കൊച്ചി: കുംഭമേളയില്‍ മാല വില്‍ക്കുന്നതിനിടയില്‍ വൈറലായ പെണ്‍കുട്ടിക്ക് തിരിച്ചടി. പെണ്‍കുട്ടിക്കും ഭര്‍ത്താവിനും നല്‍കിയിരുന്ന പൊലീസ് സംരക്ഷണം ഹൈക്കോടതി നീക്കി. രണ്ട് പേരെയും കണ്ടെത്താന്‍ കഴിയുന്നില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
പെണ്‍കുട്ടിയും ഭര്‍ത്താവും നല്‍കിയ മേല്‍വിലാസത്തിലോ നമ്പറിലോ ബന്ധപ്പെടാന്‍ കഴിയുന്നില്ല. പെണ്‍കുട്ടിയുടെ പതിവ് രീതിയാണിതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പെണ്‍കുട്ടി ആവശ്യപ്പെട്ടാല്‍ മാത്രം സംരക്ഷണം നല്‍കിയാല്‍ മതിയെന്ന് പോലീസിനോട് കോടതി പറഞ്ഞു.
പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് പെൺകുട്ടി നൽകിയ ഹർജി ഇന്ന് വീണ്ടും പരിഗണിച്ചപ്പോഴാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. ഒരു സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് എത്തിയ പെൺകുട്ടി, വീട്ടുകാരുടെ എതിർപ്പിനെത്തുടർന്ന് കാമുകനായ മുഹമ്മദ് ഫർമാനോടൊപ്പം പൂവാറിലെ ക്ഷേത്രത്തിൽ വെച്ച് വിവാഹിതയായി. വിവാഹം കഴിക്കുമ്പോൾ പെൺകുട്ടിക്ക് പ്രായപൂർത്തിയായിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടി മുഹമ്മദ് ഫർമാനെതിരെ മധ്യപ്രദേശ് പോലീസ് കേസെടുത്തിരുന്നു.
കുംഭമേള വൈറല്‍ താരത്തിന്റെ ഭര്‍ത്താവ് ഫര്‍മാന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി മധ്യപ്രദേശ് കോടതി തള്ളിയിരുന്നു. മഹേശ്വറിലെ പ്രത്യേക പോക്‌സോ കോടതിയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്. കൊച്ചിയില്‍ തുടരുന്ന ഫര്‍മാനും പെണ്‍കുട്ടിയും പോലീസ് സംരക്ഷണം നീട്ടണമെന്നാവശ്യപ്പെട്ടാണ് ഹൈക്കോടതിയെ സമീപിച്ചത്.
'കുംഭമേള വൈറല്‍ പെണ്‍കുട്ടി എവിടെയെന്ന് അറിയില്ല'; പോലീസ് സംരക്ഷണം ഒഴിവാക്കി ഹൈക്കോടതി
