എയര്‍ ഇന്ത്യ വിമാനാപകടം; മരിച്ചവരില്‍ മിസിസാഗയിലെ ദന്തഡോക്ടറും

എയര്‍ ഇന്ത്യ വിമാനാപകടം; മരിച്ചവരില്‍ മിസിസാഗയിലെ ദന്തഡോക്ടറും


ഒട്ടാവ:  പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ തകര്‍ന്ന എയര്‍ ഇന്ത്യ വിമാനത്തിലുണ്ടെന്ന് കരുതുന്ന കനേഡിയന്‍ മിസിസാഗയില്‍ നിന്നുള്ള ദന്തഡോക്ടറാണെന്ന് അവരുടെ കുടുംബം സ്ഥിരീകരിച്ചു. ലണ്ടനിലേക്ക് പറന്ന വിമാനത്തിലെ യാത്രക്കാരില്‍ നിരാലി സുരേഷ് കുമാര്‍ പട്ടേല്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് അവരുടെ ഭര്‍ത്താവ് സ്ഥിരീകരിച്ചത്. 

താനും തങ്ങളുടെ ഒരു വയസ്സുള്ള കുട്ടിയും ഇന്ത്യയിലേക്ക് യാത്ര തിരിക്കുകയാണെന്നും ഇപ്പോള്‍ തനിക്ക് കൂടുതല്‍ സംസാരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. 

അപകടത്തെക്കുറിച്ച് അറിഞ്ഞതോടെ താന്‍ 'തകര്‍ന്നു' എന്നാണ് പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി പറഞ്ഞത്. ഒരു കനേഡിയന്‍ വിമാനത്തിലുണ്ടെന്ന് സ്ഥിരീകരിച്ചതായും അദ്ദേഹം വ്യക്തമാക്കി. 

കനേഡിയന്‍ ഗതാഗത ഉദ്യോഗസ്ഥര്‍ അവരുടെ അന്താരാഷ്ട്ര സഹപ്രവര്‍ത്തകരുമായി അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

താനും രാജ്ഞി കാമിലയും ഇന്ത്യയിലെ ഭയാനകമായ വിമാന ദുരന്തത്തില്‍ ഞെട്ടിപ്പോയതായി ചാള്‍സ് രാജാവിന്റെ പ്രസ്താവനയില്‍ പറയുന്നു. ദാരുണമായ സംഭവം ബാധിച്ച എല്ലാവരുടെയും കുടുംബങ്ങളോടും സുഹൃത്തുക്കളോടും തങ്ങളുടെ പ്രത്യേക പ്രാര്‍ഥനകളും സഹതാപവും അറിയിക്കുന്നതായും രാജാവ് പറഞ്ഞു.

ബോയിംഗ് 787-8 ഡ്രീംലൈനര്‍ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ഏവിയേഷന്‍ സേഫ്റ്റി നെറ്റ്വര്‍ക്ക് ഡേറ്റാബേസ് അനുസരിച്ച് ബോയിംഗ് 787 വിമാനത്തിന്റെ ആദ്യ അപകടമാണിത്.

എയര്‍ കാനഡയ്ക്ക് എട്ട് ബോയിംഗ് 787-8 വിമാനങ്ങളും 32 787-9 ഡ്രീംലൈനറുകളും ഉണ്ട്. വെസ്റ്റ്‌ജെറ്റിന് ഏഴ് ബോയിംഗ് 787-9 ഡ്രീംലൈനറുകള്‍ ഉണ്ട്.