ഉരുള്‍പൊട്ടല്‍ ദുരന്തത്തെ കുറിച്ച് മാധ്യമങ്ങളോട് അഭിപ്രായങ്ങള്‍ പറയരുതെന്ന് ശാസ്ത്രജ്ഞരോട് സര്‍ക്കാര്‍

ഉരുള്‍പൊട്ടല്‍ ദുരന്തത്തെ കുറിച്ച് മാധ്യമങ്ങളോട് അഭിപ്രായങ്ങള്‍ പറയരുതെന്ന് ശാസ്ത്രജ്ഞരോട് സര്‍ക്കാര്‍


തിരുവനന്തപുരം: വയനാട്ടിലെ ചൂരല്‍മല-മുണ്ടക്കൈ മേഖലയിലുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തെ കുറിച്ച് മാധ്യമങ്ങളോട് അഭിപ്രായങ്ങള്‍ പറയരുതെന്ന് ശാസ്ത്രജ്ഞരോട് സര്‍ക്കാര്‍. പഴയ പഠനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ മാധ്യമങ്ങളോട് പങ്കുവെയ്ക്കരുതെന്നും ദുരന്തനിവാരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍ നിര്‍ദേശിച്ചു. പ്രത്യേക കുറിപ്പിലാണ് ദുരന്ത നിവാരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇക്കാര്യം അറിയിച്ചത്.

ദുരന്തബാധിത പ്രദേശമായി പ്രഖ്യാപിച്ച, വയനാട് ജില്ലയിലെ മേപ്പാടി പഞ്ചായത്ത് സന്ദര്‍ശിക്കുന്നതില്‍നിന്ന് സംസ്ഥാനത്തെ ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുമുണ്ട്.

ദുരന്തബാധിത പ്രദേശത്ത് ഭാവിയില്‍ ഏതെങ്കിലും തരത്തിലുള്ള പഠനം നടത്തണമെങ്കില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയില്‍ നിന്ന് മുന്‍കൂര്‍ അനുവാദം വേണമെന്നും ടിങ്കു ബിസ്വാളിന്റെ കുറിപ്പില്‍ പറയുന്നു. ഈ നിര്‍ദേശങ്ങള്‍ ശാസ്ത്ര സാങ്കേതിക കൗണ്‍സിലിന് കൈമാറിയിട്ടുണ്ട്.

എന്നാല്‍ ഈ വാര്‍ത്ത നിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തി. മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകമാണെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയുടെ ഓഫീസ് വാര്‍ത്താക്കുറിപ്പ് ഇഇറക്കി.

മുഖ്യമന്ത്രി പിണറായി വിജയന്റെ വാര്‍ത്താ കുറിപ്പ്

വയനാട്ടിലെ മേപ്പാടി പഞ്ചായത്ത് ദുരന്ത മേഖലയായി പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ അവിടം സന്ദര്‍ശിക്കരുതെന്നും അഭിപ്രായം പറയരുതെന്നും ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളോടും ശാസ്ത്രജ്ഞരോടും സംസ്ഥാന ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി  ആവശ്യപ്പെടണമെന്ന് നിര്‍ദ്ദേശം നല്‍കിയതായ വാര്‍ത്ത തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്. അത്തരം ഒരു നയം സംസ്ഥാന സര്‍ക്കാരിന് ഇല്ല.
അങ്ങനെ ദ്യോതിപ്പിക്കുംവിധം  ആശയവീനിമയം നടത്തിയത് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഉടനെ പിന്‍വലിക്കാന്‍ ഇടപെടണമെന്ന്  ചീഫ് സെക്രട്ടറിയോട് നിര്‍ദേശിച്ചു.