മാസപ്പടി കേസ്: സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇ ഡി ചോദ്യം ചെയ്യും

മാസപ്പടി കേസ്: സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇ ഡി ചോദ്യം ചെയ്യും

Veena_ED


മുഖ്യമന്ത്രി പിണറായി വിജയൻറെ മകൾ വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിൽ നൽകാത്ത സേവനത്തിന് 1.72 കോടി പ്രതിഫലം നൽകിയെന്ന് ആരോപിക്കപ്പെടുന്ന കൊച്ചി മിനറൽസ് ആൻഡ് റൂറ്റൈൽസ് ലിമിറ്റഡ് (സിഎംആർഎൽ) ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനൊരുങ്ങി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. 

നാളെ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സിഎംആർഎൽ ഉദ്യോഗസ്ഥക്ക് ഇ ഡി നോട്ടീസ് നൽകി. കൊച്ചിയിലെ ഓഫീസിൽ ഹാജരാകാനാണ് നോട്ടീസിൽ നിർദേശം നൽകിയിരിക്കുന്നത്. ഫിനാൻസ് ചുമതല ഉള്ള ഉദ്യോഗസ്ഥനെയാണ് നാളെ  ചോദ്യം ചെയ്യലിന് വിളിപ്പിച്ചിട്ടുള്ളത്.

പിണറായി വിജയൻറെ മകൾ വീണ വിജയനും അവരുടെ സോഫ്റ്റ് വെയർ സ്ഥാപനമായ എക്‌സാലോജിക്കിനും കരിമണൽ കമ്പനിയായ സിഎംആർഎല്ലിൽ നിന്ന് നൽകാത്ത സേവനത്തിന് ഒരു കോടി 72 ലക്ഷം രൂപ നൽകിയെന്നായിരുന്നു ആദായ നികുതി സെറ്റിൽമെൻറ് ബോർഡിൻറെ കണ്ടെത്തൽ. ഇതുകൂടാതെ ലോൺ എന്ന നിലയിലും വീണയ്ക്ക് പണം നൽകിയിരുന്നു. ഇക്കാര്യത്തിൽ കേന്ദ്ര സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് അന്വേഷണം തുടരുന്നതിനിടെയാണ് ഇ ഡി അന്വേഷണവും നടക്കുന്നത്.

വീണ വീജയൻ, എക്‌സാലോജിക് കമ്പനി, സിഎംആർഎൽ, പൊതുമേഖലാ സ്ഥാപനമായ കെഎസ്‌ഐഡിസി എന്നിവരാണ് നിലവിൽ അന്വേഷണ പരിധിയിലുള്ളത്. സിഎംആർഎല്ലുമായുള്ള സാമ്പത്തിക ഇടപാടിന് പുറമേ വീണ വിജയൻറെ സ്ഥാപനം നടത്തിയ മറ്റ് സാമ്പത്തിക ഇടപാടുകളും പരിശോധിക്കുമോയെന്ന് വ്യക്തമല്ല. നൽകാത്ത സേവനത്തിന് വീണയുടെ കമ്പനി പണം വാങ്ങിയത് കള്ളപ്പണം വെളുപ്പിക്കലിൻറെ പരിധിയിൽ വരുമെന്നാണ് ഇഡി കണക്കുകൂട്ടുന്നത്.