സംസ്ഥാന പൊലീസ് മേധാവി നിയമനം: മനോജ് എബ്രഹാമിനെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി

സംസ്ഥാന പൊലീസ് മേധാവി നിയമനം: മനോജ് എബ്രഹാമിനെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി


കൊച്ചി : സംസ്ഥാന പൊലീസ് മേധാവി പദവിയിലേക്ക് നിലവിലെ വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാമിനെ പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. സര്‍വീസ് നിയമം അനുസരിച്ചാണ് പട്ടിക തയ്യാറാക്കിയതെന്നും പൊതുതാല്‍പര്യം പരിഗണിക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ നടപടി.

ഹര്‍ജിയിന്മേല്‍ ഹൈക്കോടതി രജിസ്ട്രി ഉയര്‍ത്തിയ എതിര്‍പ്പും സിംഗിള്‍ ബെഞ്ച് ശരിവെച്ചു. ഡി ജി പി സ്ഥാനത്തേയ്ക്ക് പരിഗണിക്കാന്‍ കേരളം കേന്ദ്രത്തിന് ശിപാര്‍ശ നല്‍കിയിട്ടുള്ള ആറ് പേരുടെ പട്ടികയില്‍ മനോജ് എബ്രഹാമും ഉള്‍പ്പെട്ടിരുന്നു. ഇതിനെതിരെയാണ് പൊതുതാല്‍പ്പര്യ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടിരുന്നത്.

സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബിന്റെ കാലാവധി 2025 ജൂണ്‍ 31 അവസാനിക്കുകയാണ്. ഈ സാഹചര്യത്തിലാണ് അടുത്ത ഡിജിപിക്കായി സംസ്ഥാന പൊലീസ് സേനയിലെ ആറു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ പട്ടിക സംസ്ഥാന സര്‍ക്കാര്‍ യുപിഎസ് സിക്ക് പരിഗണനയ്ക്കായി അയച്ചത്. ഈ പട്ടികയില്‍ നാലാമനാണ് 1994 ബാച്ച് ഐ പി എസ് ഉദ്യോഗസ്ഥനായ മനോജ് എബ്രഹാം.

റോഡ് സുരക്ഷാ കമ്മീഷണറായ നിതിന്‍ അഗര്‍വാളാണ് പട്ടികയിലെ ഒന്നാമന്‍. ഐബി ഡെപ്യൂട്ടി ഡയറക്ടര്‍ രവാഡ ചന്ദ്രശേഖറാണ് രണ്ടാമന്‍. സംസ്ഥാന ഫയര്‍ഫോഴ്‌സ് മേധാവി യോഗേഷ് ഗുപ്തയാണ് മൂന്നാമത്. നാലാമത് മനോജ് എബ്രഹാമും, അഞ്ചാമത് സുരേഷ് രാജ് പുരോഹിതുമാണ്. എഡിജിപി എം ആര്‍ അജിത് കുമാര്‍ ആണ് പട്ടികയില്‍ ആറാം സ്ഥാനത്ത്. ഇതില്‍ മൂന്ന് പേരുകള്‍ കേന്ദ്രസര്‍ക്കാര്‍ തിരിച്ചയയ്ക്കുന്നതില്‍ നിന്നാകും സംസ്ഥാന സര്‍ക്കാര്‍ പൊലീസ് മേധാവിയെ നിശ്ചയിക്കുന്നത്.