്‍ കഴിയുന്ന ഭാര്യാപിതാവിനെ കാണാന്‍ സര്‍ക്കാര്‍ വാടകയ്‌ക്കെടുത്ത ഹെലികോപ്റ്ററില്‍ സഞ്ചരിച്ച മുഖ്യമന്ത്രി വിഡി സതീശനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ രൂക്ഷവിമര്‍ശനം. മുന്‍ മുഖ്യമന്ത്രി പിണറായി ഹെലികോപ്റ്റര്‍ ധൂര്‍ത്ത് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട സതീശന്‍; മുഖ്യമന്ത്രിയായപ്പോള്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി വാടകയ്ക്ക് എടുത്ത ഹെലികോപ്റ്റര്‍ സ്വകാര്യ ആവശ്യത്തിന് ഉപയോഗിച്ചുവെന്നാണ് പ്രധാന ആരോപണം.
ന്യൂമോണിയ ബാധിതനായി ആലുവ കാരോത്തുകുഴി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഭാര്യാപിതാവ് വേലായുധന്‍കുട്ടിയെ കാണാന്‍ മുഖ്യമന്ത്രി ഇന്നലെ കാവടിയാര്‍ ഗോള്‍ഫ് ക്ലബില്‍ നിന്ന് കൊച്ചിയിലേക്ക് പറന്നത്. എന്നാല്‍ കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് മുഖ്യമന്ത്രി സഞ്ചരിച്ച ഹെലികോപ്റ്റര്‍ കൊച്ചിയില്‍ ഇറക്കാതെ തിരിക തിരുവനന്തപുരത്തേക്ക് മടങ്ങി. പിന്നീട് കാലാവസ്ഥ സാധാരണ നിലയിലായതിനെ തുടര്‍ന്ന് 11.30 ഓടെ കൊച്ചിയിലേക്ക് തിരിക്കുകയായിരുന്നു. ആശുപത്രിയില്‍ 20 മിനിറ്റോളം ചെലവഴിച്ച മുഖ്യമന്ത്രി പിന്നീട് ദേശത്തെ വസതിയിലേക്ക് പോയി.
കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും പിണറായി സര്‍ക്കാര്‍ ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുത്തു എന്നായിരുന്നു അന്നുയര്‍ന്ന വ്യാപക വിമര്‍ശനം. അവയവദാന ദൗത്യങ്ങള്‍ക്കായി നിരവധി തവണയാണ് അന്ന് ഹെലികോപ്ടര്‍ ഉപയോഗിച്ചിരുന്നത്. അടിയന്തര ഘട്ടങ്ങളില്‍ എയര്‍ ആംബുലന്‍സ് ആയും അവയവങ്ങള്‍ ദൂരസ്ഥലങ്ങളിലേക്ക് വേഗത്തില്‍ എത്തിക്കാനായും ഉപയോഗിച്ചിരുന്ന ഹെലികോപ്റ്ററിനെയാണ് മുഖ്യമന്ത്രി സ്വകാര്യ ആവശ്യത്തിനായി ദുരുപയോഗം ചെയ്‌തെന്ന വിമര്‍ശനം ഉയര്‍ന്നത്. ഇപ്പോഴുണ്ടായത് ധൂർത്തല്ലേയെന്നാണ് മുൻ മന്ത്രി എം.ബി രാജേഷിന്റെ ചോദ്യം. തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്കത് പറന്നു. ഒരു തവണയല്ല, രണ്ട് തവണ. പ്രളയ ദുരിതാശ്വാസത്തിനല്ല, ഔദിയോഗികാവശ്യത്തിനുമല്ല. തികച്ചും പേഴ്സണലാണെന്നും രാജേഷ് ഫേസ്ബുക്കിൽ കുറിച്ചു.
അതേസമയം, കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഹെലികോപ്റ്റര്‍ ഉപയോഗിക്കുന്നതിലൊന്നും ആരും വിമര്‍ശിച്ചിട്ടൊന്നുമില്ലെന്ന് മന്ത്രി കെ. മുരളീധരൻ പ്രതികരിച്ചു. കഴിഞ്ഞ മുഖ്യമന്ത്രി ദുരിത കാല പ്രദേശങ്ങളില്‍ ഒരിക്കല്‍ പോയപ്പോള്‍ അന്നത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഒപ്പം പോയിരുന്നല്ലോ. അത് വല്യ അത്ഭുതമാണോ? സര്‍ക്കാരിന്റെ ഖജനാവില്‍ നിന്ന് കാശ് ചെലവായിട്ടുണ്ടോ? ഇല്ലല്ലോ, എന്നും മന്ത്രി പറഞ്ഞു.
ചികിത്സയിലുള്ള ഭാര്യാപിതാവിനെ കാണാന്‍ മുഖ്യമന്ത്രി എത്തിയത് ഹെലികോപ്റ്ററില്‍; വന്‍ വിമര്‍ശനം
